ഹൂസ്റ്റണ്‍: ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയര്‍ സിരിഷ ബാന്‍ഡ്‌ല ഭൂമിയിൽ തിരിച്ചിറങ്ങിയത് ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയെന്ന ഖ്യാതിയുമായി. ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയില്‍ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ സംഘത്തിലെ അംഗമായിരുന്നു സിരിഷ. ബഹിരാകാശ ടൂറിസത്തിനു തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് വിഎസ്എസ് യൂണിറ്റി പേടകത്തിൽ ഇന്ത്യൻ വനിത സിരിഷ ബാൻഡ്‌ല അടക്കം ആറുപേര്‍ യാത്ര തിരിച്ചത്.
ഇന്ത്യന്‍സമയം ഞായറാഴ്ച രാത്രി എട്ടുമണിക്ക് യു.എസിലെ ന്യൂമെക്‌സിക്കോയില്‍ നിന്ന് വെര്‍ജിന്‍ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് സംഘം പുറപ്പെട്ടത്. കാറ്റിനെത്തുടര്‍ന്ന് നേരത്തേ നിശ്ചയിച്ചതില്‍നിന്ന് 90 മിനിറ്റ് വൈകിയായിരുന്നു യാത്ര. 8.55-ന് പേടകം വാഹിനിയില്‍നിന്ന് വേര്‍പെട്ടു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കുള്ളില്‍ മടക്കം. 9.09-ന് തിരിച്ച് ഭൂമി തൊട്ടു. യൂണിറ്റി 22 എന്ന് പേരിട്ട പരീക്ഷണപ്പറക്കലായിരുന്നു ഇത്. 2.8 ലക്ഷം അടി ഉയരത്തില്‍നിന്നാണ് ഭൂമിയിലേക്ക് തിരിച്ചത്.
ഇതോടെ കല്‍പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യന്‍ വംശജയായി മാറി സിരിഷ. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരിന്ത്യാക്കാരി ബഹിരാകാശയാത്ര നടത്തുന്നത്. വിങ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മ മാത്രമാണ് ബഹിരാകാശത്ത് എത്തിയ ഏക ഇന്ത്യന്‍ പൗരന്‍. 1984-ല്‍ സോവിയറ്റ് ഇന്റര്‍കോസ്‌മോസ് പദ്ധതിയുടെ ഭാഗമായി സോയൂസ് ടി-11-ലാണ് രാകേഷ് ശര്‍മ ബഹിരാകാശം തൊട്ടത്.
ക്രൂവിലെ നാലാം നമ്പർ ബഹിരാകാശയാത്രികയായ സിരിഷ ബന്ദ്‌ല ആന്ധ്രയിലാണ് ജനിച്ചത്. നാലാം വയസിലാണ് യുഎസിലെത്തിയത്. ഹ്യൂസ്റ്റണിലാണ് വളർന്നത്. 34 കാരിയായ സിരിഷ എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറാണ്. 2011-ല്‍ പാര്‍ഡ്യൂ സര്‍വകലാശാലയിലെ എയ്‌റോനോട്ടിക് ആന്‍ഡ് ആസ്‌ട്രോനോട്ടിക്‌സില്‍ നിന്ന് സയന്‍സ് ബിരുദം നേടി. 2015-ല്‍ ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. വിർജിൻ ഗാലക്സിയിലെ സർക്കാർ കാര്യങ്ങളുടെയും, ഗവേഷണ പ്രവർത്തനങ്ങളുടെയും വൈസ് പ്രസിഡന്റ് കൂടിയാണ് സിരിഷ.
നാസയില്‍ ബഹിരകാശ യാത്രികയാകാന്‍ ബാന്‍ഡ്‌ല ആഗ്രഹിച്ചിരുന്നെങ്കിലും കാഴ്ചശക്തി കുറവ് കാരണം തുടര്‍ന്ന് പൈലറ്റാകാനും ബഹിരാകാശ യാത്രികയാകാനുമുള്ള ആഗ്രഹം നിറവേറ്റാനായില്ല. ഇതിനിടെ പാര്‍ഡ്യൂ സര്‍വകലാശാലയില്‍ ആയിരിക്കുമ്പോഴാണ് ഒരു പ്രൊഫസര്‍ വാണിജ്യ ബഹിരാകാശ വിമാന മേഖലയിലെ അവസരങ്ങളെ കുറിച്ച് പറയുന്നത്. തുടര്‍ന്നാണ് റിച്ചാര്‍ഡ് ബ്രാന്‍സണിനൊപ്പം ചേര്‍ന്ന് ഈ നേട്ടം കൈവരിച്ചത്.
Discussion about this post