കോട്ടയം: തീവണ്ടിയ്ക്കുള്ളിൽ യുവതിയെ ആക്രമിച്ച സംഭവം അക്കമിട്ട് പൊലീസിനോട് വിവരിച്ച് പ്രതിയായ ബാബുക്കുട്ടൻ. ഗുരുവായൂർ-പുനലൂർ എക്സ്പ്രസിൽ യുവതിയെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിൽ തെളിവെടുപ്പിന്റെ ഭാഗമായാണ് പ്രതി പൊലീസിനോട് സംഭവങ്ങൾ വിവരിച്ചത്.
കഴിഞ്ഞ 28നാണു മുളന്തുരുത്തി സ്നേഹനഗർ സ്വദേശി ആശ ട്രെയിനിനുള്ളിൽ കവർച്ചയ്ക്കും അക്രമത്തിനും ഇരയായത്. പ്രതി ആലപ്പുഴ നൂറനാട് മറ്റപ്പള്ളിൽ ബാബുക്കുട്ടനെ പത്തനംതിട്ട ചിറ്റാറിൽ നിന്നും ചൊവ്വാഴ്ച പിടികൂടിയിരുന്നു.
ഡി10 കോച്ചിൽ യാത്ര ചെയ്തിരുന്ന പ്രതി മുളന്തുരുത്തി സ്റ്റേഷനിൽ ഇറങ്ങി മറ്റു കോച്ചുകൾ നിരീക്ഷിച്ച ശേഷം യുവതി ഒറ്റയ്ക്കാണെന്നറിഞ്ഞു ഡി9 കോച്ചിലേക്കു മാറിക്കയറുകയായിരുന്നു. 6 വാതിലുകളുള്ള കോച്ചിന്റെ മുൻവശത്തെ വാതിലിലൂടെ കയറിയ ബാബുക്കുട്ടൻ എല്ലാ വാതിലുകളും അടച്ചു.
അവസാന വാതിലും അടച്ചശേഷം തിരിച്ചു യുവതിയുടെ അടുത്തേക്കു വന്നു മൊബൈൽ ഫോൺ തട്ടിയെടുത്ത് പുറത്തേക്കെറിഞ്ഞു. മുടിയിൽ പിടിച്ചു മാല പൊട്ടിച്ചെടുത്തു. സ്ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തി വളയും ബാഗും കൈവശപ്പെടുത്തി. തുടർന്നു വീണ്ടും മുടിയിൽ പിടിച്ചു ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചുകൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ യുവതി കുതറിമാറി രക്ഷപ്പെടാനായി വാതിലിലെ പടിയിൽ ഇറങ്ങി കമ്പിയിൽ തൂങ്ങി നിന്നു.
തുടർന്ന് യുവതി ഉറക്കെ കരഞ്ഞപ്പോൾ വായിൽ ഷാൾ തിരുകി. തുടർന്നുള്ള ചെറുത്തു നിൽപ്പിനിടെ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നു.
പിന്നീടു പ്രതി യുവതിയുടെ ബാഗിലുണ്ടായിരുന്ന പാത്രത്തിലെ ഭക്ഷണം കഴിച്ചു. ബാഗിൽ നിന്നു കണ്ണടയും പണവും എടുത്തു. ഈ കണ്ണട വച്ചായിരുന്നു തുടർന്നുള്ള യാത്ര. കുറ്റകൃത്യത്തിനു ശേഷം ചെങ്ങന്നൂരിലെത്തിയപ്പോൾ പൊലീസ് പരിശോധിക്കുന്നതു കണ്ടു തൊട്ടടുത്ത സ്റ്റേഷനായ മാവേലിക്കരയിൽ ഇറങ്ങി. ഇവിടെ നിന്നു ബസിൽ കരുനാഗപ്പള്ളിയിലെത്തി സ്വർണം പണയം വയ്ക്കാൻ ശ്രമിച്ചു. എന്നാൽ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ കഴിഞ്ഞില്ല.
സ്വർണം പണയം വയ്ക്കാൻ ബാബുക്കുട്ടനെ സഹായിച്ച വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയെ ഇന്നു മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലെത്തിച്ചു തെളിവെടുക്കും.
Discussion about this post