തിരുവനന്തപുരം: സ്ത്രീപീഡന കേസില്‍ നിന്നും എന്‍ സി പി നേതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച മന്ത്രി എകെ ശശീന്ദ്രനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഇരയെ അപമാനിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. വേട്ടക്കാര്‍ക്കൊപ്പമാണ് പിണറായി വിജയനും സര്‍ക്കാരുമെന്ന് അവര്‍ തെളിയിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിലെ ജനാധിപത്യത്തിന് തീരാകളങ്കമാണ്. ശശീന്ദ്രന് ഉടന്‍ രാജിവെക്കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയില്‍ നിന്നും നീതി കിട്ടിയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞത് കേരളത്തിന് നാണക്കേടാണ്. ഒരു പെണ്‍കുട്ടിയെ എന്‍സിപി നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതി പിന്‍വലിക്കാന്‍ മന്ത്രി സംസാരിച്ചിട്ടും അത് എന്‍സിപി അന്വേഷിക്കട്ടെ എന്ന സിപിഎം നിലപാട് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. മുമ്പ് പാര്‍ട്ടിയിലെ പല പീഡനങ്ങളും സിപിഎം ഒതുക്കിതീര്‍ത്തത് ഇത്തരം അന്വേഷണത്തിലൂടെയാണ്. എന്‍സിപി അന്വേഷിക്കാനാണെങ്കില്‍ പിന്നെ പൊലീസും കോടതിയുമെല്ലാം എന്തിനാണെന്ന് സുരേന്ദ്രന് ചോദിക്കുന്നു. ഭരണഘടന സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി സെല്‍ഭരണം നടപ്പിലാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ പറ്റാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ഇടത് സര്‍ക്കാര്‍. വാളയാറിലും വണ്ടിപ്പെരിയാറിലും നടന്നത് കേരളമാകെ ആവര്‍ത്തിക്കുകയാണ്. ശശീന്ദ്രന് രാജിവെച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് പാര്‍ട്ടിയും പോഷക സംഘടനകളും നേതൃത്വം നല്‍കുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
Discussion about this post