ആരാണ് ബോധി ധർമ്മൻ? ഭാരതത്തിന്‍റെ ചരിത്രത്തില്‍ കാലം സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തിയ ഒരു നാമം മാത്രമാണോ ബോധി ധര്‍മ്മന്‍. കൊറോണയുടെ രണ്ടാം തരംഗത്തിൽ പ്രിയപ്പെട്ടവർ പലരും നഷ്ടപ്പെടുമ്പോൾ അറിയാതെ എങ്കിലും ആശിക്കാറില്ലേ ബോധി ധർമ്മന്റെ മടങ്ങി വരവിനായി. തമിഴ് സിനിമയായ ഏഴാം അറിവ് ബോധി ധർമ്മനെ പറ്റിയുള്ള ചര്‍ച്ചകള്‍ കൊണ്ടുവന്നെങ്കിലും പുതിയ സാഹചര്യത്തിൽ ഒരിക്കൽ കൂടി അറിയാം ബോധി ധർമ്മനെ കുറിച്ച്.
തമിഴ്‌നാട്ടിലെ മഹാബലി പുരം ആസ്ഥാനമാക്കിയുള്ള പല്ലവ രാജവംശത്തിലെ മൂന്നാമത്തെ രാജകുമാരനായിരുന്നു ബോധിധർമ്മൻ എന്നാണ് ചരിത്രങ്ങൾ പറയുന്നത്. ചൈനയില്‍ സെന്‍ മതം ആരംഭിച്ചതും പ്രചരിപ്പിച്ചതും ഇദ്ദേഹമാണെന്നും വിശ്വസിക്കപ്പെടുന്നു
എ.ഡി 495-ൽ ഇന്ത്യൻ സന്യാസി ബാ തുവോ അഥവാ ബുദ്ധഭദ്ര ചൈനയിലെത്തിയത് സിയാവോ ഷെങ് എന്ന ബുദ്ധമതം പഠിപ്പിക്കാനായാണ്. ഷാവോ പർവതത്തിന്റെ ചുവട്ടിൽ ഷാവോ വെൻ ചക്രവർത്തി ബാ തുവോയ്ക്ക് ഭൂമി നൽകുകയും ബാ തുവോ അവിടെ ഷാവലിൻ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു.
ഇക്കാലത്ത് ഇന്നത്തെ ദക്ഷിണേന്ത്യയുടെ ഭാഗമായ പ്രദേശം ഭരിച്ചിരുന്ന രാജാവിന് അതീവ ബുദ്ധിമാനായ, തേജസ്വിയായ ഒരു മകൻ ഉണ്ടായിരുന്നു- ബോധിധർമ്മൻ.
ബോധിധർമ്മന് മൂത്ത രണ്ട് സഹോദരന്മാരുണ്ടായിരുന്നു, പിതാവ് തങ്ങളെ മറികടന്ന് രാജഭരണം ബോധിധർമ്മനു നൽകുമെന്ന് അവർ പലപ്പോഴും ഭയപ്പെട്ടിരുന്നു. ഈ ചിന്തയിൽ പലപ്പോഴും മൂത്ത സഹോദരന്മാർ ബോധിധർമ്മനെ അവഹേളിച്ചു. ഒരവസരത്തിൽ ബോധിധർമ്മനെ വധിക്കാൻ പോലും ഈ സഹോദരങ്ങൾ ശ്രമിച്ചുവെങ്കിലും ബോധിധർമ്മന്റെ ബുദ്ധികൂർമ്മതയ്ക് മുന്നിൽ അതൊക്കെ പരാജയപ്പെട്ടു.
എന്നാൽ പ്രിയപ്പെട്ട പുത്രനായിരുന്നിട്ടും, രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് താൽപ്പര്യമില്ലെന്ന് ബോധിധർമ്മൻ പിതാവിനെ അറിയിച്ചു. പ്രശസ്ത ബുദ്ധമത ഗുരു പ്രജ്ഞതാരയ്‌ക്കൊപ്പം നിന്ന് പഠിക്കാനും ബുദ്ധ സന്യാസിയാകാനും ബോധിധർമ്മൻ തീരുമാനിച്ചു. അങ്ങനെ സന്യാസജീവിതം സ്വീകരിച്ച ബോധിധർമ്മൻ തന്റെ ഗുരുവിനൊപ്പം വർഷങ്ങളോളം കഴിഞ്ഞു.
ഒരിക്കൽ ബോധിധർമ്മൻ തന്റെ ഗുരുവിനോട് ഒരു ചോദ്യം ഉന്നയിച്ചു ‘ താങ്കൾ മരിച്ചു കഴിഞ്ഞാൽ ഞാൻ എവിടേക്ക് പോകണം , എന്ത് ചെയ്യണം?” ഇതായിരുന്നു ചോദ്യം. ഒട്ടും സംശയിക്കാതെ ഗുരു മറുപടി നൽകി, ഷെൻ ഡാനിലേക്ക് പോകണം. അക്കാലത്ത് ചൈനയുടെ മറ്റൊരു പേരായിരുന്നു ഷെൻ ഡാൻ .
വർഷങ്ങൾക്കുശേഷം, ഗുരു പ്രജ്ഞതാര മരണപ്പെട്ടു . ബോധിധർമ്മൻ ചൈനയിലേക്ക് പോകാൻ ഒരുങ്ങി. ഇതിനിടയിൽ ബോധിധർമ്മന്റെ മൂത്ത സഹോദരൻ രാജഭരണത്തിലേറി. സഹോദരനു ശേഷം സഹോദര പുത്രനും അധികാരത്തിൽ വന്നു. മാത്രമല്ല ഇക്കാലയളവിൽ ബോധിധർമ്മന്റെ സഹോദരന്മാരുടെ മനോഭാവത്തിലും മാറ്റം വന്നിരുന്നു. അവർ ബോധിധർമ്മനെ സ്നേഹിക്കാൻ തുടങ്ങി. രാജ്യതലസ്ഥാനത്തിനടുത്ത് താമസിക്കാൻ അവർ ബോധിധർമ്മനോട് ആവശ്യപ്പെട്ടു, എന്നാൽ ഗുരു പറഞ്ഞതുപോലെ ചൈനയിലേക്ക് പോകണമെന്നായിരുന്നു ബോധിധർമ്മന്റെ തീരുമാനം.
തുടർന്ന് ബോധിധർമ്മനെ നന്നായി പരിപാലിക്കണമെന്ന് ആവശ്യപ്പെടുന്ന കത്തുകൾ രാജാവ് ചൈനയിലേക്ക് അയച്ചു. ഈ സന്ദേശങ്ങൾ ചൈനക്കാർക്കിടയിലും ബോധിധർമ്മനെ പ്രശസ്തനാക്കി. ഒരു രാജാവ് ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ മാത്രം ഈ ബുദ്ധ സന്യാസിയുടെ പ്രത്യേകതയെന്താണെന്ന് പലരും ചിന്തിച്ചു.
എ ഡി 527 ൽ, ബോധിധർമ്മൻ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലൂടെ ചൈനയിലേക്ക് എത്തി. ചൈനയിൽ, അദ്ദേഹം ദാമു എന്ന പേരിൽ അറിയപ്പെട്ടു. ദാമു ചൈനയിൽ എത്തി ഡാ ഷെങ് അഥവാ ബുദ്ധമതം അഭ്യസിച്ചു. ദാമു എത്തിയപ്പോൾ, ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും പ്രഭാഷണം കേൾക്കാൻ എത്തുകയും ചെയ്തു. എന്നാൽ സംസാരിക്കുന്നതിനു പകരം ദാമു ധ്യാനിക്കാനാണ് തുടങ്ങിയത്. മണിക്കൂറുകളോളം ദാമു ധ്യാനത്തിലിരുന്നു. ധ്യാനം പൂർത്തിയാക്കിയ ദാമു ഒന്നും പറയാതെ നടന്നകന്നു.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങളെ ആഴത്തിൽ സ്വാധീനിച്ചു. ചിലർ ചിരിച്ചു, ചിലർ കരഞ്ഞു, ചിലർക്ക് ദേഷ്യം വന്നു, ചിലർ എന്തോ മനസിലായ രീതിയിൽ തലയാട്ടി.
ഈ സംഭവം ദാമുവിനെ പ്രശസ്തനാക്കി. വിവരമറിഞ്ഞ് ചൈന ഭരിച്ച വു ചക്രവർത്തി ദാമുവിനെ തന്റെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. കൊട്ടാരത്തിൽ എത്തിയ ദാമുവുമായി വു ചക്രവർത്തി ബുദ്ധമതത്തെക്കുറിച്ച് സംസാരിച്ചു. ബുദ്ധക്ഷേത്രങ്ങൾക്ക് അദ്ദേഹം ധാരാളം സ്വത്ത് നൽകിയിരുന്നു. ഇതെല്ലാം വിവരിച്ച് പറഞ്ഞ വു ചക്രവർത്തി ദാമുവിനോട് തന്റെ പ്രവർത്തനങ്ങൾ മികച്ചതാണോ എന്ന് ചോദിച്ചു. അല്ലെന്നായിരുന്നു ദാമുവിന്റെ മറുപടി.
ഈ പ്രതികരണം വു ചക്രവർത്തിയെ അത്ഭുതപ്പെടുത്തി, പക്ഷേ അവർ തുടർന്നും സംസാരിച്ചു, ഒടുവിൽ വു ചക്രവർത്തി ഈ ലോകത്ത് ബുദ്ധൻ ഉണ്ടോ എന്ന് ചോദ്യം ഉന്നയിച്ചു. ഇല്ലെന്ന് ദാമു മറുപടി നൽകി. അതിനുള്ള വിശദീകരണവും അദ്ദേഹം നൽകി. തന്റെ ജനങ്ങളെ പരിപാലിക്കേണ്ടത് ചക്രവർത്തിയുടെ കടമയാണ്. അഭിനന്ദനങ്ങൾ തേടുന്നതിനുപകരം, വു ചക്രവർത്തി ബുദ്ധനെ പോലെ തന്റെ ജനത്തെ സഹായിക്കുന്നതിൽ സംതൃപ്തനായിരിക്കണം. അതുപോലെ, ലോകത്ത് ബുദ്ധനുണ്ടോ എന്ന് ചോദിച്ചാൽ, ബുദ്ധൻ വിശ്വാസത്തിന്റെ കാര്യമാണ്, ഒന്നുകിൽ നിങ്ങൾ നിങ്ങളുടെ ഹൃദയം കൊണ്ട് വിശ്വസിക്കുന്നു, അല്ലെങ്കിൽ നിങ്ങൾ വിശ്വസിക്കുന്നില്ല. – ഇതായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
എന്നാൽ ഈ ഉത്തരങ്ങൾ വു ചക്രവർത്തിയെ പ്രകോപിപ്പിച്ചു. തന്റെ കൊട്ടാരം വിട്ടുപോകാൻ അദ്ദേഹം ദാമുവിനോട് ആവശ്യപ്പെട്ടു. ഒരിക്കലും മടങ്ങിവരരുതെന്ന് താക്കീതും നൽകി. പുഞ്ചിരിയോടെ ദാമു മടങ്ങി പോയി.
ആയോധനകലയിലെ വൈദഗ്ധ്യത്തിന് പേരുകേട്ട ഷാവോലിൻ ടെമ്പിളിലെ സന്യാസിമാരെ ധ്യാനത്തിലും പരിശീലനത്തിലും സഹായിച്ചതും ബോധിധർമ്മനാണ്. അദ്ദേഹം എത്തിയപ്പോൾ ഷാവോലിൻ ടെമ്പിളിലെ സന്യാസിമാർ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും ക്ഷേത്രത്തിൽ താമസിക്കാൻ ക്ഷണിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം ഷാവോലിൻ ക്ഷേത്രത്തിന് പുറകിലുള്ള ഒരു മലയിലെ ഗുഹയിൽ പോയി ഇരുന്നു ധ്യാനിക്കാനാണ് ഇഷ്ടപ്പെട്ടത്.
ദാമു ഈ ഗുഹയിൽ ഇരുന്ന് ഒമ്പത് വർഷത്തോളം ധ്യാനിച്ചു. ഒൻപത് വർഷങ്ങൾക്കൊടുവിൽ ദാമുവിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഷാവലിനിലെ ആയോധന അഭ്യാസികൾ തീരുമാനിച്ചു, അതിനാൽ അവർ അദ്ദേഹത്തിനു വേണ്ടി ഒരു പ്രത്യേക മുറി ഉണ്ടാക്കി. അദ്ദേഹത്തെ താമസിക്കാനായി ക്ഷണിച്ചു. മറുത്ത് പറയാതെ ഒപ്പം വന്ന ബോധിധർമ്മൻ നാലു വർഷത്തോളം ഈ മുറിയിൽ താമസിക്കുകയും ധ്യാനിക്കുകയും ചെയ്തു .
ബോധിധർമ്മന്റെ ചരിത്രത്തിനു 1500 വർഷത്തിലെറെ പഴക്കമുണ്ടെങ്കിലും വീണ്ടും ഒരു മഹാമാരി ഇന്ത്യയിൽ ആഞ്ഞടിക്കുമ്പോൾ ഒന്നു കൂടി ഓർക്കും ആ ഗുരുവര്യനെ. അദ്ദേഹത്തിന്റെ ജന്മദേശം എന്ന് വിശ്വസിക്കുന്ന കാഞ്ചീപുരത്ത് അദ്ദേഹത്തിനായി ഒരു സ്മാരകം നിർമ്മിക്കാനും പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു. ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ സ്റ്റഡീസ് ,ചൈനയിലെയും ജപ്പാനിലെയും പണ്ഡിതരുമായി ചേർന്ന് കൈലാസനാഥർ ക്ഷേത്രത്തിന് സമീപമാണ് ബോധിധർമ്മ സെന്റർ ഫോർ ഇന്ത്യൻ ഫിലോസഫി സ്ഥാപിക്കുന്നത്.
Discussion about this post