തങ്ങൾക്കു നിയന്ത്രിക്കാനാകാവുന്ന രഹസ്യ ആപ് ഉപയോഗിച്ചുള്ള ‘സ്റ്റിങ്’ ഓപ്പറേഷനിൽ യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) നേതൃത്വത്തിൽ പതിനാറിലധികം രാജ്യങ്ങളിൽ നടത്തിയ പ്രത്യേക റെയ്ഡിൽ, മെസേജിങ് ആപ്പിലൂടെ കള്ളക്കടത്തും കൊലപാതകവും നടത്തിയിരുന്ന 800ൽ അധികം പേർ അറസ്റ്റിലായി. ‘ട്രോജൻ ഷീൽഡ്’ എന്നു പേരിട്ട ഓപ്പറേഷനിൽ കൊക്കെയ്ൻ അടക്കം 32 ടൺ ലഹരിവസ്തുക്കൾ, 250 തോക്കുകൾ, 55 ആഡംബര കാറുകൾ, 148 ദശലക്ഷം യുഎസ് ഡോളർ, ക്രിപ്റ്റോ കറൻസി എന്നിവ പിടിച്ചെടുത്തു.
സൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഏറ്റവും വലിയ ക്രിമിനൽ വേട്ടകളിലൊന്നാണ് ഓപ്പറേഷൻ ‘ട്രോജൻ ഷീൽഡ്’ എന്ന പേരിൽ കഴിഞ്ഞ ഒന്നര വർഷക്കാലം എഫ്ബിഐ മറ്റു രാജ്യങ്ങളിലെ പൊലീസ് സംഘങ്ങളുടെ സഹകരണത്തോടെ നടത്തിയത്. അറസ്റ്റിലായവരിൽ കൊള്ളക്കാർ, ലഹരിമരുന്ന് വിൽപനക്കാർ മുതൽ പ്രഫഷനൽ കൊലയാളി സംഘങ്ങൾ വരെ ഉൾപ്പെടും.
ക്രിമിനൽ സംഘങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന എൻക്രോചാറ്റ്, സ്കൈ ഇസിസി എന്നീ എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകൾ നശിപ്പിച്ചുകൊണ്ടാണു പദ്ധതിക്കു തുടക്കമായത്. ഇതോടെ അധോലോക ആശയവിനിമയ ശൃംഖല വഴിമുട്ടി. തുടർന്ന് എഫ്ബിഐ ഒരു എൻക്രിപ്റ്റഡ് മെസേജിങ് ആപ്പ് വികസിപ്പിച്ചു. ‘ഏനോം’ എന്നു പേരിട്ട ആപ് പ്രത്യേകം തയാറാക്കിയ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തു. ഫാന്റം സെക്യുർ എന്ന വ്യാജക്കമ്പനിയുടെ പേരിൽ ഈ മൊബൈലുകൾ അധോലോക സംഘാംഗങ്ങളിലെത്തിക്കാനുള്ള നടപടിയും ഉടനടി തുടങ്ങി.
ഒന്നര വർഷം മുൻപ് ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളവരെ ഉപയോഗിച്ച് ഈ ഫോണുകൾ അവർക്കു വിതരണം ചെയ്തു. സംശയമൊന്നും തോന്നാത്തതിനാൽ ക്രിമിനൽ സംഘങ്ങൾ ഈ വലയ്ക്കുള്ളിൽ എളുപ്പം വീണു. ചിലർ, ഉള്ളിലൊളിച്ചിരിക്കുന്നത് എന്താണെന്നു മനസ്സിലാക്കാതെ തങ്ങളുടെ കൂട്ടാളികൾക്ക് ഏനോം ആപ്പടങ്ങിയ മൊബൈലുകൾ റെക്കമെൻഡ് ചെയ്യുക പോലും ചെയ്തു. ലോകത്തെ നൂറ് രാജ്യങ്ങളിലായി മുന്നൂറിലധികം ക്രിമിനൽ സംഘങ്ങൾ ഈ ആപ് ഉപയോഗിക്കാനായി തുടങ്ങി, എഫ്ബിഐ ഇതിൽ നിന്നുള്ള വിവരങ്ങൾ ചോർത്താനും.
ഇതോടെ ക്രിമിനലുകളുടെ കൊലപാതക പ്ലാനുകൾ മുതൽ ലഹരിമരുന്ന് കൈമാറുന്ന കൂടിക്കാഴ്ചകൾ വരെ എഫ്ബിഐയുടെ റഡാറിലായി. യൂറോപ്പിലെ യൂറോപ്പോൾ, മറ്റ് രാജ്യങ്ങളിലെ വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികൾ എന്നിവരും എഫ്ബിഐയുമായി സഹകരിച്ചതോടെയാണു ദൗത്യം പൂർണ ഫലപ്രാപ്തിയിലെത്തിയത്.
സ്വീഡനിൽ ഒരു കൊലയാളി ഗ്യാങ് കൂട്ടക്കൊലപാതകം പ്ലാൻ ചെയ്തിരുന്നു. ആപ്പിൽ നിന്ന് അതിനെക്കുറിച്ചുള്ള സൂചനകൾ കിട്ടിയതുമൂലം ഇതു തടയാനും സംഘാംഗങ്ങളെ അറസ്റ്റ് ചെയ്യാനും സാധിച്ചു. മറ്റൊരു സ്കാൻഡിനേവിയൻ രാജ്യമായ ഫിൻലൻഡിൽ 500 കിലോ നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തു. ജർമനിയിൽ ഒരൊറ്റ ദിനത്തിൽ വിവിധ വകുപ്പുകളിലായി 70 പേരെയാണ് അറസ്റ്റ് ചെയ്തത്.
‘ഒട്ടേറെ കൊലപാതകങ്ങളും കള്ളക്കടത്തും കുറ്റകൃത്യങ്ങളും തടയാൻ നീക്കത്തിലൂടെ സാധിച്ചു’– എഫ്ബിഐ ക്രിമിനൽ അന്വേഷണവിഭാഗം അസിസ്റ്റന്റ് ഡയറക്ടർ കാൽവിൻ ഷിവേഴ്സ് പറഞ്ഞു. യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ, യൂറോപ്യൻ യൂണിയൻ പൊലീസ് ഏജൻസി, വിവിധ രാജ്യങ്ങളിലെ എൻഫോഴ്സ്മെന്റ് ഏജൻസികൾ എന്നിവർ റെയ്ഡിൽ പങ്കാളികളായി. ഓസ്ട്രേലിയയിൽ മാത്രം 244 പേരാണ് അറസ്റ്റിലായത്.
Discussion about this post