പാലക്കാട്: മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെ തള്ളിയിട്ട് കഴുത്തിൽ പുതപ്പ് മുറുക്കി കൊലപ്പെടുത്തി. സംഭവത്തിൽ ഭാര്യയെ അറസ്റ്റ് ചെയ്തു. പാലക്കാട് ആനക്കരയിലാണ് സംഭവം.
ആനക്കര മലമൽക്കാവ് പുളിക്കൽ സിദ്ദീഖാണ് കൊല്ലപ്പെട്ടത്. 58 വയസ്സായിരുന്നു. സംഭവത്തിൽ ഭാര്യ ഫാത്തിമ(45) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ച രാവിലെയാണ് വിവരം പുറത്തറിയുന്നത്.
മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്ന വ്യക്തിയായിരുന്നു സിദ്ദീഖ്. സംഭവദിവസം ഞായറാഴ്ച അർധരാത്രിയായിട്ടും വീടിന്റെ ഉമ്മറത്തെ തിണ്ണയിൽക്കയറിനിന്നും ഇരുന്നും ഉറങ്ങാതെ സമയം കളയുകയായിരുന്നെന്ന് ഭാര്യ പറഞ്ഞു. ഇതിനിടെ സിദ്ദീഖിനെ തിണ്ണയിൽനിന്ന് താഴേക്ക് തള്ളിയിടുകയും സമീപത്തുണ്ടായിരുന്ന പുതപ്പുപയോഗിച്ച് കഴുത്തിൽ വരിഞ്ഞു മുറുക്കുകയുമായിരുന്നു.
മറിഞ്ഞു വീണ സിദ്ദീഖിന്റെ ശരീരത്തിൽ കയറിയിരുന്ന് വായ പൊത്തിപ്പിടിച്ചെന്നും ഫാത്തിമ പൊലീസിനോട് പറഞ്ഞു. സിദ്ദീഖ് നിശ്ചലനായതോടെ ഫാത്തിമ അകത്തുകയറി ഹാളിൽ കിടന്നുറങ്ങി. പുലർച്ചെ ആറു മണിക്ക് എഴുന്നേറ്റ് മകൾ ഫസീലയെയും മരുമകൻ അബ്ദുൾ സലാമിനെയും വിളിച്ച്, ഭർത്താവ് ഉമ്മറത്ത് മരിച്ച നിലയിൽ കിടക്കുന്ന വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. നല്ല ആരോഗ്യമുളള സിദ്ദീഖിനെ ഫാത്തിമയ്ക്ക് ഒറ്റയ്ക്ക് കൊലപ്പെടുത്താൻ കഴിയുമോ എന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്.
ഇതിനിടയിൽ രാവിലെ മൃതദേഹം ഖബറടക്കംചെയ്യാനുള്ള ശ്രമങ്ങളും വീട്ടുകാർ നടത്തിയിരുന്നു. മരണത്തിൽ ദുരൂഹത തോന്നിയ നാട്ടുകാർ വിവരം തൃത്താല പോലീസിൽ അറിയിക്കയായിരുന്നു. തുടർന്ന്, പോലീസെത്തി ഖബറടക്കം നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. പോലീസ് നേതൃത്വത്തിൽ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. കഴുത്തുമുറുകി ശ്വാസം മുട്ടിയാണ് സിദ്ധീഖ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിൽ വ്യക്തമാകുകയായിരുന്നു.
Discussion about this post