കാസർകോട്: യോഗ്യരായവരെ പുറത്തിരുത്തി പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയ നടപടി വിവാദത്തിൽ. പിന്നിൽ സിപിഎമ്മിന്റെ ശുപാർശയാണ് എന്നാണ് ആരോപണം ഉയരുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് താത്കാലിക നിയമനം നൽകിയിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം. പീതാബംരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സി.ജെ.സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയിരിക്കുന്നത്.
എന്നാൽ കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് താത്കാലിക നിയമനം നല്‍കിയതില്‍ അസ്വാഭാവികത ഇല്ലെന്നാണ് ജില്ലാ പഞ്ചായത്ത് പറയുന്നത്. നിയമനം ലഭിച്ച നാല് പേരില്‍ മൂന്ന് പേര്‍ പെരിയ കൊലപാതക കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളുടെ ഭാര്യമാരായത് യാദൃശ്ചികം മാത്രമാണെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി കൃഷ്ണന്റെ അഭിപ്രായം.
അവര്‍ക്ക് ജീവിക്കാനുള്ള അവകാശമില്ലേ, അവര്‍ മനുഷ്യന്‍മാരല്ലേ. ഏറ്റവും താഴെ തട്ടിലുള്ള പോസ്റ്റില്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ കേസിലെ പ്രതികളായി എന്നതുകൊണ്ട് ജോലി ചെയ്യാന്‍ പാടില്ലെന്നുണ്ടോ. എന്തിനാണ് വിവാദങ്ങളുടെ പിന്നാലെ മാത്രം പോകുന്നത്. മനുഷ്യത്വപരമായി ആ പ്രശ്‌നം കാണണം’. ഇതായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ന്യായീകരണം. അവരെ ഇപ്പോൾ താത്കാലികമായിട്ടാണ് നിയമിച്ചിട്ടുള്ളത്. പാര്‍ട്ടി വിചാരിച്ചാലും സര്‍ക്കാര്‍ വിചാരിച്ചാലും സ്ഥിര നിയമനം നല്‍കാന്‍ കഴിയുമെന്നും അവർ പറഞ്ഞു.
എന്നാൽ കൃപേഷിന്റെയും ശരത് ലാലിന്റെയും സഹോദരിമാര്‍ വിദ്യാഭ്യാസം കഴിഞ്ഞ് ജോലി ഇല്ലാതെ നില്‍ക്കുമ്പോള്‍, അവരുടെ കൊലപാതകികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയത് വഴി കൊലപാതകം തങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് സിപിഎം അസന്നിഗ്ധമായി പ്രഖ്യാപിക്കുകയാണെന്ന് കോൺഗ്രസ് എം പി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
Discussion about this post