തിരുവനന്തപുരം: നാളെയോടെ സംസ്ഥാനത്ത് കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
2019 ലേതിനു സമാനമായ മഴ ഇത്തവണയും ജൂൺ അവസാനവും ജൂലൈയിലുമായി ലഭിച്ചേക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. അറബിക്കടലിൽ ടൗട്ടെ ചുഴലിക്കാറ്റും ബംഗാൾ ഉൾക്കടലിൽ യാസ് ചുഴലിക്കാറ്റും രൂപപ്പെട്ടത് മൺസൂൺ നേരത്തെയെത്താൻ കാരണമായെന്നാണ് നിരീക്ഷണം.
കാലവർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി തീരപ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 50 കിലോമീറ്റർ വേഗതയിൽ കാറ്റും 3.8 മീറ്റർ വരെ ഉയർന്ന തിരമാലയും ഉണ്ടാകാൻ സാധ്യതയുണ്ട്. കാലവർഷം എത്തുന്നതിന് മുൻപേ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ പെയ്യുന്നത് ജലനിരപ്പ് ഉയരാൻ കാരണമായതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post