ബംഗളൂരു : കോവിഡ് -19 പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിൻ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബെംഗളൂരുവിലെ പൊതുജനങ്ങളെ സഹായിക്കുന്നതിനായി 100 കിടക്കകളുള്ള ഒരു കോവിഡ് ചികിത്സാ കേന്ദ്രം ജലഹള്ളിയിൽ സ്ഥാപിക്കാൻ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) തീരുമാനിച്ചു.
മെയ് 20 ന് ആരംഭിക്കുന്ന ഈ കെയർ സെന്റര് തുടക്കത്തിൽ 20 കിടക്കകളും, ഓക്സിജൻ കോൺസെൻട്രേറ്ററുകളും മാത്രമായിട്ടായിരിക്കും പ്രവർത്തനമാരംഭിക്കുകയെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, സംസ്ഥാന സർക്കാർ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തിയാൽ, ശേഷിക്കുന്ന 80 കിടക്കകൾ കൂടി മെയ് 20 നകം പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.
മൊത്തം 100 കിടക്കകളിൽ 10 ഐസിയു ബെഡുകളും പൈപ്പ് ഓക്സിജനുമായി 40 ബെഡുകളും ഉണ്ടാകും. ശേഷിക്കുന്ന 50 കിടക്കകളിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഉണ്ടായിരിക്കുമെന്ന് വ്യോമസേന അറിയിച്ചു.
സ്പെഷ്യലിസ്റ്റുകൾ, ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് അടങ്ങിയ മെഡിക്കൽ ടീമിനെ ഏർപ്പെടുത്തിയിരിക്കുന്നത് ബെംഗളൂരു എയർഫോഴ്‌സ് കമാൻഡ് ഹോസ്പിറ്റലിൽ നിന്നാണ്.
ആശുപത്രിയിലേക്കുള്ള അഡ്മിഷൻ കർണ്ണാടകയിലെ ബ്രൂഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നോഡൽ ഓഫീസർ മുഖേന ഏകോപിപ്പിക്കും. ഫാർമസി, ഓക്സിജൻ, സുരക്ഷ എന്നിവയ്ക്ക് ആവശ്യമായ പിന്തുണ സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
വിദേശത്തുനിന്നും ഇന്ത്യയ്ക്കകത്തുനിന്നും ഓക്സിജനും വൈദ്യസഹായവും ഉറപ്പുവരുത്തുന്നതിൽ ഇന്ത്യൻ വ്യോമസേന മുൻപന്തിയിലാണ്. ഇതിനായുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ വ്യോമസേന ഗതാഗത കപ്പൽ വിന്യസിച്ചിട്ടുണ്ട്.
Discussion about this post