ഡൽഹി: മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഡൽഹിയിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നു. വ്യാപാര സ്ഥാപനങ്ങൾ നിയന്ത്രണ വിധേയമായി തുറക്കാനും മെട്രോ സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിക്കാനും സർക്കാർ അനുമതി നൽകി. ഈ സാഹചര്യത്തിൽ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കി ആയിരക്കണക്കിന് ബികെയു പ്രവർത്തകർ ഡൽഹിയിലേക്ക് നീങ്ങാൻ തീരുമാനിച്ചു.
ഡൽഹിയിൽ വീണ്ടും ആൾക്കൂട്ട സമരങ്ങൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുത്ത പ്രകടനം നടന്നു. ബികെയു നേതാവ് ഗുർനാം സിംഗ് ചരൂണി പ്രകടനത്തിന് നേതൃത്വം നൽകി.
കഴിഞ്ഞ നവംബർ 25ന് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടന്ന ‘ദില്ലി ചലോ‘ സമരത്തിന് സമാനമായിരിക്കും അടുത്ത സമരമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇതിനായി അംബാലയിലെ ആയിരക്കണക്കിന് സമരക്കാർ വാഹനങ്ങൾ സജ്ജമാക്കിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
സിംഘുവിലും തിക്രിയിലും ഗാസിപുരിലും വീണ്ടും ആൾക്കൂട്ട സമരം ആരംഭിക്കാനാണ് നേതാക്കളുടെ നീക്കമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ജൂൺ 10ന് ഡൽഹിയിലേക്ക് ആയിരക്കണക്കിന് വാഹനങ്ങളുടെ റാലി നടക്കുമെന്ന് ബികെയു നേതാവ് ചരൂണി വ്യക്തമാക്കി. ഡൽഹിയെ വീണ്ടും സ്തംഭിപ്പിക്കുമെന്നാണ് ചരൂണിയുടെ വെല്ലുവിളി. ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അവിടെ ബിജെപിയുടെ അന്ത്യം കുറിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ചരൂണി വ്യക്തമാക്കി. സമരം ശക്തമാക്കുമെന്ന് സമര നേതാവ് രാകേഷ് ടികായതും വ്യക്തമാക്കി.
അതേസമയം സമരം പുനരാരംഭിക്കാനുള്ള നീക്കം രാജ്യത്ത് വീണ്ടും കൊറോണ ദുരന്തം വിതയ്ക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആൾക്കൂട്ടമുണ്ടാകുന്ന ഏതൊരു പരിപാടിയും രാജ്യത്തിന് സമ്മാനിക്കുക വൻ ദുരന്തമായിരിക്കുമെന്നും ഇവർ പറയുന്നു.
കർഷക റാലി പോലെയുള്ള ആൾക്കൂട്ട പരിപാടികൾ ഒരു കാരണവശാലും നടത്താൻ പാടില്ലെന്നും നിലവിൽ രാജ്യം കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്നും കഷ്ടിച്ച് കരകയറുകയാണെന്നും ഈ അവസരം അതീവ നിർണ്ണയകമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. സർക്കാർ സംവിധാനങ്ങൾ ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നു.
കൊവിഡ് വ്യാപനം പോലെയുള്ള മഹാമാരികൾ പടർന്നു പിടിക്കുന്ന സന്ദർഭങ്ങളിൽ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരം ചെയ്തികൾ പാടില്ലെന്ന് ഡോക്ടർ സുഭാഷ് സാലുങ്കെ അഭിപ്രായപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ രോഗം പടരാനുള്ള ഒരു സാഹചര്യങ്ങളും അനുവദിക്കാൻ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇത്തരം സമരപരിപാടികളിൽ സാധാരണ കൊവിഡ് മാനദണ്ഡങ്ങളായ സാമൂഹിക അകല പാലനം, മാസ്കുകളുടെ ശരിയായ ഉപയോഗം എന്നിവ ലംഘിക്കപ്പെടും. രാഷ്ട്രീയ പ്രേരിതമായ ഇത്തരം നടപടികൾ രാജ്യത്തിനെതിരായ ഗൂഢാലോചനയായി കണക്കാക്കണമെന്നും ഡോക്ടർ സഞ്ജീവ് ബഗായ് രൂക്ഷമായ ഭാഷയിൽ അഭിപ്രായപ്പെടുന്നു.
അതേസമയം സമരം നടക്കുന്ന സ്ഥലങ്ങളിൽ കൃത്യമായി ആൾക്കൂട്ടം നിലനിർത്തുന്നതിന് നേതാക്കൾ പദ്ധതി തയ്യാറാക്കുന്നുണ്ട് എന്നാണ് വിവരം. ഇതിനായി പഞ്ചാബിലെ എല്ലാ ജില്ലകളിൽ നിന്നും ആഴ്ച തോറും സമരക്കാരെ ഡൽഹിയിൽ എത്തിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഇവർ ഒരുക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കർഷക സമരത്തിന്റെ പേരിൽ അരങ്ങേറിയ സംഭവ വികാസങ്ങൾ കൊവിഡ് വ്യാപനത്തിന് കാരണമായതായി പഞ്ചാബിലെ കോൺഗ്രസ് സർക്കാർ തന്നെ സമ്മതിക്കുന്നുണ്ട്. പഞ്ചാബ് മന്ത്രി തൃപ്ത് രജീന്ദർ സിംഗ് ബറുവ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ചർച്ചകൾക്ക് വഴി വെച്ചിരുന്നു.
രാജ്യം രോഗവ്യാപനത്തെ അതിജീവിക്കുന്ന നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വീണ്ടും സമരം തുടങ്ങാനുള്ള ശ്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഒരു പറ്റം ഡൽഹി നിവാസികൾ ആരോപിക്കുന്നു. തങ്ങളെ ജീവിക്കാൻ അനുവദിക്കില്ലേയെന്നും ഇവർ ചോദിക്കുന്നു.
Discussion about this post