മലപ്പുറം: ആയുർവേദ കുലപതിയും കോട്ടയ്ക്കൽ ആര്യവൈദ്യ മാനേജിങ്ങ് ട്രസ്റ്റിയുമായ ഡോ.പി.കെ വാര്യർ അന്തരിച്ചു. കൊറോണ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. പിന്നീട് രോഗമുക്തമായെങ്കിലും അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് ആശുപത്രി വിട്ടത്. ഇന്ന് രാവിലെ കോട്ടക്കലിലെ സ്വവസ്തിയിലായിരുന്നു അന്ത്യം. ജൂൺ എട്ടിനാണ് അദ്ദേഹത്തിന് നൂറ് വയസ്സ് പൂർത്തിയായത്.
കോടി തലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921ലാണ് പി.കെ. വാര്യരുടെ ജനനം. കോട്ടക്കൽ കിഴക്കേ കോവിലകം വക കെ.പി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി ഹൈസ്കൂളിലൂം കോട്ടക്കൽ രാജാസ് ഹൈസ്കൂളിലുമായി തുടർ വിദ്യാഭ്യാസം. പിന്നീട് കോട്ടക്കൽ ആയുർവേദ പാഠശാലയിൽ ‘ആര്യവൈദ്യൻ’ കോഴ്സിന് പഠിച്ചു. ആയുർവേദ പഠന സമയത്ത് നാട്ടിൽ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. കോളജും കോടതികളും വിട്ട് സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാവാൻ മഹാത്മഗാന്ധി ആഹ്വാനം ചെയ്ത അക്കാലത്ത് എൻ.വി. കൃഷ്ണൻകുട്ടി വാര്യർക്കൊപ്പം 1942ൽ കോളജ് വിട്ട് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. 1945ൽ വൈദ്യപഠനം പൂർത്തിയാക്കി.
1987ൽ കോപ്പൻഹേഗനിൽനിന്ന് ഡോക്ടർ ഓഫ് മെഡിസിൻ അവാർഡ് കരസ്ഥമാക്കി. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ സ്ഥാനം അദ്ദേഹത്തിനു സമർപ്പിക്കുകയുണ്ടായി.1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി ആദരിച്ചു.ധന്വന്തരി പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗരത്നം പുരസ്കാരം, ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, പതഞ്ജലി പുരസ്കാരം, സി.അച്യുതമേനോൻ അവാർഡ്, കാലിക്കറ്റ്, എംജി സർവകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി.കെ.വാരിയരെത്തേടിയ ബഹുമതികളിൽ ചിലതുമാത്രം.
കേരള ആയുർവേദ മണ്ഡലം, അഖിലേന്ത്യാ ആയുർവേദ കോൺഗ്രസ് എന്നിവയുടെ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ‘സ്മൃതിപർവം’ അദ്ദേഹത്തിൻെറ ആത്മകഥയാണ്. ആത്മകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ ‘പാദമുദ്രകൾ’ പോലെ മറ്റു പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്..
കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി കെ. വാര്യരാണ് ഭാര്യ. ഡോ. കെ. ബാലചന്ദ്ര വാര്യർ, കെ. വിജയൻ വാര്യർ (പരേതൻ), സുഭദ്ര രാമചന്ദ്രൻ എന്നിവർ മക്കളാണ്.
Discussion about this post