ദേഹമാസകലം ചുടലഭസ്മം പൂശി, തലയോട്ടി മാലകൾ അണിഞ്ഞ് അർദ്ധനഗ്നരോ പൂർണനഗ്നരോ ആയി പ്രത്യക്ഷപ്പെടുന്നവർ. അൽപ്പം ഭയത്തോടെയാണ് സമൂഹം അഘോരികളെ പറയുക. ശിവനെ ഭൈരവ രൂപത്തിൽ ആരാധിക്കുന്ന ഇവർ എല്ലാ വസ്തുക്കളിലും പൂർണത കണ്ടെത്തുന്നവരാണ്.
ഭാരതത്തിലെ അഘോരി സന്യാസി സമ്പ്രദായത്തിനു 5000 – വര്‍ഷത്തിലധികം പഴക്കമുണ്ട്. സന്യാസനിഷ്ഠ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും, മറ്റ് സന്യാസ സമ്പ്രദായങ്ങളെ അപേക്ഷിച്ചും അഘോരി സന്യാസം വളരെ വ്യതസ്തത പുലര്‍ത്തുന്ന ഒന്നാണ്. മന്ത്ര-തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകന് ആകാശത്തിൽ നിന്നു സൂര്യകിരണങ്ങൾ വരെ ആവാഹിച്ച് അതുകൊണ്ടു അഗ്നികുണ്ഡം വരെ ജ്വലിപ്പിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.
അധികം അറിയപ്പെടാത്തതും നിഗൂഢത നിറഞ്ഞതുമാണ് ആഘോരി സന്യാസികളുടെ ജീവിതം. സ്വദേശത്തെ കുറിച്ചോ വസ്ത്രത്തെ കുറിച്ചോ, കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചോ യാതൊരു ചിന്തകളും ഈ സന്യാസി സമൂഹത്തെ അലട്ടാറില്ല
അഘോരികള്‍ സംഹാര മൂര്‍ത്തിയായ ശിവന്റെയും കാളി അഥവ ശക്തിയുടെയും ഭക്തരാണ്. അഘോരികളുടെ ആരാധനാരീതി ഏറെ വ്യത്യസ്തമാണ്. ധ്യാനത്തിന്റെ ഏകാഗ്രതക്കായി അഘോരികൾ തെരഞ്ഞെടുക്കുന്നയിടങ്ങൾ ശ്മശാനങ്ങളാണ്. ഏകാഗ്രമക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളും ഇഛാശക്തിയും ക്രിയാശക്തിയുമാണ് അഘോരികളുടെ കഴിവിനടിസ്ഥാനം.
അഘോരികള്‍ ഒരിക്കലും അസൂയയും വെറുപ്പും കൊണ്ടു നടക്കില്ല. വെറുപ്പുള്ളവര്‍ക്ക് ധ്യാനിക്കാന്‍ കഴിയില്ല എന്നാണ് അവരുടെ വിശ്വാസം. കാക്കകള്‍ക്കും നായകള്‍ക്കും സ്വന്തം പാത്രത്തില്‍ നിന്നും ഭക്ഷണം നല്‍കുന്നതിലും അവര്‍ സന്തോഷം കണ്ടെത്തുന്നു .യഥാര്‍ത്ഥ ആഘോരികളെ അവരുടെ തേജസ്സില്‍ നിന്നും മനസ്സിലാക്കാം.
തീക്ഷ്ണമായ ദൃഷ്ടിയും, കടഞ്ഞെടുത്ത പോലെയുള്ള ദേഹപ്രകൃതിയും,ഉറച്ച കാല്‍വെപ്പും, കമണ്ഡലുവും ത്രിശൂലവും കൈയിലെന്തി നീങ്ങുന്ന ആഘോരികളെ ഒരിക്കല്‍ കണ്ടാല്‍ പിന്നെ മറക്കുകയില്ല. ആരെയും അവര്‍ ശ്രദ്ധിക്കാറുമില്ല. അമാനുഷിക ശക്തികള്‍ പൊതു വേദികളില്‍ പ്രദര്‍ശിപ്പിക്കാനോ, പ്രഭാഷണം നടത്താനോ ഇക്കൂട്ടർ ഒരിക്കലും തയ്യാറാകില്ല.
നേര്‍ത്ത ചണ വസ്‌ത്രം മാത്രം ധരിച്ചും അല്ലെങ്കില്‍ ശരീരം നിറയെ ചിതയില്‍ നിന്നുള്ള ഭസ്‌മം മാത്രം പൂശി നഗ്നരായും അവര്‍ നടക്കാറുണ്ട്. ജീവന്റെ 5 പ്രധാന ഘടകങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിക്കപ്പെടുന്ന ഭസ്‌മം സകല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുമെന്നാണ് അഘോരികളുടെ വിശ്വാസം . അഘോരികൾ രാത്രി ഉറങ്ങാറില്ല. സന്ധ്യാവന്ദനം 5 നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും
കപാലം അഥവ തലയോട്ടി ആഭരണമാണ് അഘോരികളുടെ യഥാര്‍ത്ഥ അടയാളം. ജലസമാധി അടയുന്ന സന്യാസിമാരുടെ ഒഴുകി നടക്കുന്ന ശവശരീരങ്ങളില്‍ നിന്നാണ് അവര്‍ക്കിത് ലഭിക്കുന്നതെന്ന് പറയപ്പെടുന്നു.
പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ റാംപുർഹാട് എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ചെറിയൊരു ക്ഷേത്രമാണ് താരാപീഠ്. താരാദേവിക്ക് സമർപ്പിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണിത്. അതുകൊണ്ടു തന്നെ ദേവിയുടെ പേരിലാണ് ഈ സ്ഥലവും അറിയപ്പെടുന്നത്. താന്ത്രികരാധനക്കു പ്രശസ്തമായ ഈ ക്ഷേത്രത്തിനോട് ചേർന്ന് ഒരു മഹാശ്‌മശാനവും സ്ഥിതി ചെയ്യുന്നുണ്ട്. അഘോര സന്യാസിമാരുടെ ഒരു പ്രധാന കേന്ദ്രമാണീ ശ്‌മശാനം.
നദീ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ശ്മശാന ഭൂമിയിൽ ഏകാഗ്രതയോടെ ധ്യാനിക്കാനായി നിരവധി അഘോരി സന്യാസിമാർ രാത്രി കാലങ്ങളിൽ എത്തിച്ചേരാറുണ്ടെന്നു പറയപ്പെടുന്നു. അഘോരി സന്യാസിമാരുടെ താവളമാണ് കേദാർനാഥ് മലനിരകളും. മരണമെത്തുന്ന നേരമായി എന്ന തോന്നലുണ്ടാകുമ്പോൾ അലച്ചിലുകൾക്കു ശേഷം അഘോരികൾ വിശ്രമിക്കാനെത്തുന്ന ഇടം കൂടിയാണിവിടം.
ഉത്തര്‍പ്രദേശിലെ മിസ്രാപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വിന്ധ്യാചല്‍ ഹിന്ദു തീര്‍ഥാടനത്തിന് പേരുകേട്ട സ്ഥലമാണ്. കാളിദേവിയുടെ അവതാരമായ വിന്ധ്യാവാസിനിയെ ആരാധിക്കുന്ന ഇവിടം മാര്‍ക്കണ്ഡേയ പുരാണത്തില്‍ പരാമര്‍ശിച്ചിട്ടുള്ളയിടമാണ്. ധാരാളം ഗുഹകളാല്‍ ചുറ്റപ്പെട്ട ഈ ക്ഷേത്രത്തിന്റെ സമീപത്ത് അഘോരികള്‍ ധ്യാനിക്കാനായി വരാറുണ്ടെന്നാണ് പറയപ്പെടുന്നത്. കുംഭമേള നടക്കുന്ന സമയങ്ങളിലാണ് ഏറ്റവുമധികം അഘോരികളെ കാണാന്‍ സാധിക്കുക. ഹരിദ്വാര്‍, ഉജ്ജയിനി, അലഹബാദ്, നാസിക് എന്നിവിടങ്ങളാണ് ഇന്ത്യയില്‍ കുംഭമേള നടക്കുന്ന പ്രധാന സ്ഥലങ്ങള്‍.
എല്ലാം ബ്രഹ്മമായി കാണുന്ന, എല്ലാത്തിലും പ്രപഞ്ച ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അഘോരികൾ. സംഹാരാദേവനായ പരമേശ്വരനിൽ വിശ്വസിച്ച് , ജീവിച്ച് , മോക്ഷപ്രാപ്തി തേടുന്നവർ.
Discussion about this post