ആലപ്പുഴ : സി പി എമ്മിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളാ കോര്‍പറേറ്റീവ് ട്രാന്‍സ്‌പോര്‍ട്ടില്‍ കെ.സി.ടിയുടെ ബസുകള്‍ പൊളിച്ച് വില്‍ക്കാനുള്ള നീക്കം തടയുന്നതിനായി ഇടത് തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്റെ പ്രതിഷേധ സമരം. കെ.സി.ടിയുടെ ഹരിപ്പാടുള്ള ഓഫീസിന്റെ മുന്നിലാണ് ജീവനക്കാര്‍ പ്രതിഷേധവുമായി എത്തിയിട്ടുള്ളത്.
കായംകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.സി.ടിക്ക് 20 ലൈന്‍ ബസുകളും എട്ട് ടൂറിസ്റ്റ് ബസുകളുമാണുള്ളത്. പതിറ്റാണ്ടുകളായി ബസ് സര്‍വീസ് രംഗത്തുള്ള ഈ സ്ഥാപനം കോവിഡ് കാലമായതോടെ അടച്ചിടലിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ സൊസൈറ്റി ബോര്‍ഡ് അംഗങ്ങളോ തൊഴിലാളികളോ അറിയാതെയാണ് മൂന്ന് ബസുകള്‍ പൊളിച്ച് നീക്കാന്‍ തീരുമാനിച്ചത്. അധികൃതരുടെ ഈ നീക്കത്തിനെതിരെയാണ് സി.ഐ.ടി.യു. യൂണിയന്‍ തൊഴിലാളികള്‍ സമരവുമായി എത്തിയിട്ടുള്ളത്.
സ്ഥാപനത്തിലെ ഭൂരിഭാഗം തൊഴിലാളികളും സി.ഐ.ടി.യു. യൂണിയനില്‍ പ്രവര്‍ത്തിക്കുന്നവരാണ്. പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്ള ആളുകളെയാണ് കെ.സി.ടി. എന്ന സ്ഥാപനത്തില്‍ തൊഴിലാളികളായി നിയമിച്ചിരുന്നത്. ബസുകള്‍ പൊളിച്ച് വില്‍ക്കാനുള്ള തീരുമാനം ഈ സ്ഥാപനം അടിച്ചുപൂട്ടുന്നതിന്റെ ആദ്യപടിയാണെന്നാണ് തൊഴിലാളുകളുടെ ആശങ്ക. കഴിഞ്ഞ ഓണത്തിന് ബോണസ് നല്‍കിയത് സഹകരണ സംഘങ്ങളില്‍ നിന്ന് കടമെടുത്താണെന്നും അന്ന് ബസുകള്‍ പൊളിച്ച് വില്‍ക്കാന്‍ തീരുമാനമെടുത്തതായുമാണ് ഔദ്യോഗിക വിശദീകരണം.
ബസുകള്‍ പൊളിച്ച് വില്‍ക്കുന്നത് ഏകപക്ഷീയമായ തീരുമാനമാണ്. ബസുകള്‍ പൊളിച്ച് വില്‍ക്കുന്നത് ഈ സ്ഥാപനത്തെ ഇല്ലാതാക്കാനാണ്. ഇത് നൂറുകണക്കിന് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും വഴിയാധാരമാക്കുന്ന തീരുമാനമാണ്. ഇത് ഒരു കൂട്ട ആത്മഹത്യയിലായിരിക്കും അവസാനിക്കുക. കഴിഞ്ഞ കൂറെയേറെ മാസങ്ങളായി ഇവിടുത്തെ ജീവനക്കാരായ ഞങ്ങള്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയാണെന്നും സമരത്തില്‍ പങ്കെടുക്കുന്ന കെ.സി.ടി. ജീവനക്കാർ പറഞ്ഞു.
2020 മാര്‍ച്ച് മുതല്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ല. ലോക്ഡൗണ്‍ മാറിയതോടെ കുറച്ച് ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും നഷ്ടത്തെ തുടര്‍ന്ന് നിര്‍ത്തുകയായിരുന്നു. രണ്ട് വര്‍ഷത്തോളമായി പാര്‍ട്ടിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും മറ്റൊരു ജീവനക്കാരന്‍ പറഞ്ഞു. 250-ഓളം ജീവനക്കാര്‍ ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത പ്രസ്ഥാനമാണിത്. എന്നാല്‍, ഞങ്ങളുടെ ഒരു ജീവനക്കാരന്‍ പോലും അറിയാതെയാണ് രണ്ട് ബസുകള്‍ പൊളിച്ച് വില്‍ക്കുന്നത്. ഇത് തടയാനാണ് തീരുമാനമെന്നും അവർ പറഞ്ഞു.
Discussion about this post