കോഴിക്കോട്: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട കരിപ്പൂർ സ്വർണ്ണക്കടത്തിലെ മുഖ്യപ്രതി കൊടുവള്ളി വാവാട് സ്വദേശി ടി.കെ.സൂഫിയാൻ പൊലീസ് കസ്റ്റഡിയിൽ. പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയെന്നാണ് വിവരം. സൂഫിയാന്‍റെ കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കരിപ്പൂര്‍ വഴി കടത്താന്‍ ലക്ഷ്യമിട്ട സ്വര്‍ണത്തിന് സംരക്ഷണം നല്‍കാന്‍ സൂഫിയാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നായിരുന്നു അറസ്റ്റിലായവരുടെ മൊഴി. അപകടം നടന്ന ദിവസം അർജുൻ ആയങ്കിയുടെ വാഹനത്തെ പിന്തുടർന്ന കൊടുവള്ളി സംഘത്തെ ഏകോപിപ്പിച്ചത് സൂഫിയാൻ ആയിരുന്നു. രാമനാട്ടുകരയില്‍ അപകടം നടന്ന സ്ഥലത്തും സൂഫിയാന്‍ എത്തിയിരുന്നു
അപകടത്തിൽപെട്ട വാഹനത്തിനു തൊട്ടുപിന്നിൽ ഉണ്ടായിരുന്ന കറുത്ത വാഹനത്തിൽ ഉണ്ടായിരുന്നത് സൂഫിയാൻ ആണെന്നാണ് പ്രതികളുടെ മൊഴി. ഈ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സൂഫിയാന്റെ സഹോദരൻ ഫിജാസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സ്വര്‍ണക്കടത്തിനുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് സൂഫിയാനാണെന്നാണ് പോലീസ് കരുതുന്നത്. സൂഫിയാന്‍ നേരത്തെ രണ്ട് സ്വര്‍ണക്കടത്ത് കേസുകളില്‍ പ്രതിയായിട്ടുണ്ട്. കോഴിക്കോട് ഡിആര്‍ഐയും ബാംഗ്ലൂര്‍ റവന്യൂ ഇന്റലിന്‍ജന്‍സും സൂഫിയാനെതിരെ കോഫെപോസെ ചുമത്തിയിട്ടുണ്ട്. പരപ്പന അഗ്രഹാര ജയിലില്‍ ആറ് മാസവും തിരുവനന്തപുരം ജയിലിലും കിടന്നിട്ടുണ്ട്.
ബാംഗ്ലൂരില്‍ 11 കിലോ സ്വര്‍ണം കടത്തിയ കേസില്‍ സൂഫിയാന്‍ പ്രതിയാണെന്ന് സംശയിക്കുന്നുണ്ട്. കോഴിക്കോട് ഓമശ്ശേരിക്കടുത്ത് സ്വര്‍ണം ഉരുക്കിയ കേസിലും സൂഫിയാന്‍ പ്രതിയായിരുന്നു. 2018ഓടെയാണ് സൂഫിയാന്‍ ദുബായിയില്‍ നിന്ന് കോഴിക്കോട് കൊടുവള്ളിയിലെത്തിയത്.
കോഫെപോസ നിലനില്‍ക്കുന്നതില്‍ കാഠ്മണ്ഡു വിമാനത്താവളത്തിലെത്തി അവിടെ നിന്ന് റോഡ് മാര്‍ഗമാണ് കേരളത്തിലേക്കെത്തിയത്. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലും സ്വര്‍ണക്കടത്ത് സംഘത്തെ നയിച്ചത് സൂഫിയാനാണെന്നാണ് പോലീസ് നിഗമനം.












