കൊൽക്കത്ത: വ്യാജരേഖ ചമച്ച് ബംഗ്ലാദേശിൽ നിന്നും വ്യാപകമായി മനുഷ്യക്കടത്ത്. ഇടനിലക്കാരൻ ഹസൻ ഗാസിയെ ബി എസ് എഫ് പിടികൂടി. ഇരുപത് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ഇയാൾ ബംഗ്ലാദേശിയാണ്. ഇയാളുടെ വോട്ട് ഇന്ത്യയിലാണ്.
ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് കൊൽക്കത്തയിലെ ഗോജാദംഗയിൽ പരിശോധന നടത്തിയ ബി എസ് എഫ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 2 മൊബൈൽ ഫോണുകളും ഇന്ത്യൻ സിം കാർഡുകളും ബംഗ്ലാദേശി സിം കാർഡുകളും വ്യാജ ആധാർ കാർഡുകളും പിടിച്ചെടുത്തു. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യൽ തുടരുകയാണ്.
അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് ഇവിടെ താമസിച്ച് വരികയായിരുന്നു ഹസൻ ഗാസി. ഇയാൾ വിവാഹം കഴിച്ചിരിക്കുന്നതും ഇന്ത്യയിൽ നിന്നാണ്. ബംഗ്ലാദേശിലെ സാത്കിര സ്വദേശിയായ ഇയാൾ നിലവിൽ കൊൽക്കത്തയിലെ 24 നോർത്ത് പർഗാനയിലാണ് താമസം. മനുഷ്യക്കടത്തിൽ പങ്കാളികളായ നിരവധി ബംഗ്ലാദേശികളെക്കുറിച്ചുള്ള വിവരം ഇയാൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായാണ് വിവരം.










