കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത്ത് 300 കോടിയുടെ അഴിമതിയെന്ന് റിപ്പോർട്ട്. ബാങ്കിൽ നടന്ന കുംഭകോണം തെളിവുകൾ സഹിതം കൃത്യമായി വരച്ചുകാട്ടുന്ന സഹകരണ അസി. റജിസ്ട്രാറുടെ റിപ്പോർട്ട് പുറത്ത്. എന്നാൽ റിപ്പോർട്ട് പുറത്തു വന്ന് രണ്ട് വർഷമായിട്ടും പ്രതികളിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
50 ലക്ഷം രൂപയും പലിശയും തിരിച്ചടയ്ക്കണമെന്നുകാട്ടി കരുവന്നൂർ ബാങ്കിൽ നിന്നു ജപ്തി നോട്ടിസ് ലഭിച്ചവർ പറയുന്നത് വായ്പയായി പാസാക്കിയെന്നു ബാങ്ക് പറയുന്ന പണം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ്. ഈടായി രേഖകളൊന്നും ഞങ്ങൾ ബാങ്കിൽ നൽകിയിട്ടില്ല. പാസ്ബുക്ക് നൽകിയിട്ടില്ല. പിന്നെങ്ങനെ ജപ്തി നോട്ടിസ് വന്നു എന്ന് ഇവർ ചോദിക്കുന്നു.
എന്നാൽ വായ്പയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത 5 പേർക്ക് 50 ലക്ഷം രൂപ വീതം വായ്പ അനുവദിച്ചതായി സഹകരണ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇവരുടെ വായ്പ അപേക്ഷ, കരമടച്ച രസീത്, പൊസഷൻ സർട്ടിഫിക്കറ്റ്, ഈടുരേഖ എന്നിവയൊന്നും ബാങ്കിലില്ല.
ചാലക്കുടി സ്വദേശിയായ ഒരാൾക്ക് 4 അപേക്ഷകളിലായി 1.85 കോടി രൂപ വായ്പ അനുവദിച്ചെന്നു ബാങ്ക് രേഖകളിലുണ്ട്. ഇദ്ദേഹത്തിന്റെ പേരിലുള്ള ഭൂമി ഈടുവച്ചായിരുന്നു വായ്പ നൽകിയത്. എന്നാൽ, ഈ ഭൂമി കടംകയറി ജപ്തി ചെയ്യപ്പെട്ട് ഏതാനും മാസങ്ങൾക്കു ശേഷമാണ് 1.85 കോടി രൂപ വായ്പ അനുവദിച്ചത്.
ഈടുവയ്ക്കുന്ന ഭൂമിയുടെ ആധാരം വായ്പ തീർക്കും മുൻപേ പല ഉടമസ്ഥർക്കും തിരികെ നൽകി. ഇവരെല്ലാം ഈടുഭൂമി വിറ്റു പണം സ്വന്തമാക്കി. വായ്പ തിരിച്ചടച്ചതുമില്ല. പ്രതികളിലൊരാളും ബാങ്കിന്റെ അക്കൗണ്ടന്റുമായ ജിൽസ് ഇത്തരത്തിൽ ഭൂമി സ്വന്തമാക്കിയതായി കണ്ടെത്തി. ഇയാൾ സിപിഎം ഭാരവാഹിയാണ്.
സഹകരണ ബാങ്കുകളിൽ ഒരേസമയം ഒരു വായ്പ മാത്രമേ ഒരാൾക്ക് അനുവദിക്കൂ. പരമാവധി 50 ലക്ഷമാണു വായ്പപരിധി. എന്നാൽ, കരുവന്നൂരിൽ ഒരു കോടിയിലേറെ രൂപയുടെ വായ്പ തരപ്പെടുത്തിയത് 94 പേരാണ്. ഇതിൽ 5 മുതൽ 14 കോടി വരെ സ്വന്തമാക്കിയത് 12 പേരുണ്ടെന്നാണ് കണ്ടെത്തൽ.
മുൻ മാനേജർ, അക്കൗണ്ടന്റ്, കമ്മിഷൻ ഏജന്റ് എന്നിവർ ബെനാമികൾവഴി തട്ടിയത് 100 കോടിയോളം രൂപയെന്നാണ് റിപ്പോർട്ട്. ചെറുവായ്പകൾക്കായി ബാങ്കിനെ സമീപിച്ചവർക്കു ജപ്തി നോട്ടിസ് ലഭിച്ചത് ഇതിന്റെ പലമടങ്ങു തുകയുടെ പേരിലാണ്. ഇവർ സമർപ്പിച്ച ഈടുരേഖകൾ ഉപയോഗിച്ച് 50 ലക്ഷം രൂപ വരെ പാസാക്കി പ്രതികൾ പങ്കുവച്ചെടുക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ 6 പേരാണു പ്രതികൾ. ഇതിൽ 3 പ്രതികൾ സിപിഎം ഭാരവാഹികളാണ്. ഒന്നാം പ്രതിയും സൂത്രധാരനുമായ സുനിൽകുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും ഇപ്പോൾ അംഗവുമാണ്. രണ്ടാം പ്രതി എം.കെ.ബിജു ബാങ്ക് മാനേജരും പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി ഭാരവാഹിയുമാണ്. അഞ്ചാം പ്രതി സി.കെ.ജിൽസ് തൊടുപറമ്പ് ബ്രാഞ്ച് അംഗമാണ്. കൂടാതെ വായ്പ വാങ്ങിയ പലരും സിപിഎമ്മിനു വളരെ വേണ്ടപ്പെട്ടവരാണ്.
അതേസമയം 300 കോടിയുടെ അഴിമതിയെ സിപിഎം ജില്ലാ സെക്രട്ടറി വിശേഷിപ്പിച്ചതു വായ്പക്രമക്കേട് എന്നു മാത്രമാണ്. ബാങ്കിലെ തട്ടിപ്പ് തിരഞ്ഞെടുപ്പിനു രണ്ടുമാസം മുൻപുതന്നെ പാർട്ടിക്കു വ്യക്തമായി മനസ്സിലായി. എന്നാൽ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ തട്ടിപ്പു പുറത്തുവരരുതെന്നു പാർട്ടി എല്ലാത്തട്ടിലും കർശനനിർദേശം നൽകി. സഹകരണവകുപ്പിനോടും ഈ സമയത്തു നടപടിയെടുക്കരുതെന്നു നിർദേശം നൽകി.
കരുവന്നൂർ സഹകരണ ബാങ്കിൽ ഗുരുതര ധനാപഹരണം, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, സോഫ്റ്റ്‍വെയറിൽ കൃത്രിമം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടന്നതായി കണ്ടെത്താൻ കഴിഞ്ഞുവെന്ന് സഹകരണ അസി. റജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ക്രമക്കേടുകളിലെ മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരാൻ വിദഗ്ധരായ ഉദ്യോഗസ്ഥരുടെയും ഇതര ഏജൻസികളുടെയും അന്വേഷണം ആവശ്യമാണെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
Discussion about this post