തിരുവനന്തപുരം : ലോക്ഡൗണിന്റെ ഭാഗമായി സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു . നിര്‍മാണ മേഖലയിലും ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കുന്നതിലും നിയന്ത്രണങ്ങള്‍ വേണമെന്നാണ് പൊലീസിന്റെ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയേയും അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച മുതലാണ് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ചീഫ് സെക്രട്ടറി ഇന്നലെ ഇറക്കിയ ഉത്തരവിലെ നിയന്ത്രണങ്ങളിലും ഇളവുകളിലുമാണ് പൊലീസിന് അഭിപ്രായ വ്യത്യാസമുള്ളത്. വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കും എന്നാണ് പൊലീസിന്റെ ചോദ്യം. നിര്‍മാണ മേഖലയ്ക്ക് കൂടുതല്‍ ഇളവ് നല്‍കിയാല്‍ കൂടുതല്‍ ആള്‍ക്കാര്‍ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാകും. അത് ജനങ്ങളെ നിയന്ത്രിക്കുന്നതിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. സഹകരണ മേഖലയില്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതും കൂടുതല്‍ പേര്‍ പുറത്തിറങ്ങുന്നതിന് വഴിയൊരുക്കും. കടകളുടെ പ്രവര്‍ത്തന സമയം പരമാവധി അഞ്ച് മണിക്കൂര്‍ ആയി നിശ്ചയിക്കണം. പൂര്‍ണമായ ലോക്ഡൗണ്‍ മാത്രമേ പ്രയോജനം ചെയ്യൂവെന്നുമാണ് പൊലീസിന്റെ നിലപാട്.
ഇക്കാര്യങ്ങള്‍ പൊലീസിന്റെ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. യോഗത്തിലെ തീരുമാനങ്ങള്‍ കൂടി പരിഗണിച്ചശേഷം ലോക്ഡൗണ്‍ സംബന്ധിച്ച് പുതിയ ഉത്തരവ് ഇറങ്ങിയേക്കുമെന്നാണ് കരുതുന്നത്.
Discussion about this post