മലപ്പുറം: ഭാര്യയേയും മകനേയും ഇസ്ലാമിലേക്ക് മതം മാറ്റിയത് ചോദ്യം ചെയ്ത പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഎം. നീരോൽപ്പാലം ബ്രാഞ്ച് കമ്മറ്റിയംഗമായിരുന്ന പി.ടി.ഗിൽബർട്ടിനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് ഗിൽബർട്ടിനെതിരെ നടപടി.
ക്രിസ്ത്യൻ കുടുംബാംഗമായ സജീവ പാർട്ടി പ്രവർത്തകനാണ് ഗിൽബർട്ട്. ഒരു സംഘം ആളുകൾ പ്രലോഭിപ്പിച്ച് തന്റെ ഭാര്യയേയും മകനേയും ഇസ്ലാംമതത്തിലേക്ക് മാറ്റിയെന്ന് കാണിച്ച് ഗിൽബർട്ട് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മതേതരം എന്ന് അവകാശപ്പെടുന്ന പ്രസ്ഥാനം മതപരിവർത്തന ലോബിക്കെതിരെ മൗനം പാലിക്കുന്നത് ഇയാൾ ചോദ്യം ചെയ്തതിനെ തുടർന്നാണ് പാർട്ടി നടപടി സ്വീകരിച്ച് പത്രക്കുറിപ്പിറക്കിയത്.
ഗിൽബർട്ട് ടാക്സി ഡ്രൈവറാണ്. ഇയാളുടെ ഭാര്യയേയും മകനേയും ഏതാനും ദിവസം മുമ്പ് കാണാതാവുകയായിരുന്നു. പിന്നീട് ഇവർ കോഴിക്കോട്ടെ ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടെന്ന് വിവരം ലഭിച്ചു. തേഞ്ഞിപ്പലം പഞ്ചായത്ത് മെമ്പർ നസീറ, ഇവരുടെ ഭർത്താവും കാലിക്കറ്റ് സർവ്വകലാശാല ജീവനക്കാരൻ യൂനുസ് എന്നിവരടക്കമുള്ള ഇസ്ലാംമതവിശ്വാസികളായ അയൽവാസികളുമാണ് ഇരുവരേയും മതംമാറ്റാൻ കൂട്ടുനിന്നതെന്ന് ഗിൽബർട്ട് ആരോപിക്കുന്നു.
Discussion about this post