തിരുവനന്തപുരം: പൊതുജനങ്ങൾക്കും, വ്യാപാരികൾക്കും, മറ്റു സംരംഭകാർക്കും തദ്ദേശ സ്ഥാപനങ്ങളില്‍ വസ്തുനികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടി തദ്ദേശഭരണ വകുപ്പ് ഉത്തരവിറക്കി. കോവിഡ് വ്യാപനം പരിഗണിച്ചാണിത്. മാര്‍ച്ച് 31 വരെയാണ് നേരത്തേ അനുവദിച്ച സമയം.
സാമ്പത്തിക വര്‍ഷത്തെ ലൈസന്‍സ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള സമയപരിധിയും ഓഗസ്റ്റ് 31 വരെ നീട്ടി. നേരത്തെ മാര്‍ച്ച് 20 വരെ ആയിരുന്നു സമയം അനുവദിച്ചിരുന്നത്.
ഈ സാമ്പത്തിക വര്‍ഷം വസ്തു നികുതി ഇളവു ലഭിക്കുന്നതിനു വിമുക്തഭടന്മാരോ അവരുടെ ഭാര്യമാരോ വിധവകളോ തദ്ദേശ സ്ഥാപനങ്ങളില്‍ സാക്ഷ്യപത്രം നല്‍കാനുള്ള സമയം ജൂണ്‍ 30 വരെ നീട്ടി തദ്ദേശ വകുപ്പ് ഉത്തരവിറക്കി. മാര്‍ച്ച് 31 നു സമര്‍പ്പിക്കാനാണു നേരത്തേ നിര്‍ദേശിച്ചിരുന്നത്.
വിമുക്തഭടന്മാര്‍, വിമുക്ത ഭടന്റെ ഭാര്യ/വിധവ, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നിന്നു വിരമിച്ച ഭടന്മാര്‍, അവരുടെ ഭാര്യ/വിധവ, ബിഎസ്‌എഫ്, സിആര്‍പിഎഫ്, സിഐഎസ്‌എഫ്, ഐടിബിപി, എസ്‌എസ്ബി, അസം റൈഫിള്‍സ് എന്നീ കേന്ദ്ര സായുധ പൊലീസ് സേനാ വിഭാഗങ്ങളില്‍ നിന്നു വിരമിച്ച ഭടന്മാര്‍, വിരമിച്ച ഭടന്മാരുടെ ഭാര്യമാര്‍/വിധവകള്‍ എന്നിവര്‍ക്കാണു നികുതിയില്‍ ഇളവു ലഭിക്കുക.
Discussion about this post