ഡല്‍ഹി: ജൂണ്‍ 27ന് ഞായറാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു വ്യോമത്താവളത്തില്‍ ഡ്രോണുകളെ കണ്ടെത്തി പ്രവര്‍ത്തനരഹിതമാക്കുന്ന സംവിധാനം സ്ഥാപിച്ചു. അതിനിടെ ഇന്നലെയും ജമ്മുവില്‍ പലയിടത്തായി ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത് ആശങ്ക പരത്തി. അക്രമ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജമ്മുകാശ്മീരില്‍ ഡ്രോണുകളുടെ ഉപയോഗം വിലക്കി.
റഡാറുകളുടെ കണ്ണില്‍പ്പെടാതെ താഴ്ന്നു പറക്കുന്ന ഡ്രോണുകള്‍ ഞായറാഴ്ചത്തെ സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കാമെന്ന നിഗമനത്തിലാണ് വ്യോമത്താവളത്തിന്റെ സുരക്ഷ ഏറ്റെടുത്ത നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് അടിയന്തരമായി ഡ്രോണ്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തിയത്. താഴ്ന്നു പറക്കുന്ന ഡ്രോണുകളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങള്‍ തിരിച്ചറിയാനും അവയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനുള്ള ജാമറുകളും വെടിവച്ചിടാനുള്ള തോക്കുകളുമാണ് സ്ഥാപിച്ചത്. ജമ്മുകാശ്മീരിലെ പ്രത്യേകിച്ചും അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇത്തരം പ്രതിരോധ സംവിധാനം സ്ഥാപിക്കുമെന്നാണ് സൂചന. സ്ഫോടനത്തിന് ശേഷം ഏഴ് ഡ്രോണുകളെ സംശയാസ്പദമായി രീതിയില്‍ കണ്ടെത്തിയിരുന്നു.
ജമ്മുവിലെ മിരാന്‍ സാഹിബ്, കാലൂചക്ക്, കുഞ്ച്വാനി മേഖലകളില്‍ ഇന്നലെ പുലര്‍ച്ചയാണ് ഡ്രോണുകളെ കണ്ടെത്തിയത്. ഞായറാഴ്ച സ്ഫോടനമുണ്ടായതിന് പിന്നാലെ കാലൂചക്ക്-രത്നുചക്ക് സൈനിക താവളത്തിന് സമീപം ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഡ്രോണുകള്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ട് അതോറിട്ടി ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന് വിമാനത്താവളങ്ങളുടെ സുരക്ഷയും മറ്റും വിലയിരുത്തി.
ഞായറാഴ്ച വ്യോമത്താവളത്തിലെ ടെക്നിക്കല്‍ മേഖലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ണമായി ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. രാത്രികാഴ്ചാ സംവിധാനങ്ങള്‍ അടക്കം ഘടിപ്പിച്ച ചൈനീസ് നിര്‍മ്മിത ഡ്രോണുകള്‍ സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കാമെന്നാണ് നിഗമനം.
ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ ബീഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ കാവല്‍ നില്ക്കുന്ന സശസ്ത്ര സീമാ ബല്(എസ്.എസ്.ബി) സൈനികര്‍ ഇന്നലെ ഒരു കാറില്‍ കടത്തുകയായിരുന്ന എട്ട് ചൈനീസ് നിര്‍മ്മിത ഡ്രോണുകള്‍ പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന ബീഹാര്‍ സ്വദേശികളായ മൂന്നുപേരെ ചോദ്യം ചെയ്തു വരികയാണ്.
Discussion about this post