കൊച്ചി: കോവിഡിനെ തുടർന്ന് ന്യുമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ ചികിത്സയിലിരിക്കേ സൈബര്‍ വിദഗ്ധന്‍ ബിനോഷ് അലക്‌സ് ബ്രൂസ് (40) അന്തരിച്ചു. വൃക്കരോഗം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ബിനോഷിനെ അലട്ടിയിരുന്നു. ഏപ്രില്‍ 24നാണ് കോവിഡ് ബാധിതനായി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ഭേദമായെങ്കിലും തുടര്‍ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. പത്തനംതിട്ട ആയിരൂര്‍ സ്വദേശിയാണ് ബിനോഷ്. മൃതദേഹം വ്യാഴാഴ്ച പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും.
സൈബര്‍ സുരക്ഷാ വിദഗ്ധനും എത്തിക്കല്‍ ഹാക്കറുമായിരുന്നു ബിനോഷ്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിരുദവും ബിസിനസ് ലോയില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്നാണ് എത്തിക്കല്‍ ഹാക്കിംഗ് രംഗത്തെത്തുന്നത്. സര്‍ട്ടിഫൈഡ് ഹാക്കിംഗ് ഫോറന്‍സിക് ഇന്‍വെസ്റ്റിഗേഷന്‍ കോഴ്‌സും പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിയില്‍ സൈബര്‍ സുരക്ഷാ കണ്‍സള്‍ട്ടന്‍സി ആരംഭിച്ചിരുന്നു.
കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും സുരക്ഷാ ഉപദേശങ്ങള്‍ നല്‍കിയിരുന്നു. എം.പി ശശി തരൂരിന്റെയും കോണ്‍ഗ്രസിന്റെയും ഉള്‍പ്പെടെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു.
കോവിഡ് രോഗികളുടെ ഡാറ്റ ശേഖരണത്തില്‍ സ്പ്രിംഗ്ലര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയുമായി എത്തിയതോടെയാണ് ബിനോഷ് ശ്രദ്ധേയനാകുന്നത്. സ്പ്രിംഗ്ലറിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ ഒരു ഘട്ടത്തില്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നും അതിനാല്‍ തടയണമെന്നുമായിരുന്നു ആവശ്യം. ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളിലും സജീവമായിരുന്നു.
Discussion about this post