അഭിനയ ചക്രവർത്തി മോഹന്‍ലാൽ ഇന്ന് 61ാം ജന്മദിനം ആഘോഷിക്കുന്നു. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു. യുവതാരങ്ങളുള്‍പ്പെടെ ആയിരങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിന് ആശംസകളുമായി എത്തിയത്.
മലയാള സിനിമാ ബോക്സ് ഓഫീസിന്റെ ‘ഒരേ ഒരു രാജാവ്’എന്ന വിശേഷണം മോഹന്‍ലാലിനു സ്വന്തം. ഇതുവരെ മറ്റാർക്കും തകർക്കാനാവാത്ത ബോക്സ് ഓഫീസ് റെക്കോർഡുകളും മോഹൻലാലിന്റെ പേരിലാണ് ഉള്ളത്. മലയാളത്തിലെ ആദ്യത്തെയും രണ്ടാമത്തെയും 100 കോടി ചിത്രങ്ങൾ മോഹൻലാലിന്റെ പേരിലാണ്. ‘ലൂസിഫർ’ ആദ്യമായി 200 കോടി കളക്റ്റ് ചെയ്യുന്ന മലയാളചിത്രം എന്ന വിശേഷണവും അടുത്തിടെ സ്വന്തമാക്കി
മുന്നൂറിലേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരവിസ്മയത്തിന് ജനഹൃദയങ്ങളിലെന്നും ചെറുപ്പം. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്ന്, മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. ആദ്യ ഓഡിഷനില്‍ നിര്‍മാതാവ് സംശയം പ്രകടിപ്പിച്ച പുതുമുഖം, പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയുടെ മുഖമായത് ചരിത്രം. ടിപി ബാലഗോപാലനും, ദാസനും, ജോജിയും, സേതുമാധവനും, സുധിയും, മണ്ണാറത്തൊടി ജയകൃഷ്ണനും, കുഞ്ഞികുട്ടനും, പുലിമുരുകനുമെല്ലാം മായാതെ, തിളക്കത്തോടെ ഇന്നും പ്രേക്ഷകരുടെ കണ്‍മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു. അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലും തന്റേതായ കൈമുദ്ര പതിപ്പിച്ച അസാമാന്യ പ്രതിഭ.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ നരേന്ദ്രൻ എന്ന വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അഭിനയ മികവിന്റെ പര്യായമാണ് മോഹന്‍ലാല്‍. അതുകൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ക്ക് മറവിയുടെ മറ വീഴാത്തത്, ജനപ്രീതിയുടെ അഭ്രപാളിയില്‍ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങള്‍ക്കിപ്പുറവും നിറഞ്ഞ് നില്‍ക്കാനാവുന്നത്.
സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ്‌കുമാര്‍ എന്നിവരുമായി ചേര്‍ന്നു ഭാരത് സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച ലാല്‍ 1978 സെപ്റ്റംബര്‍ മൂന്നിന് തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ഈ ചിത്രം പുറത്തിറങ്ങിയില്ല. 1980 ൽ വില്ലനായി അഭിനയിച്ച ‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ ആണ് ലാലിന്റെതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രം.
പിന്നീടിങ്ങോട്ടുള്ളത് ചരിത്രമാണ്. അഭിനയജീവിതത്തിന്റെ നാള്‍വഴികളില്‍ രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാലിനെ തേടിവന്നു. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ഭാരതസര്‍ക്കാര്‍ ആദരിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റ്‌നന്റ് കേണല്‍ സ്ഥാനവും നല്‍കി.
Discussion about this post