ഡൽഹി: രാജ്യസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഐ ടി നിയമത്തിൽ ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. കേസിൽ ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാറിനായി അറ്റോർണി ജനറൽ നേരിട്ട് ഹാജരാകും.
പലതവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിന്റെ ഉറവിടമേതെന്ന് കണ്ടെത്തി നിയമത്തിന് മുന്നിൽ എത്തിക്കാൻ സാമൂഹിക മാധ്യമങ്ങൾക്ക് ബാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ നിയമത്തിൽ പറയുന്നു. എന്നാൽ ഇതിന് സാങ്കേതികമായി ബുദ്ധിമുട്ടുണ്ട് എന്നാണ് സാമൂഹിക മാധ്യമങ്ങളുടെ വാദം. അതേസമയം ഐ.ടി വിഭാഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അതാത് സമയം കൈമാറാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്നടക്കമുള്ള നിർദ്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ട്വിറ്റർ ഇക്കാര്യത്തിൽ നിലപാട് അറിയിച്ചിട്ടില്ല.
2021 ഫെബ്രുവരിയിലാണ് ഐടി നിയമങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. രാജ്യവിരുദ്ധ പ്രക്ഷോഭങ്ങൾ, ടൂൾ കിറ്റ് വിവാദം അടക്കമുള്ള വിഷയങ്ങളെ മുൻനിർത്തിയാണ് നിയമം കർശനമാക്കിയത്. ഇന്ത്യയിലെ സ്വകാര്യത സംരക്ഷിക്കണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ദേശവിരുദ്ധ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതിനെ സാമൂഹിക മാധ്യമങ്ങൾ നിയന്ത്രിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ കണ്ടെത്തിയിരുന്നു.
Discussion about this post