പത്തനംതിട്ട: ആറന്മുളയിൽ പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കായകുളം സ്വദേശികളായ ഷിബിൻ, മുഹമ്മദ് ഷിറാസ് എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി രണ്ടാനച്ഛനാണ് പൊലീസിനെ സമീപിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത പ്രകടമായതോടെ കൗൺസിലിംഗിന് വിധേയയാക്കി. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കും മറ്റ് രണ്ട് പേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയായ ലോറി ഡ്രൈവർക്കും സുഹൃത്തിനുമെതിരെയാണ് കേസെടുത്തത്. ലോറി ഡ്രൈവർ ആയ പ്രതി പല തവണ കുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. സംഭവ ദിവസം ഇയാൾ തന്നെയാണ് കുട്ടിയെ വീട്ടിൽ എത്തി ബൈക്കിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു.
കുട്ടിയെ കൊണ്ടു പോകുന്നതിൽ അമ്മയുടെ സമ്മതം ഉണ്ടായിരുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്. പ്രാഥമിക അന്വേഷണത്തിൽ കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. പെൺകുട്ടിയുിടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പെൺകുട്ടിയെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയും ഇവിടെയാണ്.
Discussion about this post