ഡൽഹി: നിയമസഭാ കൈയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. നിയമസഭയ്ക്കുള്ളിലെന്നല്ല എവിടെയാണെങ്കിലും ക്രിമിനൽ കുറ്റം ക്രിമിനൽ കുറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. പൊതുമുതൽ നശിപ്പിക്കുന്നതിനെ ഒന്നിന്റെ പേരിലും ന്യായീകരിക്കാനാവില്ല. സാമാജികരുടെ പരിരക്ഷ ഇതിന് ബാധകമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സഭയിലെ കൈയ്യാങ്കളി വെറും പ്രതിഷേധമായി കാണാനാകില്ല. ഇത്തരം സംഭവങ്ങൾക്ക് ഒരു ന്യായീകരണവുമില്ലെന്നും സുപ്രീം കോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. കേസ് പിൻവലിക്കുന്നത് സാമാജിക നീതിയുടെ നിഷേധമാണെന്നും കോടതി വ്യക്തമാക്കി. നിയമസഭയിൽ നടന്ന സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണെന്നും കോടതി അറിയിച്ചു.
കേസ് പിൻവലിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണ്. എംഎല്‍എമാരുടെ പ്രവര്‍ത്തനം ഭരണഘടന ലംഘനമാണ്. ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ അതിര് ഭേദിച്ചുവെന്നും കോടതി വ്യക്തമാക്കി.
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 2015 മാർച്ച് 13ന് കെ എം മാണിയുടെ 13ാം ബജറ്റ് അവതരണ ദിനത്തിലാണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കലും നടന്നത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അന്നത്തെ ധനമന്ത്രി കെ എം മാണിക്കെതിരെയായിരുന്നു പ്രതിഷേധം.
സിപിഎം അംഗങ്ങളായ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി പി ഐ അംഗം കെ അജിത്ത് തുടങ്ങിയവര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിമാറ്റുകയും സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറി കസേര മറിച്ചിട്ട് മൈക്കും കംപ്യൂട്ടറും നശിപ്പിക്കുകയും ചെയ്തു.
സംഭവത്തിന്റെ പേരിൽ വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ അജിത്ത് എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ് എടുത്തത്. പിന്നീട് വി ശിവന്‍കുട്ടിയുടെ അപേക്ഷ പരിഗണിച്ച് 2018 ഫെബ്രുവരിയില്‍ ഈ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. എന്നാൽ കേസ് പിൻവലിക്കാനുള്ള നീക്കം ഹൈക്കോടതി ഇടപെട്ട് തടയുകയും കേസിൽ ആരോപണ വിധേയർ വിചാരണ നേരിടണമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
കേസിന്റെ വാദത്തിനിടെ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസ് അവസാനിപ്പിക്കാൻ എന്ത് പൊതുതാല്‍പ്പര്യമാണെന്നാണ് കോടതി ചോദിച്ചത്. എം എല്‍ എമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കാനല്ല എന്നും കോടതി വ്യക്തമാക്കി. എം എൽ എമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചിരുന്നു.
സഭക്കകത്ത് എം എൽ എ തോക്കുപയോഗിച്ചാൽ നിയമസഭയാണോ നടപടിയെടുക്കേണ്ടതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചിരുന്നു. പൊതു താത്പര്യം സംരക്ഷിക്കാനാണോ പൊതുമുതൽ നശിപ്പിച്ചത്. കോടതിയിലും ശക്തമായ വാദങ്ങൾ നടക്കാകാറുണ്ട്. അതിന്റെ പേരിൽ കോടതി വസ്തു വകകൾ നശിപ്പിക്കുന്നത് ന്യായീകരിക്കാനാകുമോ? പ്രതികൾക്ക് വേണ്ടിയല്ല സ൪ക്കാ൪ അഭിഭാഷകൻ സംസാരിക്കേണ്ടതെന്നും ബഞ്ച് വിമ൪ശിച്ചു.
Discussion about this post