തിരുവനന്തപുരം: കൊവിഡും, ലോക്ക് ഡൗണും, വികസന മേഖലയിലെ നിക്ഷേപങ്ങളുടെയും, നികുതി വരുമാനത്തിലെയും കുറവും കാരണം സംസ്ഥാനത്തിന്റെ പൊതുകടം റോക്കറ്റ് വേഗത്തിലാണ് കുതിക്കുന്നത്. നിലവില്‍ മൂന്നേ കാല്‍ ലക്ഷം കോടിയാണിത്. കിഫ്ബി മുഖേനയുള്ള 63000 കോടിയും ചേര്‍ക്കുമ്പോള്‍ കടം നാലു ലക്ഷം കോടിയിലെത്തും. ഇതോടെ കേരളത്തിലെ ഓരോ പൗരനും ഒരു ലക്ഷം രൂപയുടെ കടക്കാരനാകും.
കഴിഞ്ഞ വര്‍ഷം കേരളം കടം വാങ്ങിയത് 38189 കോടിയാണ്. ഒരു മാസം 3000 കോടി രൂപയെങ്കിലും കടം വാങ്ങേണ്ട സ്ഥിതി. 2011-16 യു.ഡി.എഫ് ഭരണകാലത്ത് മാസം ആയിരം കോടി വീതമാണ് കടമെടുത്തിരുന്നത്. കഴിഞ്ഞ ഇടതുമുന്നണി ഭരണത്തില്‍ അത് 2000 കോടിയായും, കൊവിഡ് കാലത്ത് 3000 കോടിയായും ഉയര്‍ന്നു.
വരവ് കുറവും ചെലവ് കൂടുതലും മൂലമുള്ള റവന്യൂ കമ്മി നികത്താനാണ് ഇത്രയും തുക കടമെടുക്കുന്നത്. മൊത്തവരുമാനത്തിന്റെ അഞ്ച് ശതമാനം വരെ ഇങ്ങനെ കടമെടുക്കാം. അത് കഴിഞ്ഞ് വികസനാവശ്യത്തിന് കടമെടുക്കാനാവില്ല. ബഡ്ജറ്റിന് പുറത്ത് കടമെടുക്കാന്‍ കഴിയുന്ന കിഫ്ബിയുടെ പ്രസക്തി ഇവിടെയാണ്.
സംസ്ഥാനത്തിന്റെ പൊതുകടം 2011ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ വരുമ്പോള്‍ 78673.24 കോടി ആയിരുന്നു അതിനു ശേഷം 2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വരുമ്പോള്‍ അത് 157370 കോടി രൂപയായി. ഇപ്പോൾ 2021ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വരുമ്പോള്‍ 327654.70 കോടി രൂപയാണ് പൊതു കടം.
കടബാധ്യത കൂടിയാല്‍ രാജ്യത്തിനകത്തും പുറത്തും നിന്ന് വായ്പയെടുക്കാനുള്ള റേറ്റിംഗ് താഴേക്ക് പോകും, വായ്പകള്‍ക്ക് പലിശ നിരക്ക് കൂടും, കിട്ടുന്ന തുക കുറയും കൂടാതെ വാര്‍ഷിക തിരിച്ചടവ് ബാധ്യത കൂടുകയും, മൊത്ത വരുമാനം കുറയുകയും ചെയ്യും.
Discussion about this post