തിരുവനന്തപുരം: മുട്ടിൽ വനം കൊള്ളക്കേസിൽ റിപ്പോർട്ടർ ടിവിയും നികേഷ് കുമാറും കുരുക്കിലേക്കെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് പി ടി തോമസ് എം എൽ എ നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട പരാമർശമുണ്ടായത്.
മുട്ടിൽ വനം കൊള്ളക്കാർ വംനമന്ത്രിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതായി ഹംസ പറയുന്നു. പ്രതികള്‍ ആലുവയിലും എറണാകുളത്തും കോഴിക്കോടും വെച്ച് വനംമന്ത്രിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളെയും കണ്ടുവെന്നാണ് ഹംസ മാധ്യമങ്ങളോട് പറഞ്ഞത്. ഒരു മാധ്യമസ്ഥാപനത്തിന്റെ പ്രധാനപ്പെട്ട വ്യക്തി ഈ സംഭവത്തില്‍ മധ്യസ്ഥത വഹിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം അന്വേഷണ വിധേയമാക്കണമെന്നായിരുന്നു പി ടി തോമസിന്റെ ആവശ്യം.
അതേസമയം വനം കൊള്ളക്കേസ് അട്ടിമറിക്കാൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രണ്ട് പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളും ശ്രമിച്ചതായി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. കേസിൽ അട്ടിമറിക്ക് കൂട്ടു നിൽക്കാത്ത ഉദ്യോഗസ്ഥൻ സമീറിനെതിരെ ധർമ്മടം സ്വദേശിയായ ഒരു മാദ്ധ്യമ പ്രവർത്തകനും റിപ്പോർട്ടർ ചാനലും നിരന്തരം വാർത്തകൾ നൽകിയിരുന്നു. തുടർന്ന് റേഞ്ച് ഓഫീസർ നൽകിയ പരാതിയെ തുടർന്നാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ അന്വേഷണം ഏറ്റെടുത്തത്.
തുടർന്ന് അന്വേഷണം നടത്തിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ ഫെബ്രുവരി 17 ന് ഇത് സംബന്ധിച്ച റിപ്പോർട്ട് വനംവകുപ്പിന് കൈമാറി. ഇതിൽ കേസ് അട്ടിമറിക്കാൻ മാദ്ധ്യമ പ്രവർത്തകർ ഇടനിലക്കാരായതും നിരപരാധിയായ ഉദ്യോഗസ്ഥനെ വേട്ടയടിയതും വ്യക്തമായി പരാമർശിച്ചിരുന്നു. എന്നാൽ ഈ അന്വേഷണ റിപ്പോർട്ടിൽ നാളിതുവരെ ആയിട്ടും നടപടി എടുത്തിട്ടില്ല. ഇതിന് പിന്നിൽ മന്ത്രിതല ഗൂഢാലോചന നടന്നതായാണ് സംശയിക്കപ്പെടുന്നത്.
Discussion about this post