ആറ് ഭാര്യമാരും 28 മക്കളും, കൊട്ടാര സമാനമായ മന്ദിരങ്ങൾ, ഒരു ഗോത്രരാജാവിന്റെ ആഡംബര ജീവിതത്തിന്റെ ഉദാഹരണങ്ങളാണ് ഇവയൊക്കെ. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ഗോത്രമായ സുലുവിന്റെ രാജാവായിരുന്നു ഇക്കഴിഞ്ഞ മാർച്ചിൽ മരണപ്പെട്ട ഗുഡ്‌വിൽ സ്വെലിത്തിനി കാബെകുസുലു. സുലു ഗോത്രത്തിൽ ഏറ്റവും കൂടുതൽ കാലം രാജാവായിരുന്നത് അദ്ദേഹമാണ്.
പിതാവിന്റെ മരണത്തെതുടർന്ന് 1968-ലാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. രാഷ്ട്രീയ അധികാരമുണ്ടായിരുന്നില്ലെങ്കിലും രാജ്യത്തെ 1.2 കോടിയോളം വരുന്ന സുലുഗോത്രത്തെ ഏറെ സ്വാധീനിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
തെക്ക്-കിഴക്കൻ ക്വ-സുലു നടാൽ പ്രവിശ്യയിലെ ഒരു ചെറിയ പട്ടണമായ നോംഗോമയിൽ നിന്നുള്ള രാജാവാണ് കാബെകുസുലു. ഔദ്യോഗികപരമായി അധികാരമൊന്നുമില്ലെങ്കിലും, ആർഭാടകരമായ ജീവിതത്തിന്റെ പേരിൽ ഒരുപാട് ശ്രദ്ധിക്കപ്പെട്ട ഒരാളാണ് അദ്ദേഹം. സർക്കാരിന്റെ ആസൂത്രിതമായ ഭൂമി പുനർവിതരണ നയത്തിന്റെ ഏറ്റവും വലിയ വിമർശകരിലൊരാളായിരുന്നു കാബെകുസുലു.
അദ്ദേഹത്തിന്റെ ഭരണം ആരംഭിച്ചത് തന്നെ ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിന്റെ ഉന്നതിയിലാണ്. രാജ്യത്തിന്റെ അക്രമാസക്തവും പ്രക്ഷുബ്ധവുമായ ദശകങ്ങളിലൂടെയായിരുന്നു സുലുരാജാവിന്റെ പിന്നീടുള്ള ജീവിതം .
അദ്ദേഹത്തിന് ആറ് ഭാര്യമാരും 28 മക്കളുമുണ്ടായിരുന്നു. ഈ ഭാര്യമാർക്ക് താമസിക്കാൻ ആറ് കൊട്ടാര സമാനമായ മന്ദിരങ്ങളും അദ്ദേഹം പണിതു. കുട്ടികൾക്കുള്ള മിലിട്ടറി യൂണിഫോം വാങ്ങാൻ 15 ലക്ഷത്തോളം രൂപ ചിലവഴിച്ചത് വലിയ കോളിളക്കത്തിന് കാരണമായിരുന്നു. അദ്ദേഹത്തെയും ആറ് ഭാര്യമാരെയും 28 കുട്ടികളെയും പരിപാലിക്കാനായി ദക്ഷിണാഫ്രിക്കൻ സർക്കാർ അദ്ദേഹത്തിന് 3 മില്യൺ ഡോളർ കൈമാറിയിരുന്നു. എന്നിട്ടും സ്വെലിത്തിനി 2014 ൽ പാപ്പരായി പ്രഖ്യാപിച്ചു.
അയൽ രാജ്യമായ സ്വാസിലാൻഡിൽ നിന്നുള്ള 28 കാരിയായ ആറാമത്തെ ഭാര്യ സോള മാഫുമായുള്ള വിവാഹത്തിൽ 5,000 അതിഥികളാണ് പങ്കെടുത്തത്. ദക്ഷിണാഫ്രിക്കയിലെ സൺഡേ ടൈംസ് പറയുന്നതനുസരിച്ച്, രാജാവ് ഭക്ഷണത്തിനായി 55,000 ഡോളറും, ശബ്ദ സംവിധാനത്തിനായി 10,000 ഡോളറിലും അലങ്കാരങ്ങൾക്കും പൂക്കൾക്കുമായി 15,000 ഡോളറും ചിലവഴിച്ചു. മൊത്തത്തിൽ, 5,000 പേർ പങ്കെടുത്ത ചടങ്ങിന് 250,000 ഡോളർ ചിലവായി. രാജ്യം മുഴുവൻ പട്ടിണിയിൽ കിടക്കുമ്പോഴാണ് ഈ ആർഭാടം.
അദ്ദേഹത്തിന്റെ കാലത്താണ് 1991 -ൽ ഉമ്‌ലംഗ അല്ലെങ്കിൽ റീഡ് ഡാൻസ് എന്ന പരമ്പരാഗത നൃത്ത ഉത്സവത്തിന്റെ പുനരുജ്ജീവനമുണ്ടായത്. വ്യാപകമായ എതിർപ്പുണ്ടായിട്ടും കാലഹരണപ്പെട്ട ആ ആചാരത്തെ അദ്ദേഹം പുനരുജ്ജീവിപ്പിച്ചു.
ഇതിൽ നൂറുകണക്കിന് അവിവാഹിതരായ സുലു സ്ത്രീകൾ അർദ്ധ നഗ്നരായി നൃത്തം ചെയ്യും. ചടങ്ങിൽ നഗ്നമായ മാറിടം കാണിച്ച് സ്ത്രീകൾ ഒരു കമ്പ് പിടിച്ച് രാജാവിന്റെ അടുത്തേക്ക് ചെല്ലും. രാജാവിന് ലഭിക്കുന്നതിന് മുമ്പ് ആ കമ്പ് പൊട്ടിയാൽ പെൺകുട്ടി കന്യകയല്ല എന്ന് കണക്കാക്കുന്നു. ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാ പെൺകുട്ടികൾക്കും മുൻകൂട്ടി ഒരു കന്യകാത്വ പരിശോധന കൂടി നടത്തേണ്ടതുണ്ട് . എന്നാൽ ഇതിനെ എതിർത്ത് എച്ച്ഐവി/എയ്ഡ്സ് പ്രതിരോധ പ്രവർത്തകർ രംഗത്ത് വന്നു.
എന്നാൽ ഈ ആചാരത്തിലൂടെ തന്റെ രാജ്യത്ത് രോഗം പടരുന്നത് കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. കൂടാതെ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് വിവാഹം വരെ കാത്തിരിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കാനും ഇത് വഴി അദ്ദേഹം ശ്രമിച്ചു
നിരവധി രാജകൊട്ടാരങ്ങളും ആറ് ഭാര്യമാരും 28 ലധികം കുട്ടികളും ഉൾപ്പെടുന്ന ഒരു ജീവിതശൈലിക്ക് ധനസഹായം നൽകാൻ സ്വെലിത്തിനി തന്റെ രാജകീയ പദവി ഉപയോഗിച്ചു. സിംഹാസനത്തില്‍ 50 വര്‍ഷം പൂര്‍ത്തിയായതിനു ശേഷം പ്രമേഹരോഗത്തിന് കീഴടങ്ങിയാണ് മാര്‍ച്ച് 12 ന് സ്വെലിതിനി മരണം വരിച്ചത്. കിരീടാവകാശിയായിരുന്ന അദ്ദേഹത്തിന്റെ മകന്‍ കഴിഞ്ഞ നവംബറില്‍ മരിച്ചിരുന്നു
സ്വെലിതിനി മരിച്ചതിനു ശേഷമാണ് മാണ്ടോഫോംബി ഡ്ലാമിനി എന്ന രാജ്ഞി സുലു വംശത്തിന്റെ ഭരണാധികാരിയായി ചുമതല ഏറ്റത്. ക്യുന്‍ റീജന്റ് എന്ന പദവിയില്‍ ഇരുന്നായിരുന്നു ഇവര്‍ ഭരണനിര്‍വഹണം നടത്തിയിരുന്നത്. രാജാവിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു ഡ്ലാമിനി എങ്കിലും, നല്‍കിയ സ്ത്രീധന തുകയുടെ വലിപ്പത്തില്‍ വലിയ രാജ്ഞി എന്ന പദവി ഇവര്‍ക്കായിരുന്നു. എസ്വാറ്റിനി വംശത്തിന്റെ രാജാവായ മാസ്വതിയുടെ സഹോദരിയാണിവര്‍. ഇവര്‍ക്ക് എട്ടുമക്കളാണ് ഉള്ളത്.
രാജ്ഞിയെ വിഷം കൊടുത്തുകൊന്നതാണെന്ന് ആരോപണം ഉയർന്നെങ്കിലും അത് സുലുവംശത്തിന്റെ പരമ്പരാഗത പ്രധാനമന്ത്രിയായ മാംഗോസുതു ബുതേലിശി നിഷേധിച്ചിരുന്നു. ഒരു രാജകുടുംബത്തിന്റെ പരമ്പരാഗത അവകാശികളാണ് ദുരൂഹ സാഹചര്യത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ മരണപ്പെട്ടത്. അത് ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയത്തിൽ എത്രത്തോളം പ്രക്ഷുബ്ധത സൃഷ്ടിക്കുമെന്ന് കാത്തിരുന്ന് കാണാം.
Discussion about this post