ഡൽഹി: ഇന്ത്യയിൽ ദ്വിദിന സന്ദർശനം നടത്തുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യവും ഏഷ്യ- പസഫിക് മേഖലയിലെ സുരക്ഷയും ആഗോള സുരക്ഷയും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ കടന്നുകയറ്റവും ഇരു നേതാക്കളും ചർച്ച ചെയ്തു. അഫ്ഗാൻ- പാക് അതിർത്തിയിലെ നിലവിലെ സാഹചര്യവും കിഴക്കൻ ലഡാക്കിലെ സ്ഥിതിവിശേഷങ്ങളും ഇരുവരും കൂടിയാലോചിച്ചു. താലിബാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനിൽ ജനാധിപത്യം സുസ്ഥിരമാക്കേണ്ടുന്നതിന്റെ ആവശ്യകത ഇരുവരും ചർച്ച ചെയ്തു.
ആഗോള ശക്തിയായി ഉയർന്നു വരുന്ന ഇന്ത്യക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായി ബ്ലിങ്കൻ പറഞ്ഞു. ഇന്തോ- പസഫിക് മേഖലയിലെ സമാധാന പാലനത്തിനും സ്ഥിരതക്കും സാമ്പത്തിക പുരോഗതിക്കും ഉന്നമനത്തിനും ഇന്ത്യ നൽകുന്ന സംഭാവനകൾ അതുല്യമാണെന്നും അദ്ദേഹം വിലയിരുത്തി.
ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ബ്ലിങ്കൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിക്കും. കൊവിഡ് പ്രതിരോധ രംഗത്തെ സഹകരണം, പ്രാദേശിക സുരക്ഷാ രംഗത്തെ പൊതുതാത്പര്യങ്ങൾ, ഇന്തോ പസഫിക് വിഷയങ്ങൾ, ജനാധിപത്യ മൂല്യസംരക്ഷണം, കാലാവസ്ഥ വ്യതിയാനം എന്നീ വിഷയങ്ങൾ ചർച്ചയാകും.
Discussion about this post