ഡൽഹി: ഭരണപക്ഷം പറയുന്നതിനെല്ലാം കൈയ്യടിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. നിയമസഭ മോദി വിരുദ്ധ പ്രചാരണ വേദിയാക്കുന്നത് ജനാധിപത്യത്തോടുള്ള വഞ്ചനയാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചയ്ക്കിടെ രണ്ട് പ്രമേയങ്ങളാണ് രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ഒരു നിയമസഭയില്‍ കൊണ്ട് വന്നത്. ഈ പ്രമേയങ്ങള്‍ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് കയ്യടിച്ച് പാസാക്കുന്നു. ലക്ഷദ്വീപില്‍ തെങ്ങിന് കാവിയടിച്ചു തുടങ്ങിയ പച്ചക്കള്ളങ്ങള്‍ കേരള നിയമസഭയുടെ രേഖയില്‍ വരുന്നതിനെ ചോദ്യം ചെയ്യാന്‍ ആരുമില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം സംസ്ഥാന സര്‍ക്കാര്‍ സൗജന്യ വാക്സീന്‍ നല്‍കുമെന്ന് പറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ എന്തിനാണ് കേന്ദ്രത്തിന്‍റെ സൗജന്യം ആവശ്യപ്പെട്ട് പ്രമേയം കൊണ്ടു വരുന്നതെന്ന് കേന്ദ്ര മന്ത്രി ചോദിച്ചു. ആഗോള ടെന്‍ഡര്‍ വിളിക്കുമെന്ന് പറഞ്ഞവര്‍ കേന്ദ്രം ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് പ്രമേയം പാസാക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സര്‍ക്കാരിന്‍റെ നിലപാടില്ലായ്മ സംസ്ഥാനത്ത് വാക്സീന്‍ വിതരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വാക്സീന്‍ വില കൃത്യമായി നിശ്ചയിച്ചിരിക്കെ ഏത് വിപണിയില്‍ മത്സരിക്കുന്നതിനെക്കുറിച്ചാണ് ആരോഗ്യമന്ത്രി പറയുന്നതെന്നും വി മുരളീധരൻ ചോദിച്ചു.
കൊവിഡിന്റെ കാര്യത്തില്‍ കൃത്യമായ നയരൂപീകരണത്തിന് കഴിഞ്ഞിട്ടില്ല. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക്, ലാബുകളിലെ പരിശോധന നിരക്ക്, ചികിത്സാ ഉപകരണങ്ങളുടെ നിരക്ക് തുടങ്ങിയവയിൽ ഇപ്പോഴും വ്യക്തതയില്ല. ഇത് മരണനിരക്കിനെയടക്കം സ്വാധീനിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. സ്വന്തം നയമില്ലായ്മയും കഴിവുകേടും മറച്ചുവയ്ക്കാനാണ് സംസ്ഥാന സർക്കാർ പ്രമേയങ്ങൾ പാസാക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
കേന്ദ്ര പദ്ധതികളെ അട്ടിമറിക്കാനുള്ള ശ്രമം ബോധപൂര്‍വം നടത്തുകയാണ്. കേന്ദ്രസര്‍ക്കാര്‍ എന്ത് ചെയ്താലും അതിനെ എതിര്‍ക്കുക എന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. ആരെ പ്രീണിപ്പിക്കാനാണ് അത് ചെയ്യുന്നതെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന എങ്ങനെയാണ് അട്ടിമറിച്ചതെന്ന് സിഎജി തന്നെ ചൂണ്ടിക്കാണിക്കുന്നുവെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.
സഹകരണ ഫെഡറലിസത്തെ അട്ടിമറിക്കുന്നത് മോദിയാണോ പിണറായിയാണോയെന്ന് ജനം ചിന്തിക്കണമെന്ന് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. ഈ കോവിഡ് കാലത്ത് ഓരോ പ്രധാന തീരുമാനങ്ങളും മുഖ്യമന്ത്രിമാരുമായി ആലോചിച്ചാണ് പ്രധാനമന്ത്രി എടുത്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് മരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചുവച്ചു എന്ന ഗുരുതരമായ ആരോപണം നിയമസഭയില്‍ ഉന്നയിച്ചു. അടച്ചാക്ഷേപിച്ച് ആരോഗ്യമന്ത്രി മറുപടി നല്‍കിയിട്ടും ഒന്ന് ഇറങ്ങിപ്പോയി പ്രതിഷേധിക്കാന്‍ പോലും തയാറാവാത്തത്ര ദുർബലമാണ് കേരളത്തിലെ പ്രതിപക്ഷമെന്നും കേന്ദ്ര മന്ത്രി ചുണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ധൈര്യമില്ല. കേന്ദ്ര വിരുദ്ധ പ്രമേയമാണെങ്കില്‍ പ്രമേയം വായിച്ചു തീരും മുൻപേ പ്രതിപക്ഷ ബെഞ്ചില്‍നിന്ന് കയ്യടി ഉയരും. കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ശരിയായ പ്രതിപക്ഷം എന്നത് ബിജെപി മാത്രമായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് നിയമസഭ സമ്മേളിക്കുന്നത് ജനോപകാരപ്രദമായ നിയമനിര്‍മ്മാണങ്ങള്‍ക്കും ചർച്ചകൾക്കുമാവണമെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ ഓർമ്മിപ്പിച്ചു.
Discussion about this post