50 ഏക്കറില്‍ പ്രകൃതി തീർത്ത വിസ്മയം, കേരളത്തിലെ ഏറ്റവും വലിയ കാവായ ഇരിങ്ങോൾ കാവ്. കേരളത്തിലെ കുന്നത്തുനാട് താലൂക്കിൽ പെരുമ്പാവൂരിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെയാണ് ഇരിങ്ങോൾ കാവ് സ്ഥിതി ചെയ്യുന്നത്.
കൊടും കാട്ടിലൂടെ വേണം ക്ഷേത്രാങ്കണത്തിലെത്താൻ. നടപ്പാതക്ക് ഇരുവശവും വൻവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്നു. സുഖശീതളമായ അന്തരീക്ഷം. വനത്തിന് ഒത്തനടുക്കാണ് കാവ് സ്ഥിതിചെയ്യുന്നത്.
വൻവൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും വേരുകളും കുറ്റിക്കാടുമൊക്കെയായി 50 ഏക്കർ വിസ്‌തൃതിയിണ് ഈ കാവിനുള്ളത്. കാവിനു നടുക്ക് 1200 ഓളം വർഷം പഴക്കമുള്ള ദുർഗ്ഗാദേവി ക്ഷേത്രവുമുണ്ട്. രാവിലെ സരസ്വതിയായും ഉച്ചക്ക് വനദുർഗ്ഗയായും രാത്രിയിൽ ഭദ്രകാളീ രൂപത്തിലും ആണ് ദേവി ഇവിടെ കാണപ്പെടുന്നതെന്നാണ് ഐതിഹ്യം. പഴമ വിട്ടുമാറാത്ത ഒരു മനോഹര ക്ഷേത്രം. ചുറ്റമ്പലത്തിനുള്ളിലെ മണ്ഡപവും ഗർഭഗൃഹവുമെല്ലാം പൗരാണികത തുളുമ്പി നിൽക്കുന്നവയാണ്
കേരളത്തിലെ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായ ഇത് പരശുരാമൻ നിർമ്മിച്ചതെന്നാണ് ഐതിഹ്യം. ഉപദേവന്മാരില്ലാത്ത ഒരു ക്ഷേത്രമാണിത്. നാഗഞ്ചേരി മനയുടെ കീഴിലുണ്ടായിരുന്ന അനേകം കാവുകളിൽ ഒരു കാവായിരുന്നു ഇത്. ഒരു വ്യക്തിക്ക് 15 ഏക്കറിൽ കൂടുതൽ കൈവശം വെയ്ക്കാൻ പാടില്ല എന്ന ഭൂപരിഷ്കരണനിയമം 1963-ൽ സർക്കാർ കൊണ്ട് വന്നപ്പോൾ, മനയുടെ കാരണവരായ വാസുദേവൻ നമ്പൂതിരി 1980-ൽ പെരുമ്പാവൂർ മുനിസിപ്പാലിറ്റിയ്ക്ക് കൈമാറിയതാണ് ഇരിങ്ങോൾ കാവ്. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഇരിങ്ങോൾക്കാവ്.
ചെറിയ ചതുപ്പുകൾപോലുള്ള ജലസംഭരണിയുണ്ട് ചിലേടത്ത്. ഏതു കൊടും വേനലിലും വെള്ളമുള്ള തീർഥക്കുളവും കാവിന്റെ ഭാഗമാണ്. ജാതിമതഭേദമന്യേ ഏതു വിശ്വാസിക്കും ശുദ്ധിയോടെ അമ്പലത്തിൽ വരാം എന്നതും പ്രത്യേകതയാണ്
എൺപത് തൊണ്ണൂറ് കൊല്ലങ്ങൾക്ക് മുൻപ് വരെ ഇരിങ്ങോൾ അടക്കം ഏഴ് ക്ഷേത്രങ്ങളിൽ നിന്ന് തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുകൾ പോകുകയും, എട്ട് ദേവീദേവന്മാർക്കും ഒരുമിച്ച് അവിടെ പൂരം നടത്തുകയും ചെയുമായിരുന്നു.
ചരിത്രവും ഐതിഹ്യവും ജൈവവൈവിധ്യവും ഇടകലർന്ന വലിയൊരു കലവറയാണീ ക്ഷേത്രമാഹാത്മ്യം. ദേവകീ-വാസുദേവൻമാരുടെ എട്ടാമത്തെ പുത്രൻ കംസനെ വധിക്കുമെന്ന അരുളപ്പാടിനു ശേഷം കംസൻ അവരെ കാരാഗൃഹത്തിലടച്ചു. എട്ടാമത്തെ പുത്രന്റെ സ്ഥാനത്ത് പെൺകുഞ്ഞിനെക്കണ്ട കംസൻ പെൺകുഞ്ഞായിട്ടും അവളെ കൊല്ലാൻ തുനിഞ്ഞു. പക്ഷേ, കംസന്റെ കൈയിൽനിന്ന് രക്ഷപ്പെട്ട കുഞ്ഞ് ആകാശത്ത് അഭൗമതേജസ്സോടെ ജ്വലിച്ചുനിന്നു. ആ തേജസ്സ് ഭൂമിയിൽ ആദ്യമായി സ്പർശിച്ച സ്ഥലം ഇരുന്നോൾ എന്നായെന്നും കാലക്രമേണ അത് ഇരിങ്ങോളായെന്നുമാണ് സ്ഥലനാമ ചരിത്രം. പരാശക്തിയായ ദേവിയെ ദർശിച്ച് അനുഗ്രഹം വാങ്ങാനെത്തിയ ദേവഗണങ്ങളാണ് ഇവിടുത്തെ വൃക്ഷലതാദികൾ എന്നും കരുതപ്പെടുന്നു. അതുകൊണ്ടു തന്നെ മരങ്ങൾ മുറിക്കുകയോ വള്ളികൾ അറുത്തുമാറ്റുകയോ വീണുകിടക്കുന്ന മരങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യാറില്ല.
1986ൽ പ്രസിദ്ധ ജ്യോതിശാസ്ത്ര പണ്ഡിതൻ കൈമുക്ക് പരമേശ്വരൻ നമ്പൂതിരി ക്ഷേത്രത്തിന് 2746 കൊല്ലത്തോളം പഴക്കമുണ്ടെന്ന് കണക്കുകൂട്ടുകയുണ്ടായി. പക്ഷേ പൂജാച്ചടങ്ങുകൾക്കും മറ്റും 1200 കൊല്ലത്തിന്റെ പഴക്കമേ ഉള്ളുവെന്നു കരുതപ്പെടുന്നു.
മീനത്തിലെ പൂരം പ്രസിദ്ധമാണ്. പിടിയാനകൾ മാത്രം അണിനിരക്കുന്ന പൂരമാണിവിടെ. മീനം രണ്ടു മുതൽ 10 വരെയാണ് പൂരം കൊണ്ടാടുന്നത്. പൂരത്തിന് പുറമെ പുനഃപ്രതിഷ്ഠാദിനവും നവരാത്രി മഹോത്സവവും തൃക്കാർത്തികയും ആഘോഷിക്കുന്നു. ഇവിടുത്തെ വിത്തിടൽ ചടങ്ങും പ്രസിദ്ധമാണ്. കേരളത്തില മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഇരിങ്ങോൾ കാവിൽ പിടിയാനയെയാണ് എഴുന്നള്ളിക്കുന്നത്.
പുരാതനകാലത്ത് ഈ വനത്തിനുള്ളിലെ ദേവീചൈതന്യം കല്ലിൽ ദർശിച്ച പുലയസമുദായത്തിൽ പെട്ട സ്ത്രീയുടെ പിൻമുറക്കാരായ കുടുംബക്കാരാണ് ഇത് നടത്തുന്നത്. മകരം 30-ന് തുടികൊട്ടിപ്പാട്ടും കുടതുള്ളലുമായി ഇവർ ഉച്ചപ്പൂജയോടെ കിഴക്കേ നടയിലെത്തും. തിരുമുറ്റം വലംവെച്ച് ഒരുകെട്ട് കറ്റയും നെൽപറയും ദേവിക്കു സമർപ്പിക്കുന്നതാണ് ചടങ്ങ്. വൃശ്ചിക മാസത്തിലെ കാർത്തികയും പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ദേവിയെ ദർശിക്കുന്നവർക്ക് ദീർഘായുസും അവിവാഹിതരായ യുവതികൾക്ക് മംഗല്യസൗഖ്യവും നൽകി ദേവി അനുഗ്രഹിക്കും എന്നാണ് വിശ്വാസം
വിവാഹം, കെട്ടുനിറ, രാമായണ വായന എന്നിവ ക്ഷേത്രത്തിൽ നടത്താറില്ല. സുഗന്ധപുഷ്പങ്ങളോ അവ ചൂടിയിരിക്കുന്ന സ്ത്രീകളെയോ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാറില്ല. തമ്പകം, വെള്ളപ്പൈൻ, തേക്ക്, ആഞ്ഞിലി, തുടങ്ങിയ വൻമരങ്ങളും തിപ്പലി, കാട്ടുകുരുമുളക്, പാതാരി, തുടങ്ങിയ ഔഷധസസ്യങ്ങളും തത്ത, കുയിൽ, പരുന്ത്, കാലൻകോഴി, പുള്ള്, നത്ത്, തുടങ്ങിയ 44 ഓളം ഇനം പക്ഷികളും വിവിധ ഇനം ചെറുജന്തുക്കളും അടങ്ങിയതാണീ വനത്തിന്റെ ജൈവവൈവിധ്യം. പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന സസ്യജന്തുജാലങ്ങളിൽ പെട്ടവയാണ് പലതും.
Discussion about this post