തൃശൂർ: ചികിത്സ കിട്ടുന്നില്ലെന്ന പരാതിയുമായി ആശുപത്രി വരാന്തയിൽ കിടന്ന കൊവിഡ് രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലന്‍ ചികില്‍സക്ക് എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.
എട്ടാം തീയതിയാണ് നകുലന്‍ ഡയാലിസിസ് ചെയ്യുന്നതിനായി തൃശൂർ മെഡിക്കല്‍ കോളജില്‍ എത്തിയത്. പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നകുലന്‍ ഇവിടെ ചികില്‍സയിലായിരുന്നു.
പിന്നീട് മറ്റൊരു രോഗിയ്ക്ക് വേണ്ടി നകുലനെ ആശുപത്രി ജീവനക്കാര്‍ വരാന്തയില്‍ കിടത്തി. ഇതോടെ തനിക്ക് ആവശ്യമായ ചികില്‍സ കിട്ടുന്നില്ലെന്ന് പറഞ്ഞ് നകുലന്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ട് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.
ഇന്നലെ രാത്രിയാണ് നകുലന്‍ മരിച്ചത്. ആവശ്യമായ ചികില്‍സ കിട്ടാത്തതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടു.
Discussion about this post