കൊല്ലം: കൊവിഡ് കാലം മുതലാക്കി സംസ്ഥനത്തെ സ്വകാര്യ ആശുപത്രികൾ. പാറശ്ശാലയിലെയും ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിയിലെയും കഴുത്തറുപ്പൻ ബില്ലുകൾ വിവാദമായതിന് പിന്നാലെയാണ് കൊല്ലം മെടിട്രിന ആശുപത്രിയിലെ ബില്ലും ചർച്ചയാകുന്നത്.
ജാസ്മി എന്ന 50 കാരിക്ക് 5,10,189 രൂപയുടെ ബിൽ തുകയാണ് ചികിത്സയ്ക്ക് ശേഷം ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. ഐസിയുവിൽ പ്രതിദിനം 12000 രൂപ എന്ന നിരക്കിലായിരുന്നു ചികിത്സ എന്ന് ബന്ധുക്കൾ പറയുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ അമിത ബിൽ ഈടാക്കാൻ തുടങ്ങിയെന്നും ഇവർ ആരോപിക്കുന്നു.
പിപിഇ കിറ്റിന് പല ദിവസങ്ങളിൽ പല തുക ഈടാക്കിയെന്നും പരാതിയില്‍ പറയുന്നു. ഈ മാസം ഏഴിന് ഡിസ്ചാർജായ രോഗി പണം അടയ്ക്കാൻ ഇല്ലാത്തതിനാൽ ആശുപത്രിയിൽ തുടരുകയാണ്. ഐസിയുവിൽ ഡോക്ടർ രോഗിയെ ഒരു തവണ സന്ദർശിച്ചതിന് ഈടാക്കിയത് 2000 രൂപ വീതമാണ്. ഒരു ദിവസം രണ്ട് തവണ സന്ദർശിച്ചാൽ 4000 രൂപ ഈടാക്കിയെന്നും ബന്ധുക്കൾ പറയുന്നു.
അതേസമയം അമിത ഫീസ് ഈടാക്കിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഐസിയുവിലും വെൻ്റിലേറ്ററിലും കിടന്ന രോഗിക്ക് ചുമത്തിയത് സ്വാഭാവികമായ നിരക്കാണെന്ന് ആശുപത്രി അധികൃതർ വാദിക്കുന്നു.
Discussion about this post