കടുവ വിധവകൾ- പേര് കേൾക്കുമ്പോൾ ആശ്ചര്യം തോന്നാമെങ്കിലും ഈ പേരിനപ്പുറം ഒളിഞ്ഞിരിക്കുന്നത് കണ്ണീരിന്റെ ഉപ്പ് കലർന്ന കഥകളാണ്, നഷ്ടപ്പെട്ടു പോയ സ്വപ്നങ്ങളാണ്, ഒരിക്കലും മടങ്ങി വരാത്ത ജീവന്റെ പാതിയാണ് .
യുഎൻ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന സുന്ദർബൻസ് ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ കേന്ദ്രമാണ്. ഗംഗ, ബ്രഹ്മപുത്ര, മേഘ്‌ന നദികൾ ചേർന്ന് ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്നു. 4.5 ദശലക്ഷം ആളുകൾ വസിക്കുന്ന ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം. റോയൽ ബംഗാൾ കടുവയുടെ ആവാസ കേന്ദ്രമാണിത്. നദികളാകട്ടെ മുതലകളും പാമ്പുകളും നിറഞ്ഞതാണ്.
10,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ സ്ഥിതി ചെയ്യുന്ന സുന്ദർബൻ കണ്ടൽ വനത്തിലെ ഗ്രാമങ്ങളിലാണ് അവരുള്ളത് പങ്കാളികളെ നഷ്ടപ്പെട്ട ആ സ്ത്രീകൾ.
കടുവകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുരുഷന്മാരുടെ ആയിരക്കണക്കിന് വിധവകളാണ് ആ ഗ്രാമത്തിലുള്ളത്. അവരെ കടുവ വിധവകൾ (ബാഗ് ബിദോബ) എന്നാണ് വിളിക്കുന്നത്. സമൂഹം ഈ വിധവകളെ ഭാഗ്യം കെട്ടവരും, ദുഃശ്ശകുനവുമായി കണക്കാക്കുന്നു. പ്രായമായ വിധവകളെ അവരുടെ മുതിർന്ന ആൺമക്കൾ പലപ്പോഴും ഉപേക്ഷിക്കുന്നു. ചെറുപ്പത്തിൽത്തന്നെ വിധവകളായ സ്ത്രീകൾ, കുട്ടികളോടൊപ്പം സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്നു. അവർ കാരണമാണ് ഭർത്താക്കന്മാർക്ക് ഈ ഗതി വന്നതെന്ന് സമൂഹം ചിന്തിക്കുന്നു. അതിനെ തുടർന്ന്, അവർ സമൂഹത്തിന് മുന്നിൽ ഒറ്റപ്പെട്ടവളായി മാറുന്നു. ഇതാണ് അവരുടെ ജീവിതം.
ബംഗ്ലാദേശിന്റെ തെക്കുപടിഞ്ഞാറൻ തീരത്തുള്ള സത്ഖിര ജില്ലയിലെ ശ്യാംനഗർ ഉപജില്ലയുടെ ആറിടത്ത് താമസിക്കുന്നവരും ഇത്തരത്തിൽപ്പെട്ട വിധവകളാണ്. പ്രത്യേകിച്ച് ഗബുറ, മുൻഷിഗോഞ്ച്, ബുരിഗോലിനി എന്നിവിടങ്ങളിൽ. സുന്ദർബൻ കാടുകളിൽ അവിടെ കുറഞ്ഞത് 100 ബംഗാൾ കടുവകളെങ്കിലുമുണ്ടാകും. അവയിൽ പലതും ചോരയൂറ്റുന്ന നരഭോജികളാണ്. എങ്കിലും ഇവിടെയുള്ള ആളുകൾ പ്രധാനമായി ആശ്രയിക്കുന്നതും ആ കാടുകളെ തന്നെയാണ്.
എപ്പോൾ വേണമെങ്കിലും കടുവകളാൽ ആക്രമിക്കപ്പെടാം എന്ന പൂർണ ബോധ്യത്തോടെയാണ് അവർ കാട് കയറുന്നത്. പലപ്പോഴും ഭക്ഷണം തേടി കടുവകൾ ഗ്രാമങ്ങളിലേക്ക് കടക്കുന്നു. ഇത് കടുവകളാൽ ആക്രമിക്കപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാക്കുന്നു. സുന്ദർബനിലെ 104 ദ്വീപുകളിൽ 54 എണ്ണത്തിലാണ് മനുഷ്യവാസമുള്ളത്. പാമ്പുകളുടെ ദേവതയായ ബോണോബിബിക്കും മനാസയ്ക്കും സമർപ്പിച്ചിരിക്കുന്ന ആരാധനാലയങ്ങളും ഇവിടെയുണ്ട്.
കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പ്രധാന പ്രദേശത്ത് പ്രവേശിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും, അതിജീവിക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതിന്റെ പേരിൽ സുന്ദർബനിലെ ഗ്രാമീണർക്ക് ആ സാഹസം ചെയ്യേണ്ടി വരുന്നു. ഈ കാരണം കൊണ്ട് തന്നെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ വിധവകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനാവില്ല. കടുവയുമായി ബന്ധപ്പെട്ട മരണങ്ങളെക്കുറിച്ച് അവർ അധികാരികളെ അറിയിക്കാറില്ല. സുന്ദർബൻ ദ്വീപുകളിൽ മൂവായിരത്തോളം കടുവ വിധവകളുണ്ട്.
പല കേസുകളിലും കടുവകൾ ആക്രമിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയില്ല, അതുകൊണ്ട് തന്നെ അവരെ കാണാതായവരായി കണക്കാക്കുന്നു.
കൊറോണയെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയ ആളുകളും ജീവിക്കാനായി വീണ്ടും കാടു കയറുകയാണ്. തൽഫലമായി, കടുവ ആക്രമണത്തിന് കൂടുതൽ പേർ ഇരയാകുന്നു. മത്സ്യബന്ധനം, നദികളിലും തോടുകളിലും ഞണ്ടുകളെ പിടിക്കുക, തേനീച്ചക്കൂടുകളിൽ നിന്ന് തേൻ ശേഖരിക്കുക തുടങ്ങിയ ജോലികളാണ് അവർ ചെയ്യുന്നത്. എല്ലാ ദിവസവും ജീവൻ പണയപ്പെടുത്തി അവർ കുടുംബത്തെ പോറ്റുന്നു. അല്ലെങ്കിൽ അവർക്ക് മുന്നിൽ ഒരു മാർഗമേയുള്ളൂ, പട്ടിണി കിടന്ന് മരിക്കുക .
40,000 സ്ത്രീകളെ ഉൾക്കൊള്ളുന്ന 4,000 ത്തോളം സ്വാശ്രയ ഗ്രൂപ്പുകൾ ദ്വീപിലുണ്ട്. എന്നാൽ സ്ത്രീകൾക്കുള്ള പരിശീലന കോഴ്സുകളിൽ ഭൂരിഭാഗവും പരാജയങ്ങളായി മാറുകയാണ്. പലരും താമസിക്കുന്ന വീടുകൾക്ക് ഒരു ചെറിയ കാറ്റിനെ പോലും അതിജീവിക്കാൻ കഴിയില്ല. കടുവ വിധവകളിൽ പലർക്കും 9-14 വയസ് പ്രായമുള്ള കുട്ടികളുണ്ട്. പിതാവിന്റെ മരണശേഷം വിദ്യാഭ്യാസം തുടരാൻ പോലുമാകാതെ മാതാപിതാക്കളുടെ അതേ അപകടകരമായ ജോലികൾ ചെയ്യാൻ കുട്ടികൾ നിർബന്ധിതരാകുന്നു. സുന്ദർബൻ ദ്വീപിൽ കഴിഞ്ഞ 15 വർഷത്തിനിടെ കടുവകളും മുതലകളും നടത്തിയ ആക്രമണത്തിൽ 500 പേരാണ് കൊല്ലപ്പെട്ടത് .
ഭർത്താവ് നഷ്ടപ്പെട്ട പല സ്ത്രീകളും ഇന്നും ഈ കാട് കയറുന്നത് തങ്ങളുടെ മക്കളുടെ വയറ് നിറയ്ക്കാനായാണ്. പലരും ബോണോബിബിയ്ക്ക് മുന്നിൽ സ്വന്തം ജീവൻ ഏൽപ്പിച്ചാണ് കാട് കയറുന്നത്. അതാണ് അവരുടെ ഏക വിശ്വാസവും.
https://www.youtube.com/watch?v=vs8wjAhdloQ
Discussion about this post