തിരുവനന്തപുരം: 500 പേരെ പങ്കെടുപ്പിച്ച പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ പശ്ചാത്തലത്തിൽ വിവാഹത്തിന് അത്രയും പേരെ പങ്കെടുപ്പിക്കാൻ അനുവദിക്കണമെന്ന് കാട്ടി പൊലീസിന് അപേക്ഷ നൽകി യുവാവ്. തിരുവനന്തപുരം സ്വദേശി സജിത്താണ് പൊലീസിന് അപേക്ഷ നൽകിയിരിക്കുന്നത്. വിവാഹത്തിന് 500 ക്ഷണിതാക്കളെ പങ്കെടുപ്പിക്കുന്നതിനായി ചിറയിന്‍ കീഴ് എസ്‌ഐയോടാണ് സജിത്ത് അനുമതി തേടിയിരിക്കുന്നത്.
എല്ലാ കൊവിഡ് പ്രോട്ടോകോളുകളും പാലിക്കുമെന്നും സാമൂഹിക അകലം പാലിച്ച് ഇരിക്കാന്‍ പറ്റിയ വലിയ പന്തല്‍ ആണെന്നും അപേക്ഷയില്‍ പറയുന്നു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തേക്കാള്‍ വലിപ്പമുള്ള ശാര്‍ക്കര ക്ഷേത്രമൈതാനമാണ് വിവാഹ വേദി. ജൂണ്‍ 15 ന് നിശ്ചയിച്ചിട്ടുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് അടക്കം പോലിസിന് കൈമാറിയ അപേക്ഷയിലുണ്ട്.
മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമുള്ള അവകാശങ്ങള്‍ സാധാരണ ജനങ്ങൾക്കുമുണ്ടെന്നും യുവാവ് പറയുന്നു. അതേസമയം ഈ അപേക്ഷയിൽ എന്തു തീരുമാനമെടുക്കുമെന്ന ആശങ്കയിലാണ് പോലിസ്. ഉന്നത പോലിസ് അധികൃതരുമായി സംസാരിച്ച ശേഷം തീരുമാനം അറിയിക്കാമെന്നാണ് എസ് ഐയുടെ നിലപാട്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. സത്യപ്രതിജ്ഞാചടങ്ങിന് എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് ഇന്നലെ ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു. എല്ലാ എംഎല്‍എമാരും മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുണ്ടാകണമോ എന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
മന്ത്രിമാരുടെ കുടുംബാംഗങ്ങളല്ലാതെ എംഎല്‍എമാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ചടങ്ങിനെത്തുന്നത് ഒഴിവാക്കണം, ചടങ്ങിന്റെ ഔദ്യോഗിക ചുമതലയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ എന്നും കോടതി പറഞ്ഞിരുന്നു. പ്രത്യേക ക്ഷണിതാക്കളായ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയും ദുരിതാശ്വാസ നിധിയിലേയ്ക്കും മറ്റും സംഭാവന നല്‍കിയവരെയും പങ്കെടുപ്പിക്കണോ എന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം എന്നും കോടതി നിർദ്ദേശിച്ചിരുന്നു.
Discussion about this post