ഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് വലയുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ കൈത്താങ്ങ്. ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ,കേരളം, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുക്കാന്‍ കേന്ദ്രം അനുമതി നൽകി.
കേന്ദ്രം നിർദേശിക്കുന്ന പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കിയാല്‍ വായ്പാ പരിധി ഉയര്‍ത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇത് സംസ്ഥാനങ്ങൾ പാലിച്ചതോടെ സംസ്ഥാന ജിഡിപിയുടെ 5 ശതമാനം വരെ കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ കേന്ദ്ര നടപടി ഏറെ ആശ്വാസകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വായ്പാ പരിധി ഉയർത്തുമ്പോൾ സംസ്ഥാനങ്ങള്‍ക്ക് ഏകദേശം രണ്ടുലക്ഷത്തി പതിനാലായിരം കോടി രൂപ കൂടി കിട്ടും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്‍റെ പ്രധാന വരുമാനമാര്‍ഗങ്ങളായ മദ്യവും ലോട്ടറിയും വില്‍ക്കുന്നേയില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം.












