ഡൽഹി: രാജ്യത്ത് പുതിയ ഭീഷണിയായി കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തു. ഡൽറ്റ പ്ലസ് കേസുകളുടെ എണ്ണം നാൽപ്പതായി ഉയർന്നതോടെ സർക്കാർ ജാഗ്രതയിലാണ്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കേരളത്തിലുമാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം വരെ 22 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. ഈ വകഭേദത്തെ ആശങ്കാജനകമായ ഇനമായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കണക്കാക്കിയിരിക്കുന്നത്. ഇതിനെക്കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്.
മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്ക് മതിയായ നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വിവിധ ജില്ലകളെയും ക്ലസ്റ്ററുകളെയും നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി.
ശ്വാസകോശങ്ങളെ കൂടുതൽ ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ള ഡെൽറ്റ പ്ലസ് വകഭേദം ആന്റിബോഡികൾക്കെതിരെ കൂടുതലായി പ്രവർത്തിക്കാൻ ശേഷിയുള്ളതാണ്. കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗ വ്യാപനത്തിന് ഇവ കാരണമായേക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post