കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ കടകളിൽ ഉൾപ്പെടെ മോഷണം നടത്തിയ നാലംഗ സംഘം പൊലീസ് പിടിയിൽ. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേരും ഉൾപ്പെടുന്നു . കക്കോടി മക്കട യോഗി മഠത്തിൽ ജിഷ്ണു(18), ബദിരൂർ ചെമ്പോളി പറമ്പിൽ ധ്രുവൻ(19) എന്നിവരെയാണ് ഡപ്യൂട്ടി കമ്മിഷണർ സ്വപ്നിൽ മഹാജന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡും ചേവായൂർ പൊലീസും ചേർന്ന് പിടികൂടിയത്. സംഘത്തിൽ ഉൾപ്പെട്ട 2 കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം പൊലീസ് വിളിച്ചുവരുത്തി. എലത്തൂർ, ടൗൺ, കാക്കൂർ പൊലീസ് സ്റ്റേഷനുകളിൽ ഇവരെ നേരത്തേ പിടികൂടിയിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ ഇവർ വെളിപ്പെടുത്തിയിരുന്നില്ല.
അടുത്ത കാലത്ത് നഗരത്തിൽ നടന്ന ഭൂരിഭാഗം മോഷണക്കേസുകളിലും കുട്ടികളുടെ പങ്ക് കൂടുതലായി കണ്ടതിനാൽ വിശദ അന്വേഷണത്തിനു സിറ്റി പൊലീസ് മേധാവി എ.വി.ജോർജ് ക്രൈം സ്ക്വാഡിന് പ്രത്യേക നിർദേശം നൽകുകയായിരുന്നു. ചേവായൂർ, മാവൂർ, നടക്കാവ്, കൊയിലാണ്ടി, തേഞ്ഞിപ്പലം എന്നിവിടങ്ങളിൽ നിന്നു മോഷ്ടിച്ച സ്കൂട്ടർ, ബൈക്ക് എന്നിവയും പുല്ലാളൂരിലെ മൊബൈൽ കടയിൽ നിന്നു കവർന്ന മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു.
ഭട്ട് റോഡിലെ പലചരക്ക് കട, കുന്നമംഗലം ഗാലക്സി ഗ്ലാസ് ഷോപ്പ്, എൻപി ചിക്കൻ സ്റ്റാൾ, പടനിലത്തെ ആരാമ്പ്രം മെഡിക്കൽ ഷോപ്പ്, കുറ്റിക്കാട്ടൂരിലെ എം.എ.ചിക്കൻ സ്റ്റാൾ, ബാലുശ്ശേരി ഭാഗത്തെ 8 കടകൾ, ചേളന്നൂർ അമ്പലത്തുകുളങ്ങര, കുമാരസ്വാമി എന്നിവിടങ്ങളിലെ 10 കടകൾ, കുന്നമംഗലം, ചാത്തമംഗലം, കാരന്തൂർ ഭാഗങ്ങളിലെ 20 കടകൾ, മാവൂർ, കുറ്റിക്കാട്ടൂർ, കായലം, പൂവാട്ടുപറമ്പ് ഭാഗങ്ങളിലെ 10 കടകൾ, പുതിയങ്ങാടി, വെസ്റ്റ്ഹിൽ, കാരപ്പറമ്പ് ഭാഗങ്ങളിൽ 13 കടകൾ, അത്തോളി, പറമ്പത്ത് ഭാഗങ്ങളിലെ 5 കടകൾ, തൊണ്ടയാട്, പാലാഴി ഭാഗങ്ങളിലെ 5 കടകൾ കക്കോടി, ചെറുകുളം, മക്കട ഭാഗങ്ങളിലെ 7 കടകൾ ഉൾപ്പെടെ എൺപതിലേറെ മോഷണങ്ങൾക്കു തുമ്പുണ്ടായതായി പൊലീസ് പറഞ്ഞു.
കൂടാതെ മോഷണത്തിൽ ഏർപ്പെടുന്ന മറ്റു ചിലരെ കുറിച്ചും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ‘നൈറ്റ് ഔട്ട്’ എന്ന പേരിൽ ചുറ്റിക്കറങ്ങി മോഷണം നടത്തുകയാണു സംഘം ചെയ്യുന്നതെന്നു പൊലീസ് പറഞ്ഞു. അർധരാത്രിയിൽ ബൈക്കിൽ മൂന്നും നാലും പേർ ഒന്നിച്ചുപോയി വാഹനം മോഷ്ടിക്കും. പിന്നീട് സമീപ പ്രദേശങ്ങളിലെ കടകളിലും മറ്റും മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. രക്ഷിതാക്കൾ അറിയാതെ വീട്ടിലെത്തി കിടക്കും. കുട്ടികൾ പുറത്തിറങ്ങുന്നതും മോഷണം നടത്തുന്നതും രക്ഷിതാക്കൾ അറിയുന്നില്ലെന്നും പൊലീസ് പറഞ്ഞു.
മോഷണം നടത്തുന്ന വാഹനങ്ങളുടെ ബോഡി പാർട്സും നമ്പർ പ്ലേറ്റുകളും മാറ്റും. വർക്‌ഷോപ്പുകളുടെ സമീപം നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ അഴിച്ചെടുത്ത് മോഷണ വാഹനങ്ങളിൽ ഉപയോഗിച്ചുമാണ് ഇവർ നൈറ്റ് ഔട്ടിന് ഇറങ്ങുന്നത്. പൊലീസിന്റെ ശ്രദ്ധയിൽപെട്ടാൽ അമിത വേഗത്തിലോ ഇടവഴികളിലൂടെയോ പോകും. ബൈക്ക് ഉപേക്ഷിച്ചു കടന്നുകളയും. പൊലീസ് ഉടമയെ വിളിക്കുമ്പോഴാണു മോഷ്ടിച്ച വാഹനമാണെന്ന് അറിയുന്നത്.
മോഷ്ടിച്ച ബൈക്കുകൾ പിന്നീട് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കും. കോഴിക്കടകളിലാണു കൂടുതലായും മോഷണം. പൂട്ടു തകർക്കാനുള്ള ആയുധങ്ങൾ ഒപ്പം കൊണ്ടുപോവുകയാണ്. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ എൻ. മുരളീധരന്റെ നേതൃത്വത്തിൽ ചേവായൂർ ഇൻസ്പെക്ടർ സി. വിജയകുമാരനും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് തെളിവെടുപ്പു നടത്തി.
ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, എം.ഷാലു, ഹാദിൽ കുന്നുമ്മൽ, പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമണ്ണ, എ.വി.സുമേഷ്, ചേവായൂർ എസ്ഐ എൻ.അജീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ റിജേഷ് പ്രമോദ്, രാജീവ് കുമാർ പാലത്ത്, സിപിഒ പ്രസീദ്, ശ്രീരാഗ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.
Discussion about this post