ഹരീന്ദ്രൻ നല്ലൊരു ഗൃഹസ്ഥനാണ്. ഉറച്ച ആദർശ ബോധമുള്ള കമ്മ്യൂണിസ്റുകാരനുമാണ്. ഭാര്യയും മൂന്ന് പിള്ളേരുമായി നാല് ഏക്കർ പറമ്പിലെ ചെറിയ ഒരു വീട്ടിൽ മനസ്സമാധാനത്തോടെ കഴിയുന്നു. പിള്ളേര് മൂന്നും കൗമാരത്തിൽ നിന്ന് യുവത്വത്തിലേക്ക് കടക്കുന്നു. മൂത്തത് പെണ്ണാണ്. കെട്ടിച്ചു വിടണം. കമ്മ്യൂണിസ്റുകാരനായ ഹരീന്ദ്രന്റെ കയ്യിൽ ചില്ലിക്കാശ് നീക്കിയിരിപ്പില്ല. ഉള്ളതൊക്കെ നുള്ളി പെറുക്കിയാലും ഒന്നും ആവില്ല.
അങ്ങനെ വേറെ വഴിയില്ലാതെ ഹരീന്ദ്രൻ നാട്ടിൽ സർവസാധാരണമായ ആ തീരുമാനം എടുക്കുകയാണ്. തൽക്കാലം കുറച്ചു കൈവായ്പകൾ സംഘടിപ്പിച്ചു മകളെ കെട്ടിച്ചു വിടാം. എന്നിട്ട് ഉള്ള പറമ്പ് വിൽക്കാം. എന്നിട്ട് അൽപം അകത്തോട്ട് മാറി ഇതിനേക്കാൾ ചെറിയൊരു പറമ്പ് വാങ്ങാം. അപ്പോൾ മിച്ചം വരുന്ന പണം കൊണ്ട് നിലവിലെ ബാധ്യതകൾ തീർക്കാം. വാങ്ങുന്ന പറമ്പിൽ പുതിയൊരു വീടും വെക്കാം. അങ്ങനെ വീട് വെക്കുമ്പോൾ ഇപ്പോഴുള്ള വീട്ടിലെ ന്യൂനതകൾ പരിഹരിച്ചു കൊണ്ട് നല്ലൊരു വീട് പണിയാം. വലിയ വീടൊന്നും വേണ്ട, ഉള്ളത് വൃത്തിയിലും സൗകര്യങ്ങളോടും കൂടിയതായാൽ മതി എന്ന കാര്യത്തിൽ ഹരീന്ദ്രന് നല്ല തീർച്ചയുണ്ട്.
സ്ഥലം വിറ്റു. മകളുടെ വിവാഹം ഭംഗിയായി നടന്നു. ഇച്ചിരി കൂടെ മിച്ചമിരുന്ന പണം കൊണ്ട് തൊട്ടടുത്ത വർഷം മകളുടെ പ്രസവചിലവുകളും മറ്റും വലിയ അല്ലലില്ലാതെ നടന്നു പോയി. പുതിയതായി വാങ്ങിയ ഒരേക്കർ പറമ്പിൽ ചെറിയൊരു വീടും പണിത് ബാക്കി ഭൂമിയിൽ അത്യധ്വാനം ചെയ്ത് പൊന്നു വിളയിച്ചു കൊണ്ട് ഹരീന്ദ്രൻ പിന്നെയും വർഷങ്ങൾ തള്ളി നീക്കി. ഏതാണ്ട് 4-5 വർഷം കഴിഞ്ഞു. രണ്ടാമത്തവന് വിവാഹ പ്രായമായി. മൂന്നാമത്തവന്റെ പഠന ചിലവും കാര്യമായി കൂടി. എല്ലാം കൂടെ താങ്ങില്ല. ഹരീന്ദ്രന് വേറെ വഴിയില്ല. അത്യധ്വാനം ചെയ്ത ഭൂമി ഉപേക്ഷിക്കാനും വയ്യ. അതുകൊണ്ട് ഉള്ള ഒരേക്കറിന്റെ ഒരു മൂലയിൽ നിന്ന് ഒരു 20 സെന്റ് അങ്ങ് വിറ്റു.
തൽക്കാലം പയ്യനെ കെട്ടിക്കാനുള്ള സ്ഥിതിയായി. ഇളയവന്റെ ഫീസ് എല്ലാം അടവാക്കി. പ്രശ്നം തീർന്നില്ല. ഹരീന്ദ്രൻ കമ്മ്യൂണിസ്റുകാരൻ ആയത് കൊണ്ട് സ്വന്തം പിള്ളേരെയൊന്നും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്ക് വിട്ടില്ല. പിള്ളേരെക്കൊണ്ട് സർക്കാർ ജോലി നേടാനും കഴിഞ്ഞില്ല. അതുകൊണ്ട് ഈ ഉള്ള ഒരേക്കറിൽ (ഇപ്പോൾ 80 സെന്റ്) മല്ലിടാനല്ലാതെ വേറൊന്നും പിള്ളേര്ക്കും വലിയ പിടിയില്ല. അതുകൊണ്ട് രണ്ടറ്റം മുട്ടുകയും ഇല്ല. ആ അവസ്ഥയിൽ പയ്യന് ആര് പെണ്ണ് കൊടുക്കാനാണ്. പുതിയ പ്രശ്നം തല പൊക്കിയിരിക്കുന്നു.
പയ്യന് സ്വന്തമായി ഒരു ഏർപ്പാട് തട്ടിക്കൂട്ടി കൊടുക്കണം. കഴിഞ്ഞുകൂടാനുള്ള വകയൊപ്പിക്കാനുള്ള ഒരു ഉപാധി. അധികം വൈകാതെ ഇളയവനും ഇതുപോലെ ഉപാധി ഉണ്ടാക്കി കൊടുക്കേണ്ടി വരും. വീണ്ടും പണം വേണം. ഉള്ള 80 സെന്റും വിൽക്കുക അല്ലാതെ വഴിയില്ല. വിറ്റു. ഒരു 25 സെന്റ് പറമ്പ് വാങ്ങി സാമാന്യം നല്ലൊരു വീട് വെച്ചു. കാരണം ആ വീട് കാണിച്ചു വേണം സംബന്ധം ആലോചിക്കാൻ. കമ്യൂണിസ്റ്റ് ആശയം ജീവിതത്തിൽ പകർത്തിയാൽ കമ്മ്യൂണിസ്റ്റുകാർ പോലും സ്വന്തം മക്കൾക്ക് പെണ്ണ് കൊടുക്കില്ല എന്ന കയ്പേറിയ യാഥാർഥ്യം ഹരീന്ദ്രൻ തിരിച്ചറിഞ്ഞ കാലം. എന്തായാലും ആദ്യത്തെയാൾക്ക് കവലയിൽ ഒരു ചെറിയ കടയിട്ടു കൊടുത്തു. കല്യാണവും നടത്തി. രണ്ടാമത്തെയാളുടെ പഠിപ്പ് തീർത്തു. ഉള്ള ചുറ്റുപാടുകൾ വെച്ച് രണ്ടാമത്തവന്റെയും വിവാഹം നടത്തി.
ഇതിനുള്ളിൽ കൊല്ലം 5-6 പിന്നേം കഴിഞ്ഞു. വീണ്ടും പ്രശ്നം. രണ്ടാമത്തവന് ജീവനോപാധി ഉണ്ടാക്കി കൊടുക്കാൻ പണം തികയില്ല. ഇനിയും വിറ്റു പെറുക്കി അടുത്ത പറമ്പിലേക്ക് ഓടാൻ ഹരീന്ദ്രന് വയ്യ. വയസ്സായി…. അതുകൊണ്ട് ആകെയുള്ള ആ 25 സെന്റും വീടും ഒരു വിലയിട്ട് മൂത്തവന് കൊടുത്ത് മൂത്തവനോട് ആ വിലയുടെ പാതി ഇളയവനും കൊടുത്ത് പഴയ 80 സെന്റ് വിറ്റതിൽ നിന്ന് മിച്ചം പിടിച്ച 5 ലക്ഷം സ്വന്തം അക്കൗണ്ടിൽ തന്നെ നിലനിർത്തിക്കൊണ്ട് സ്വത്തങ്ങ് ഭാഗിച്ചു. മൂത്തവൻ ഇളയവനു മേൽപ്പറഞ്ഞ തുക കൊടുക്കുന്നത് വരെ രണ്ടു കൂട്ടരും ആ വീട്ടിൽ തന്നെ ജീവിക്കണം എന്നും ചട്ടം കെട്ടി.
വീണ്ടും പ്രശ്നം. എവിടെയും ജോലി ചെയ്തു ശീലമില്ലാത്ത, കാര്യങ്ങൾ കൈകാര്യം ചെയ്തു തഴക്കം വരാത്ത മൂത്തവൻ നടത്തുന്ന കട ഓരോ വർഷവും ചെറുതാവുകയാണ്. അതുകൊണ്ട് തന്നെ മേൽപ്പറഞ്ഞ തുക ഇളയവനു കൊടുക്കാനും കഴിയുന്നില്ല. മുതലാളിയുടെ കീഴിൽ ജോലിക്ക് പോവാൻ അപ്പോഴും സമ്മതിക്കാത്ത ഹരീന്ദ്രൻ ഇളയവനെയും വീട്ടിലിരുത്തി. മൂത്തവന്റെ മേൽ സമ്മർദ്ദമേറി. വേറെ വഴിയില്ല. ഈ 25 സെന്റും വിൽക്കണം.
ഇനി വിറ്റ് മാറുമ്പോൾ വെറുതെ വീട് പണിതാൽ പോര. ഇപ്പോഴുള്ള കട കൂടെ വീടിനോട് ചേർന്നാക്കണം. അപ്പോൾ വാടക ലാഭിക്കാമല്ലോ. മൂത്തവന്റെ തീരുമാനം ആണ്. മാത്രമല്ല ഭാര്യക്ക് സഹായിക്കാനും പറ്റും. വേറെ ശമ്പളം പുറത്തു കൊടുക്കണ്ട. മാത്രമല്ല, ശീലമില്ലാത്ത കച്ചവടം ചെയ്ത് അത്യാവശ്യം കടബാധ്യതകളും ഉണ്ട്. അതെല്ലാം തീർക്കണം. അങ്ങനെ എല്ലാത്തിനും കൂടി ഒറ്റ പരിഹാരം എന്ന നിലക്ക് ഹരീന്ദ്രൻ കാണിച്ച വഴിക്ക് മകനും നടന്നു. പറമ്പ് വിറ്റു.
കച്ചവടം മെച്ചപ്പെടുത്താൻ കവലയോട് ചേർന്ന് ഒരു 12 സെന്റും പഴയൊരു വീടും വാങ്ങി. ആ വീടിനോട് ചേർന്ന് കടമുറിയും പണിതു. പുതിയ സ്റ്റോക്ക് എടുത്തു. നിലവിലെ ബാധ്യതകൾ മുക്കാലും തീർത്തപ്പോഴേക്കും പണം തീർന്നു. കാര്യങ്ങൾ നടത്തി തഴക്കം വരാത്തവന്റെ കണക്കുകൾ പാളിപ്പോയതാണ്.
അതോടെ കുടുംബത്തിൽ അസ്വാരസ്യങ്ങൾ മൂർച്ഛിച്ചു. ദിനം പ്രതി സാഹചര്യം വഷളായി വന്നു. ഇളയവൻ നിർബന്ധമായി ഭാഗം ചോദിച്ചു. കൊടുക്കാതെ തരമില്ല…. വീണ്ടും വിൽക്കണം. ആ 12 സെന്റും വിറ്റു. പാതി പണം ഇളയവന് കൊടുത്ത് ബാക്കി പണം കൊണ്ട് മൂത്തവൻ നാട് വിട്ടു. ദൂരെയൊരു കുഗ്രാമത്തിൽ ചെന്ന് ചുളുവിലക്ക് ഒരു 40 സെന്റ് കുന്നിന്പുറം സംഘടിപ്പിച്ചു. അതോടെ മൂത്തവന്റെ കച്ചവടം ആകെ ചിതറി പോയി.
ഇളയവൻ ആ നാട്ടിൽ തന്നെ അൽപ്പം അകത്തോട്ട് മാറി ഒരു 8 സെന്റും പഴയൊരു വീടും വാങ്ങി താമസം തുടങ്ങി. ഇതിനിടയിൽ ഹരീന്ദ്രനും ഭാര്യയും മരണപ്പെട്ടു. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ഇളയവൻ ചെറിയൊരു ജോലിക്ക് പോയി തുടങ്ങി.
മൂത്തവന്റെ കച്ചവടങ്ങൾ ഒന്നിന് പുറകെ ഒന്നായി പൊളിഞ്ഞു കൊണ്ടിരുന്നു. കാരണം പഴയത് തന്നെ. വേണ്ടത്ര മാർഗദർശനവും ആഴമുള്ള അനുഭവങ്ങളും ലഭിക്കേണ്ട പ്രായത്തിൽ അത് കിട്ടാത്തത് കൊണ്ട് തീരുമാനങ്ങളിൽ വരുന്ന സ്വാഭാവികമായ ആഴമില്ലായ്മയും യാഥാർഥ്യ ബോധം ഇല്ലായ്മയും തന്നെ…. അതിനാൽ തന്നെ പിന്നീട് അങ്ങോട്ടുള്ള 10 വർഷം കൊണ്ട് പുള്ളിയുടെ 40 സെന്റ് കുന്നിന്പുറം 15 സെന്റായും, പിന്നീട് 10 സെന്റായും, 5 സെന്റായും തുടർന്ന് സർവ്വം വിറ്റ് വാടക വീട്ടിലേക്കും ചുരുങ്ങി.
ചെറിയൊരു ജോലിയുള്ളത് കൊണ്ട് ഇളയവൻ പിടിച്ചു നിന്നു. എന്നാൽ അങ്ങേർക്കും അടി തെറ്റാൻ പഴയ കാരണങ്ങൾ തന്നെ ധാരാളമായിരുന്നു. പിള്ളേരുടെ പഠനവശ്യങ്ങളും, മാറിയ ജീവിതശൈലിയും, അത് മൂലമുള്ള ജീവിതശൈലി രോഗങ്ങളും, വിവാഹപ്രായം അടുത്തു വരുന്ന മകളും എല്ലാം ചേർന്ന് പുള്ളിയുടെ ജീവിതവണ്ടിയെയും പാളം തെറ്റിച്ചു തുടങ്ങി. വീണ്ടും വിൽക്കുക അല്ലാതെ വേറെ പരിഹാരം പുള്ളിക്കും അറിയില്ല. ഉള്ള 8 സെന്റ് വിറ്റ് ഉൾപ്രദേശത്തേക്ക് മാറി ഒരു 4 സെന്റ് വാങ്ങി ചെറിയൊരു വീട് പണിയാൻ അങ്ങ് തീരുമാനിച്ചു.
ഈ വിറ്റു പെറുക്കിയുള്ള കൂട് വിട്ടു കൂടുമാറ്റം ഇവിടം കൊണ്ട് തീരുമെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമില്ല. അടുത്ത തലമുറ ഇതിനേക്കാൾ ചെറുതാവും. അങ്ങനെ സമൂഹത്തിൽ ഒന്നുമൊന്നും അല്ലാതാവും.
എവിടെയാണ് പിഴക്കുന്നത്? വർഷങ്ങൾ ഒരുപാടായി ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ചോദ്യമാണ്. ഈ ചോദ്യത്തിന് ഉത്തരം തേടി നടന്ന കാലമത്രയും ഇവരെല്ലാം ചെയ്ത അബദ്ധങ്ങൾ ഞാനും ചെയ്തു കൊണ്ടിരുന്നു. ഇന്നും ആ അബദ്ധങ്ങളുടെ ചുഴികളിൽ നിന്ന് പൂർണ്ണമായും മുക്തി നേടിയിട്ടില്ല.
അപ്പോൾ ചോദ്യം ആവർത്തിക്കുന്നു. എവിടെയാണ് പിഴയ്ക്കുന്നത്? എന്ത് അബദ്ധമാണ് തലമുറകൾ തോറും ആവർത്തിക്കുന്നത്?
ഹരീന്ദ്രന്റെ കമ്മ്യൂണിസമാണോ?
ആണ്. പക്ഷേ അത് മാത്രമല്ല. ഹരീന്ദ്രന്റെ കമ്മ്യൂണിസം മാറ്റി വെച്ചാലും ഇതൊക്കെ തന്നെ സംഭവിക്കും. അൽപം പതുക്കെ ആകുമെന്ന് മാത്രം. ഹരീന്ദ്രന്റെ കമ്മ്യൂണിസം ആ തകർച്ചയുടെ വേഗം കൂട്ടുകയേ ചെയ്തിട്ടുള്ളൂ. അപ്പോൾ എന്താണ് മൂലകാരണം?
കാരണങ്ങൾ രണ്ടാണ്.
ഒന്നാമത് വളരെയധികം ആഴത്തിൽ ചിന്തിച്ചു മനസ്സിലാക്കേണ്ട വസ്തുത, ഉള്ള ആസ്തി വിറ്റ് നിലവിലെ പ്രശ്നങ്ങൾ നിവൃത്തിക്കുന്നത് ഒരിക്കലും ശാശ്വതമായ ഒന്നല്ല എന്നതാണ്. ഇപ്പോഴുള്ള കടങ്ങളും, നിലവിലെ മറ്റ് സാമ്പത്തിക ആവശ്യങ്ങളും നിറവേറി കഴിഞ്ഞു ഒരു തുണ്ട് ഭൂമി വാങ്ങി വീട് പണിയാൻ കഴിഞ്ഞാൽ പിന്നെ സമാധാനം ആയല്ലോ എന്ന തോന്നൽ വെറുതെയാണ്. അതൊരു താൽക്കാലിക ജാമ്യം മാത്രമാണ്. 2-5 വർഷങ്ങൾക്കുള്ളിൽ സാമ്പത്തിക പ്രശ്നങ്ങൾ മറ്റു രൂപങ്ങളിൽ തല പൊക്കിയിരിക്കും. വീണ്ടും വിൽക്കുകയല്ലാതെ വേറെ വഴിയുണ്ടാവില്ല. ഒരുപക്ഷേ വിൽക്കേണ്ടി വരുന്നത് അടുത്ത തലമുറ ആയിരിക്കുമെന്ന് മാത്രം..
ഇത് എന്ത് കൊണ്ട് എന്നതിന് വളരെ സില്ലിയായി തോന്നുന്ന അത്യന്തം ലളിതമായ ഒരു കാരണമാണ് ചിന്തിച്ചു ചെന്നാൽ കാണാൻ കഴിയുക. അതിതാണ്.
നമ്മുടെ സുസ്ഥിര വരുമാനം നമ്മുടെ സ്വാഭാവിക ആവശ്യങ്ങൾക്ക് മുകളിൽ നിൽക്കണം.
ഓരോ വാക്കും പ്രധാനമാണ്. നമുക്ക് വരുമാനം വേണം. ആ വരുമാനത്തിന് സുസ്ഥിരത ഉണ്ടാവണം. ആ സുസ്ഥിരമായ വരുമാനം നമ്മുടെ ആവശ്യങ്ങൾ നിവൃത്തിച്ചതിന് ശേഷം മിച്ചം കാണണം. സ്വാഭാവികമായ എല്ലാ ആവശ്യങ്ങളും ഇവിടെ പരിഗണിക്കപ്പെടണം. ശേഷം എത്ര കൂടുതൽ മിച്ചം ഉണ്ടോ അത്രയും നല്ലത്. ഒന്നു കൂടി ശ്രദ്ധിക്കണം. ആവശ്യങ്ങൾ എന്നാണ് പറഞ്ഞത്, ആഗ്രഹങ്ങൾ എന്നല്ല.
ഈ മിച്ചം ഒരു വ്യക്തിയുടെ മാനസികാവസ്ഥയിൽ ചെലുത്തുന്ന ഒരു സ്വാധീനമുണ്ട്. ആവശ്യങ്ങൾ നിറവേറുന്നതിൽ മുട്ട് വരില്ല എന്ന സമാശ്വാസം ആ വ്യക്തിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അതൊരു പ്രിവിലേജ് ആണ്. ആ ശാന്തമായതും ആത്മാവിശ്വാസമുള്ളതുമായ ബുദ്ധിയും മനസ്സും കൊണ്ട് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ജീവിതപ്രശ്നങ്ങളെ നേരിടാനും വിജയിക്കുവാനും സാധിക്കുന്നു.
ഇതെങ്ങനെ സാധിക്കും?
വീണ്ടും റോക്കറ്റ് സയൻസ് ഒന്നുമില്ല. വളരെ ലളിതമാണ്. വരുമാനം ആവശ്യങ്ങളെക്കാൾ ഉയർന്നു നിൽക്കാൻ രണ്ടേ രണ്ടു വഴികളെ ഉള്ളൂ. ഒന്ന് വരുമാനം വർദ്ധിക്കണം. രണ്ട് ആവശ്യങ്ങൾ ലഘൂകരിക്കണം. നമ്മൾ ആദ്യത്തേതിനു മാത്രം പ്രാധാന്യം കൊടുക്കുന്നു രണ്ടാമത്തേതിനെ അവഗണിക്കുന്നു. കൃത്യമായി ഇവിടെയാണ് നമ്മൾക്ക് പിഴക്കുന്നത്. നമ്മൾ വരുമാനം ഉയരുന്നതിനൊപ്പം ആവശ്യങ്ങളുടെ വലിപ്പവും പകിട്ടുമൊക്കെ കൂട്ടി കൊണ്ടിരിക്കും. അതിന് പുറമേ ആവശ്യങ്ങളുടെ സ്ഥാനത്ത് അളവില്ലാത്ത ആഗ്രഹങ്ങൾ സ്ഥാനം പിടിക്കും.
ഇവിടെയാണ് രണ്ടാമത്തെ പാഠം.
ആവശ്യവും ആഗ്രഹവും വേർതിരിച്ചറിയാൻ പഠിക്കണം. തുടർന്ന് ആവശ്യങ്ങൾക്ക് ആഗ്രഹങ്ങൾക്ക് മേൽ പരിഗണന നൽകാൻ സ്വയം ശീലിക്കണം.
ആവശ്യവും ആഗ്രഹവും എങ്ങനെ വേർതിരിച്ചറിയും?
വീണ്ടും ലളിതമായ സംഗതി. എന്തെങ്കിലുമൊന്നു ചെയ്യാനുറച്ചു ഇറങ്ങുമ്പോൾ എന്തിന്? എന്നൊരു ചോദ്യം സ്വയം ചോദിക്കുക. അതിന് സ്വന്തം മനസ്സാക്ഷിക്ക് ഏറ്റവും സത്യസന്ധമായ മറുപടി നൽകാൻ ശ്രമിക്കുക. ആ മറുപടിയിൽ പരമാവധി വൈകാരികമായ അംശങ്ങൾ ഒഴിവാക്കാൻ ശീലിക്കുക. ഇത്രയേയുള്ളൂ.
വീണ്ടും സംഗ്രഹിച്ചു ക്യാപ്സ്യൂൾ ആക്കുന്നു.
ചെയ്യാനുദ്ദേശിക്കുന്നത് ആവശ്യമാണോ ആഗ്രഹമാണോ എന്നു മനസ്സിലാക്കുക. ആഗ്രഹമാണെങ്കിൽ അവഗണിക്കുകയോ, മനസ്സിലൊരു മൂലയിൽ അങ്ങ് ഒതുക്കിയിടുകയോ ചെയ്യുക. ആവശ്യങ്ങളെല്ലാം നിവൃത്തിച്ചും, വേണ്ടത്ര സമ്പാദ്യം നീക്കി വെച്ചതിനും ശേഷവും സമ്പത്ത് കുമിഞ്ഞു കൂടിയ കാലത്ത് നിവൃത്തിക്കാം. മറിച്ച് ആവശ്യം ആണെങ്കിൽ നിലവിലെ വരുമാനത്തിൽ നിന്ന് നിലവിലുള്ള ചിലവും നീക്കിയിരുപ്പും കഴിഞ്ഞു നിറവേറ്റാവുന്നതാണോ എന്നു പരിശോധിക്കുക. ആണെങ്കിൽ ചെയ്യുക. അല്ലെങ്കിൽ വരുമാനം ആ അളവിലേക്ക് വർദ്ധിപ്പിക്കാൻ ‘യാഥാർഥ്യബോധത്തോടെ’ പരിശ്രമിക്കുക.
മുകളിലത്തെ ഒരൊറ്റ ഖണ്ഡിക ആണ് യുക്തിഭദ്രമായ തീരുമാനങ്ങൾക്ക് വ്യക്തിപരമായ അനുഭവങ്ങൾ കൊണ്ടും നിരീക്ഷണങ്ങൾ കൊണ്ടും ഞാൻ കണ്ടെത്തിയ താക്കോൽ.
വായിക്കുമ്പോൾ ഇതോ വലിയ കാര്യം എന്നു തോന്നും. എന്നാൽ നമ്മിൽ നൂറ്റിക്ക് തൊണ്ണൂറും തകർന്നു പോകുന്നത് ഈ ഒന്നു രണ്ട് ചെറിയ കാര്യങ്ങളിലെ കാണിശതയില്ലായ്മ മൂലമാണ്. ആവശ്യങ്ങളും ആഗ്രഹങ്ങളും വേർതിരിച്ചു ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ അറിയില്ല. ആ ആവശ്യങ്ങൾക്ക് മേൽ വരുമാനത്തെ നിലനിർത്താൻ ആ ആവശ്യങ്ങളെ ജീവിതനിലവാരങ്ങളിൽ(?) കാര്യമായ വിട്ടുവീഴ്‌ചയില്ലാതെ ലഘൂകരിക്കാൻ ശീലിക്കുന്നില്ല.
മേൽപ്പറഞ്ഞ ജീവിത നിലവാരം എന്നതും പൂർണ്ണമായും ആവശ്യങ്ങളിൽ അധിഷ്ഠിതമാവണം. ഐഫോൻ മുതൽ ബെൻസ് വരെയെല്ലാം വാങ്ങുന്നത് ആഗ്രഹമാണ് അവശ്യമല്ല എന്ന് തിരിച്ചറിയണം…
ഒരു വ്യക്തിയുടെ അറിവിനും, ചിന്തകളുടെ ഔന്നിത്യത്തിനും, സൃഷ്ടിപരതക്കും അനുസരിച്ചു മേൽപറഞ്ഞ രണ്ടേ രണ്ടു ലളിതമായ തത്വത്തെ എങ്ങനെ വേണമെങ്കിലും സാക്ഷാത്കരിക്കാൻ സാധിക്കും.
അതിനൊരു ചെറു ഉദാഹരണം കൂടെ പറഞ്ഞു നിർത്താം.
അർജുൻ പഠിപ്പ് ഒക്കെ കഴിഞ്ഞു ഒരു ജോലിക്ക് പോയി തുടങ്ങിയ സമയം ആണ്. മേൽപറഞ്ഞ അബദ്ധങ്ങൾ ഒക്കെ പിണഞ്ഞ് ഒരേക്കറിൽ നിന്ന് 10 സെന്റിലേക്ക് ചുരുങ്ങിപോയ കുടുംബമാണ് അര്ജുന്റേതും. എന്നാൽ അർജുൻ മുൻതലമുറയുടെ അബദ്ധം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് അർജുൻ ജോലി കിട്ടിയതോടെ ചെറു തുകകൾ SIP ലും, FDയിലും ആയി നിക്ഷേപിക്കാൻ തുടങ്ങി. വീട്ടിലെ അനാവശ്യമായ കൺസ്യൂമറിസം നിരുത്സാഹപ്പെടുത്താൻ തുടങ്ങി.
ഒഴിവു സമയത്തു വീടിന്റെ മുന്നിലും പിന്നിലും വശങ്ങളിലും ആയി പലതരം വരുമാനാധിഷ്ഠിതമായ കൃഷികൾ ചെയ്യാൻ തുടങ്ങി. അർജുൻ ദീർഘവീക്ഷണം ഉള്ളവനായത് കൊണ്ട് ആദ്യം സ്വന്തം പുരയിടത്തിന്റെ സ്കെച്ച് എടുത്ത് അതിൽ കൃത്യമായ അകലത്തിൽ നട്ടു പിടിപ്പിക്കേണ്ട ഫലവൃക്ഷങ്ങൾ മാർക്ക് ചെയ്തു. ഫലവൃക്ഷങ്ങൾ വളരെ സൂക്ഷമതയോടെ, സുസ്ഥിരമായ വരുമാനം സൃഷ്ടിക്കുന്ന രീതിയിൽ തിരഞ്ഞെടുത്തു. അവയിൽ തന്നെ ഏറ്റവും നല്ല ഇനം/ജനുസ് അന്വേഷിച്ചു കണ്ടെത്തി വാങ്ങി നട്ടു പിടിപ്പിച്ചു. അടുത്ത 4-5 വർഷം കൊണ്ട് അവയിൽ പലതും ഫലം തന്നു തുടങ്ങും. അതുവഴി വരുമാനവും വരും.
രണ്ടാം ഘട്ടത്തിൽ ഈ ഫലവൃക്ഷങ്ങൾക്ക് ഇടയിലെ ഭൂമി ഉപയോഗപ്പെടുത്താൻ പദ്ധതി തയ്യാറാക്കി. ചെറിയൊരു ഭാഗത്ത് വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ….. മറ്റു ഭാഗങ്ങളിൽ ഇഞ്ചിയോ മഞ്ഞളോ പോലുള്ള നാണ്യവിളകൾ…. ഏതാനും കുഞ്ഞു മൽസ്യക്കുളങ്ങൾ…. വീടിനോട് ചേർന്നുള്ള ചെറു ചായ്പ്പിൽ കൂണ്…. സൺഷേഡുകളിൽ തൂക്കിയിട്ട ചെറുതേനീച്ച കൂടുകൾ. 8-10 കോഴികൾ….. എന്നിങ്ങനെ ഏതാനും മാസങ്ങൾ കൊണ്ട് അർജുൻ ആ 10 സെന്റിൽ പ്രതീക്ഷ വിരിയിച്ചു.
അർജുൻ അവിടെ നിർത്തിയില്ല. മത്സ്യത്തിന്റെ ആദ്യ വിളവെടുപ്പ് കഴിഞ്ഞു കിട്ടിയ പണം കൊണ്ട് വീടിന്റെ ടെറസ് മൊത്തം പോളിഹൗസ് നിർമ്മിച്ചു കൃഷി വ്യാപിപ്പിച്ചു. പാലിശബാധ്യതകൾ കൃത്യമായി പഠിച്ചു ഏറ്റവും കുറവ് ബാധ്യത വരുന്ന ലോണിൽ ഒരു ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങി. തുടർന്ന് ഏതാനും മാസങ്ങൾ കൊണ്ട് സർക്കാർ സ്ബിസിഡിയും വായ്പയും ഉപയോഗപ്പെടുത്തി വീട്ടിൽ ഒരു 5KW സോളാർ പ്ലാന്റ് സ്ഥാപിച്ചു. ഓരോ വായ്പ എടുക്കുമ്പോഴും വായ്പകളുടെ മൊത്തം EMI സ്വന്തം മാസവരുമാനത്തിന്റെ 50%ൽ താഴെ നിർത്താൻ കണിശമായി ശ്രദ്ധിച്ചു.
ഇപ്രകാരം ഒരു 5 വർഷം കഴിഞ്ഞതോടെ അർജുന്റെ കുടുംബത്തിന് ശക്തമായ സാമ്പത്തിക വേരുറപ്പ് കൈവന്നു. വീട്ടിൽ തന്നെ വളർത്തുന്ന ശുദ്ധമായ ഭക്ഷണവും, ബാധ്യതകൾ ഏൽപ്പിക്കുന്ന മാനസിക പീഡകളുടെ അഭാവവും കുടുംബത്തിലെ ഓരോരുത്തരിലും പകരം വെക്കാനില്ലാത്ത ആനന്ദം നിറച്ചു. ആരോഗ്യം വർദ്ധിച്ചു.
ആ സന്തോഷകരമായ ചുറ്റുപാടുകൾ നൽകിയ വർദ്ധിച്ച ആത്മവിശ്വാസം കൊണ്ട് അർജുൻ ഒരു ചെറു ഷട്ടർ മുറി വാടകക്ക് എടുത്ത് തന്റെ പറമ്പിലെ ഉത്പന്നങ്ങൾ ചെറിയ തോതിൽ മൂല്യവർധന വരുത്തി അവിടുന്ന് തന്നെ വിൽപന നടത്താനും തുടങ്ങി. ക്രമേണ ജോലി രാജി വെച്ചു മുഴുവൻ സമയം ഈ ഏർപ്പാടിൽ മുഴുകി. പോയ 5-8 വർഷങ്ങൾ നൽകിയ ആത്മവിശ്വാസം കൈമുതലാക്കി അർജുൻ ഏക്കറുകണക്കിന് പാട്ടക്കൃഷി ആരംഭിച്ചു.
പുതിയൊരു വീട് എന്ന സ്വപ്നം അർജുൻ ഒരു കയ്യകലത്തിൽ നിർത്തി. ഉള്ളതിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഉറപ്പു വരുത്തി നിലനിർത്തി. വിവാഹം കഴിച്ചു. ഭാര്യയെയും മക്കളെയും താൻ വിജയകരമായി പ്രാവർത്തികമാക്കിയ തത്വങ്ങൾ പറഞ്ഞു മനസ്സിലാക്കി. ചെറുപ്രായത്തിൽ തന്നെ മക്കളെ തൊഴിലെടുക്കാൻ മടിയില്ലാത്തവരാക്കി. അവരെ ആവശ്യങ്ങൾക്ക് ആഗ്രഹങ്ങൾക്ക് മേൽ പ്രാധാന്യം നൽകാൻ പരിശീലിപ്പിച്ചു. ആ ആവശ്യങ്ങളെ ലഘൂകരിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു. അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുതൽ മുടക്കാതെ അവരുടെ അറിവിന്റെ ആഴത്തിലും പരപ്പിലും, ആ അറിവിന്റെ പ്രായോഗികപരതയിലും മുതൽ മുടക്കി.
ഇതെല്ലാം ചെയ്യുമ്പോഴും ഈ പ്രവർത്തനങ്ങൾ എല്ലാം തന്റെ കാര്യശേഷിക്കപ്പുറം പോകാതെ തന്റെ മാനേജബിൾ ലിമിറ്റിൽ നിർത്തുവാൻ പ്രത്യേകം ശ്രദ്ധിച്ചു. അതേ സമയം ക്ഷമയോടെ സ്വന്തം കാര്യശേഷി അൽപാൽപം വർദ്ധിപ്പിക്കാനും സ്വയം പരിശീലിച്ചു.
തുടർന്നുള്ള തലമുറ എപ്രകാരം വളർന്നു വരും, ജീവിക്കും എന്നു വേറെ പറയേണ്ടതില്ലല്ലോ.
അപ്പോൾ ഒറ്റ വാചകത്തിൽ സംഗ്രഹിക്കുകയാണ്.
അർജ്ജുനിനെപ്പോലെയാകുക ഹരീന്ദ്രനെപ്പോലെയാകരുത്!
(ഹരീന്ദ്രൻ എന്ന പേര് വ്യാജമാണ്. എങ്കിലും മേൽപറഞ്ഞ സംഭവങ്ങൾ ഏതാണ്ട് അര ഡസനോളം കുടുംബങ്ങളിൽ വളരെ അടുത്ത് നിന്ന് നിരീക്ഷിച്ചിട്ടുള്ളതാണ്. അർജുന്റെ കഥയിൽ പേരു വ്യാജമാണ്. ബാക്കി മുഴുവനും സത്യവും.)
Discussion about this post