ഡൽഹി: വാക്സിനേഷൻ പദ്ധതി കൃത്യസമയത്ത് നടപ്പിലാക്കുന്നതിന് പകരം അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ പരസ്യത്തിലും രാഷ്ട്രീയത്തിലും മാത്രമാണ് ശ്രദ്ധ ചെലുത്തിയതെന്ന് ബിജെപി. ഓക്സിജൻ പ്രതിസന്ധിയെ ചൊല്ലിയുള്ള കെജരിവാളിന്റെ ഇപ്പോഴത്തെ വിലാപങ്ങൾ പൊള്ളത്തരമാണെന്നും ബിജെപി ആരോപിക്കുന്നു.
പരസ്യത്തിലും പബ്ലിസിറ്റിയിലും മുഴുകിയിരുന്ന കെജരിവാൾ സർക്കാർ ഇപ്പോൾ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന്റെ മേൽ കെട്ടിവെച്ച് കൈ കഴുകുകയാണെന്ന് ബിജെപി വ്യക്തമാക്കി. 2015ൽ അധികാരത്തിലേറിയ ശേഷം അരവിന്ദ് കെജരിവാൾ ഡൽഹിയിൽ ഒരൊറ്റ ആശുപത്രി പോലും നിർമ്മിച്ചില്ലെന്നും എന്നാൽ പരസ്യത്തിനായി 805 കോടിയോളം രൂപയാണ് ചെലവിട്ടതെന്നും ബിജെപി വക്താവ് സംബിത് പത്ര ചൂണ്ടിക്കാട്ടി. പതിവായി ടിവിയിൽ പ്രത്യക്ഷപ്പെട്ട് നുണ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കലാണ് കെജരിവാളിന്റെ പുതിയ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ഡൽഹിയിൽ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്നും ഓക്സിജൻ ക്ഷാമമുണ്ടാകില്ലെന്നും ഓക്സിജൻ ആവശ്യമെങ്കിൽ വീടുകളിൽ എത്തിക്കുമെന്നും ഒക്കെയാണ് കെജരിവാൾ ടിവിയിൽ പറഞ്ഞത്. എന്നാൽ കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ അദ്ദേഹം കേന്ദ്രത്തെ പഴിക്കുകയാണെന്നും സംബിത് പത്ര പറഞ്ഞു.










