ഡല്‍ഹി: അഫ്ഗാനിലെ ഇന്ത്യന്‍ അടയാളങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നിര്‍മ്മിതികള്‍ ലക്ഷ്യമിടാന്‍ താലിബാന് പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.
അഫ്ഗാന്‍ സര്‍ക്കാരിനെതിരായ താലിബാന്‍ ആക്രമണത്തെ പിന്തുണയ്കുന്നതിനായി പതിനായിരത്തിലധികം പാക് പൗരന്മാര്‍ അഫ്ഗാനില്‍ എത്തിയെന്നാണ് വിവരം. ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ലക്ഷ്യമിടുന്നതിനും ഇന്ത്യന്‍ അടയാളങ്ങള്‍ നീക്കം ചെയ്യാനും പ്രത്യേക നിര്‍ദേശങ്ങളുമായാണ് താലിബാന് വേണ്ടി പാക്കിസ്ഥാന്‍ ആളുകളെ അയച്ചിട്ടുള്ളതെന്നാണ് അഫ്ഗാന്‍ സര്‍ക്കാര്‍ നിരീക്ഷക വൃത്തങ്ങൾ അറിയിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയില്‍ ഇന്ത്യ-അഫ്ഗാന്‍ സൗഹൃദത്തിന്റെ പ്രതീകമായ സല്‍മ അണക്കെട്ടിന് നേരെ കഴിഞ്ഞ ദിവസം താലിബാന്റെ ആക്രമണം ഉണ്ടായിരുന്നു. ഹെറാത് പ്രവിശ്യയിലെ ചെഷ്ത് ജില്ലയില്‍ വൈദ്യുതി-ജലസേചനത്തിന്റെ പ്രധാന സ്‌ത്രോതസാണ് സല്‍മ അണക്കെട്ട്. 2016 ജൂണിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയും സംയുക്തമായി അണക്കെട്ട് ഉദ്ഘാടനം ചെയ്തത്. ഹരിരോദ് നദിക്ക് കുറുകെയാണ് സല്‍കമ അണക്കെട്ട്. 107 മീറ്റ ര്‍ ഉയരമുള്ള അണക്കെട്ടിന് 550 മീറ്റര്‍ നീളമുണ്ട്.
അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തില്‍ മൂന്ന് ബില്യണ്‍ ഡോളര്‍ ഇന്ത്യ നിക്ഷേപിച്ചിട്ടുണ്ട്. 2015 ല്‍ ഉദ്ഘാടനം ചെയ്ത പാര്‍ലമെന്റ് കെട്ടിടം ഇന്ത്യന്‍ സംഭാവന ആയിരുന്നു.
Discussion about this post