ആരാണ് ഹാജി മസ്താൻ ? ഒരിക്കലും തോക്ക് കൈ കൊണ്ട് തൊടാത്ത , ഒരിക്കൽ പോലും ആരെയും വെടിവെച്ചു കൊന്നിട്ടില്ലാത്ത ബോംബെയിലെ അറിയപ്പെടുന്ന ഡോൺ ഹാജി മസ്താൻ .ചുമട്ട് തൊഴിലാളിയില്‍ നിന്ന് അധോലോക നായകനിലേക്ക് എത്തിയ മുംബൈയിലെ ആദ്യ അധോലോക നായകനാണ് ഹാജി മസ്താന്‍.
1926 മാർച്ച് ഒന്നിന് തമിഴ്‌നാട്ടിലെ കടലൂരിലായിരുന്നു മസ്താന്റെ ജനനം. എട്ടാമത്തെ വയസ്സിൽ ബോംബെയിൽ അച്ഛന്റെ കൂടെ ജോലി ചെയ്യാനായി വന്നതാണ് . 1944 -ൽ, തന്റെ പതിനെട്ടാമത്തെ വയസ്സിൽ ഹാജി ബോംബെ ഡോക്കിൽ ചുമട്ടുതൊഴിലാളിയായി . ഡോക്കിലെ കസ്റ്റംസ് ഓഫീസർമാരുമായും സ്ഥിരം വന്നുപോവുന്ന യാത്രക്കാരുമായും ഒക്കെ പെട്ടെന്ന് ബന്ധങ്ങൾ സ്ഥാപിച്ചു മസ്താൻ.
അന്ന് ഡോക്കിൽ വെച്ച് പരിചയപ്പെട്ട ഗാലി എന്ന അറബ് ഷേക്കിന് സ്വർണ്ണം ഡ്യൂട്ടി വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന് നൽകുന്നത് ഹാജി മസ്താനായിരുന്നു. ഓരോ കടത്തിനും ഷേക്ക് മസ്താന് പത്തു ശതമാനം കമ്മീഷൻ കൊടുത്തിരുന്നു .അതിനിടയിലാണ് ഷേക്കിനെ മുംബൈ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ഷേക്ക് അകത്തായതിന്റെ പിറ്റേന്ന് ഡോക്കിൽ ഷേക്കിന്റെ പേരിൽ ഒരു പെട്ടി വന്നു. മസ്താൻ ആ പെട്ടി പുറത്തുകടത്തി. തുറന്നു പോലും നോക്കാൻ മിനക്കെടാതെ തന്റെ ചേരിയിലെ വീട്ടിനുളിൽ ഒരിടത്ത് പൂഴ്ത്തിവെച്ചു. മൂന്നു വർഷം കഴിഞ്ഞ് പുറത്തിറങ്ങിയ ഷേക്കിനു മസ്താൻ ആ പെട്ടി തിരിച്ച് ഭദ്രമായി ഏൽപ്പിച്ചു.
പെട്ടിതുറന്ന് ബിസ്കറ്റ് എണ്ണി നോക്കിയ ഷേക്ക് ഒന്ന് ഞെട്ടി.. ഒരൊറ്റ എണ്ണം പോലും കുറവില്ല.. “ലോകത്ത് ഇങ്ങനെയും സത്യസന്ധന്മാരായ കള്ളക്കടത്തുകാരുണ്ടോ..?എന്നും ഷേക്ക് ചിന്തിച്ചു . എന്ത് കൊണ്ടാണ് ഒരു സ്വർണ്ണ ബിസ്ക്കറ്റ് പോലും എടുക്കാതിരുന്നതെന്ന് ചോദിച്ച ഷേക്കിനോട് മസ്താൻ പറഞ്ഞ മറുപടി ഇതായിരുന്നു ‘ എല്ലാവരുടെ കണ്ണിലും പൊടിയിടാം… ദൈവത്തിന്റെ കണ്ണിൽ നിന്നും ഒന്നും മറച്ചു പിടിക്കാൻ പറ്റില്ല.. രക്ഷപ്പെടാനും..”
ഈ സംഭവത്തിനു പിന്നാലെ ഷേർഖാൻ എന്ന ഗുണ്ടയെ കൂടി ഒതുക്കിയതോടെ ഒരൊറ്റ ദിവസം കൊണ്ട് ഡോക്കിലെ ചുമട്ടുതൊഴിലാളികളുടെ അനിഷേധ്യ നേതാവായി മാറി മസ്താൻ. പിന്നീടങ്ങോട്ട് മസ്താന്റെ ദിനങ്ങളായിരുന്നു . മുംബൈയുടെ മണ്ണിൽ ഹാജി മസ്താൻ എന്നത് പകരം വയ്ക്കാനില്ലാത്ത പേരായി മാറി .
മസ്താന്റെ രീതികൾ വേറിട്ടതായിരുന്നു. ഒരു ആക്രമണത്തിലും നേരിട്ടു പങ്കെടുത്തിട്ടില്ല. നേരിട്ടു വെടിവച്ചിട്ടില്ല, കൊന്നിട്ടില്ല. മസ്താനെതിരെ കുറ്റവും തെളിയിക്കപ്പെട്ടിട്ടുമില്ല.ആരെയും പിണക്കാതെയും ഒപ്പം നിർത്തിയും നയത്തിൽ മസ്താൻ കള്ളക്കടത്ത് നടത്തി.
ബോളിവുഡ് സിനിമയിൽ പണം മുടക്കി. റിയൽ എസ്റ്റേറ്റ് മേഖല കൈപ്പിടിയിലൊതുക്കി. ഇലക്ട്രോണിക്സ് ഷോപ്പുകൾ നടത്തി. ഹാജി മസ്താൻ എതിരാളികളെ നേരിട്ടതു ആക്രമണത്തിലൂടെ ആയിരുന്നില്ല.മറിച്ച് സൗഹാർദത്തിന്റെയും രമ്യതയുടെയും ഭാഷയിലായിരുന്നു. അതുകൊണ്ടുതന്നെ മസ്താൻ മറ്റു അധോലോക നായകൻമാരിൽനിന്നു വേറിട്ടു നിൽക്കുന്നു.
ഒന്നും രണ്ടും വർഷമല്ല, രണ്ടു പതിറ്റാണ്ട് ബോംബെയിലെ അധോലോക തലവനായി മസ്താൻ വാണു. 1960 മുതൽ 1980 കളുടെ ആരംഭം വരെയായിരുന്നു മസ്താന്റെ പ്രതാപകാലം.
രണ്ടു പതിറ്റാണ്ടിലേറെ പത്താൻ സംഘത്തിന്റെ നേതാവ് കരീം ലാല, തമിഴ്നാട്ടിൽനിന്നു തന്നെയുള്ള വരദരാജൻ മുതലിയാർ എന്നിവരൊക്കെയായിരുന്നു മസ്താനോടൊപ്പം മുംബൈയിൽ അക്കാലത്ത് അധോലോകം വാണ മറ്റുള്ളവർ.എൺപതുകളിൽ മസ്താന്റെ സ്വാധീനത്തിന് കാര്യമായ ഇടിവ് സംഭവിച്ചു. എന്നിട്ടും, അദ്ദേഹത്തെക്കുറിച്ചുള്ള കഥകൾക്ക് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല.
മസ്താന് ബോംബെയിൽ വലിയൊരു ബംഗ്ളാവുണ്ടത്രേ.. 365 -വാതിലുള്ള ഒരു ബംഗ്ളാവ്. ഓരോ വാതിലിന് മുന്നിലും ഒരു വെള്ള മെഴ്സിഡസ് ബെൻസ് കാത്തു കിടക്കും. മസ്താൻ ഏത് ദിവസം ഏതുവാതിലിലൂടെ പുറത്തുവരും എന്ന് പ്രവചിക്കാനാവില്ല. വന്നാലുടൻ മസ്താനെയും കൊണ്ട് ബെൻസ് നൂറ് നൂറ്റിപ്പത്തിൽ പറന്നു നടന്ന് കള്ളക്കടത്തു നടത്തും ദിവസം മുഴുവൻ. ആവശ്യത്തിനുള്ള കാശ് സമ്പാദിച്ചുകഴിഞ്ഞാൽ മസ്താൻ അന്നത്തേക്കുള്ള കടത്ത് നിർത്തും. എന്നിട്ട് തിരിച്ച് വീട്ടിലെത്തും. ആ കാർ പിന്നെ ഉപയോഗിക്കില്ല. അത് വിറ്റുകിട്ടുന്ന പണം പാവങ്ങൾക്ക് വീതിച്ചുകൊടുക്കും. അങ്ങനെ പോവുന്നു ഹാജി മസ്താനെക്കുറിച്ചുള്ള വീരഗാഥകൾ.
മധുബാലയോട് അടക്കാനാവാത്ത ആരാധനയായിരുന്നു മസ്താന്. ആ വിവരം മധുബാലയെ അറിയിക്കാനാവും മുമ്പ് അവർ അകാലചരമമടഞ്ഞു. ഒരു വിവാഹം കഴിച്ച് അതിൽ കുട്ടികളൊക്കെ ഉണ്ടായെങ്കിലും മസ്താന്റെ മനസ്സിൽ നിന്നും മധുബാല മാഞ്ഞുപോയിരുന്നില്ല . മയക്കുമരുന്നിനും കൊട്ടേഷൻ കൂലിത്തല്ലിനും മറ്റും മസ്താൻ എതിരായിരുന്നു.1975 -ൽ അക്കാലത്ത് ആദ്യമായി ഇന്ദിരാ ഗാന്ധി മസ്താനെ മിസാ നിയമം ചുമത്തി അറസ്റ്റു ചെയ്തു.
ദീവാര്‍ എന്ന ബച്ചന്‍ സിനിമ ഹാജി മസ്താനെ കുറിച്ചായിരുന്നു. തന്റെ റോള്‍ ഭംഗിയാക്കാന്‍ കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ മനസ്സിലാക്കാനും ബച്ചന്‍ മസ്താന്റെ അടുത്തെത്തിയിരുന്നതായി പറയപ്പെടുന്നു. ബോളിവുഡിലെ പല പടങ്ങള്‍ക്കും മസ്താന്‍ പണം മുടക്കി. ദിലീപ്കുമാര്‍, രാജ് കപൂര്‍, ധര്‍മേന്ദ്ര, ഫിറോസ് ഖാന്‍, സഞ്ജീവ് കുമാര്‍ തുടങ്ങിയ അക്കാലത്തെ പ്രമുഖ നടന്മാരുമായെല്ലാം നല്ല ബന്ധം സ്ഥാപിച്ചു. രാഷ്ട്രീയക്കാരുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ബോംബെയില്‍ വരുമ്പോള്‍ സഞ്ജയ് ഗാന്്ധി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
ദളിത് നേതാവ് ജോഗേന്ദ്ര കവാഡെയുടെ കൂടെ ദളിത് മുസ്ലീം സുരക്ഷാ മഹാസംഘ് എന്ന രാഷ്ട്രീയ കക്ഷി രൂപീകരിച്ചു. 1994 മെയ് ഒമ്പതിന് ഹാജി എന്നും സുല്‍ത്താന്‍ എന്നും ആളുകള്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന മസ്താന്‍ അന്തരിച്ചു.
Discussion about this post