കൊച്ചി: മദ്യശാലകൾ അടഞ്ഞു കിടക്കുന്ന ദിവസങ്ങളിൽ വൻവിലയ്ക്ക് മദ്യം വിറ്റിരുന്ന കളമശേരി സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ നാലു പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. പലയിടങ്ങളിൽ സൂക്ഷിച്ചിരുന്ന 50 ൽ അധികം കുപ്പി മദ്യമാണ് ഇവരിൽനിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുള്ളത്.
കളമശേരി സ്വദേശി പള്ളിലാംകര പാലപ്പിള്ളിയിൽ വീട്ടിൽ പ്യാരിലാൽ (49) ആണ് മദ്യക്കച്ചവടത്തിനു ചുക്കാൻ പിടിച്ചിരുന്നതെന്നു പൊലീസ് പറയുന്നു. രണ്ടു വർഷമായി ഇയാൾ മദ്യക്കച്ചവടം നടത്തുന്നുണ്ടെന്നാണ് വിവരം. ലോക്ഡൗൺ കാലത്ത് പൈന്റിന് 900 രൂപയും ഫുള്ളിന് 2000 രൂപയുമാണ് വാങ്ങിയിരുന്നത്. ലോക്ഡൗൺ അവസാനിച്ചശേഷം അവധി ദിവസങ്ങളിലെ വ്യാപാരത്തിൽനു വില അൽപം കുറഞ്ഞിട്ടുണ്ട്, പൈന്റിന് 600 രൂപ. എംസിയും ജവാനുമാണ് കാര്യമായി വിൽപന നടത്തിയിരുന്നത്.
അതിഥിത്തൊഴിലാളികളെ ഉപയോഗിച്ച് ബവ്റിജസ് ഔട്ട്‌ലെറ്റുകളിൽനിന്നു
വൻതോതിൽ വാങ്ങുന്ന മദ്യമാണ് പ്രതികൾ വിറ്റിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന വിവിധ കേന്ദ്രങ്ങളിൽത്തന്നെ സൂക്ഷിച്ചു വച്ചാണ് വിതരണവും. പ്യാരിലാൽ ആവശ്യക്കാരിൽനിന്ന് പണം വാങ്ങി, തൊഴിലാളികളുടെ താമസസ്ഥലത്തേക്കു പറഞ്ഞു വിടും. ഇയാളുമായി ബന്ധമുള്ള തൊഴിലാളികൾ മദ്യം ആവശ്യക്കാർക്കു കൈമാറും. ഇത്തരത്തിൽ, കഴിഞ്ഞ ഒന്നാം തീയതി മാത്രം ഒരു ലക്ഷം രൂപയുടെ മദ്യം വിറ്റതായി പൊലീസ് കണ്ടെത്തി.
‘സഞ്ചരിക്കുന്ന ബാർ’
പ്യാരിലാലിന്റെ ഇടപാടിൽ നല്ലൊരു പങ്കും ‘സഞ്ചരിക്കുന്ന ബാർ’ വഴിയാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ബെന്നിയുടെ ഓട്ടോയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ആവശ്യക്കാർക്ക്, ടച്ചിങ്സും വെള്ളവും അടക്കം കരുതിയിട്ടുള്ള ഓട്ടോയിൽ സഞ്ചരിച്ചു മദ്യപിക്കാം. വിൽപനശാലകളിൽനിന്നു വൻതോതിൽ വാങ്ങുന്ന മദ്യം സംഭരണ കേന്ദ്രങ്ങളിലെത്തിക്കുന്നതും ഈ ഓട്ടോയിലായിരുന്നു.
സംഘത്തിലുള്ളവർ പൊലീസ് പിടിയിലായപ്പോൾ ഓട്ടോറിക്ഷയിൽ സ്ഥലത്തെത്തിയ പ്യാരിലാൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആൾക്കൂട്ടത്തിലേക്ക് ഓട്ടോ ഓടിച്ചുകയറ്റിയെങ്കിലും ആളുകൾ ഓടി മാറിയതിനാൽ അപകടം ഒഴിവായി. ഓട്ടോ ഓടിച്ചിരുന്ന ബെന്നിക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്യാരി രാവിലെ ഓട്ടം വിളിച്ചതു കൊണ്ടു പോയതാണെന്നാണ് ബെന്നിയുടെ മൊഴി. എന്നാൽ ഏറെക്കാലമായി ഇയാൾ പ്യാരിക്കു വേണ്ടിയാണ് ഓട്ടോ ഓടിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.
തട്ടുകടയിലെ ‘സ്ട്രോങ്ങ് കട്ടൻ’
തട്ടുകടയുടെ മുന്നിൽനിന്നു കട്ടൻചായ കുടിക്കുന്നയാളെ ആരു സംശയിക്കാൻ. പക്ഷേ കളമശേരി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് എതിർവശത്തുള്ള തട്ടുകടയ്ക്കു മുന്നിൽനിന്നു ചായ കുടിച്ചവരിൽ പലരും നാലുകാലിൽ പോകുന്നതു കണ്ടാൽ അദ്ഭുതപ്പെടേണ്ട. ആവശ്യക്കാർക്കു മദ്യം കട്ടൻചായയിൽ ഒഴിച്ചു കൊടുക്കുന്നതാണ് ഇവിടുത്തെ രീതി. ഓംലെറ്റും മറ്റു ടച്ചിങ്സും ലൈവായിത്തന്നെ കിട്ടുകയും ചെയ്യും. ഈ തട്ടുകടയിൽനിന്ന് നാട്ടുകാർ മദ്യം പിടിച്ചെടുത്തു പൊലീസിനെ ഏൽപിച്ചിട്ടുണ്ട്. മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവർ ഇവിടെ എത്തി തട്ടുകട തുടങ്ങി പ്രദേശത്തെ ആർക്കെങ്കിലും മറിച്ചു വിറ്റോ വാടകയ്ക്കു കൊടുത്തോ പോകുന്നതാണ് പതിവ്. ഇതിനെ മദ്യവിൽപനയ്ക്കുള്ള കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ടെന്നു നാട്ടുകാർ തിരിച്ചറിഞ്ഞതോടെയാണ് മദ്യം പിടികൂടിയത്. തട്ടുകട നാട്ടുകാർ മറിച്ചിട്ടിട്ടുണ്ട്.
പ്രദേശത്ത് യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നതു ശ്രദ്ധയിൽ പെട്ടതോടെയാണ് കുറച്ചു നാട്ടുകാർ ചേർന്നു ജാഗ്രതാ സമിതി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം പ്രദേശത്തുനിന്നു ലഹരിവസ്തുക്കൾ പിടിച്ചതോടെ ജനങ്ങൾ ജാഗരൂകരായി. മദ്യവിൽപനയ്ക്ക് അവധിയുള്ള ദിവസങ്ങളിലും മദ്യം സുലഭമാണെന്നു കണ്ടെത്തിയതോടെ ഇവർ തന്നെയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. തട്ടുകടയിലെ കട്ടൻചായ പ്രയോഗവും കണ്ടെത്തിയത് നാട്ടുകാരുടെ ജാഗ്രതാ സമിതി തന്നെ. മദ്യം കണ്ടെടുത്തതോടെ പ്രതികളെ പിടിച്ചുവച്ച് വിവരം പൊലീസിൽ അറിയിച്ചു. ഇതോടെ കളമശേരി പൊലീസും പരിശോധനയ്ക്കു സജീവമായി രംഗത്തെത്തുകയായിരുന്നു.
Discussion about this post