ചാള്‍സ് ഗുരുമുഖ് ശോഭ്രാജ് -എഴുപതുകളുടെ തുടക്കത്തിൽ ലോകത്തെ തന്നെ വിറപ്പിച്ച സീരിയൽ കില്ലർ. മാധ്യമങ്ങൾ ഏറ്റെടുത്ത ക്ലാസ്സിക് ക്രിമിനൽ. എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങളാണ് ലോകത്തെ വിറപ്പിച്ച ബിക്കിനി കില്ലറിന്. അതു കൊണ്ട് തന്നെയാകണം നേപ്പാളിലെ ജയിലിൽ കഴിയുന്ന ഇയാളുടെ മോചനവും കാത്തു വരണമാല്യവുമായി നിഹിത ബിസ്വാസ് എന്ന പെൺകുട്ടി ജയിലിനു പുറത്തു കാത്തു നിൽക്കുന്നത്. ഇയാളെ ജീവിത പങ്കാളിയാക്കാൻ. 2008ൽ കല്യാണം കഴിഞ്ഞെങ്കിലും ഇവർ ഇതുവരെ ഒരുമിച്ച് ജീവിച്ചിട്ടില്ല.
1944 ഏപ്രിൽ 6 ന് വിയറ്റ്‌നാമിലെ സൈഗോൺ എന്ന സിറ്റിയിൽ ഇന്ത്യൻ പിതാവിനും സുന്ദരിയായ വിയറ്റ്‌നാം മാതാവിനും പിറന്ന പുത്രനായിരുന്നു ഹോട്ചന്ദ് ഭവാനി ഗുരുമുഖ് ചാൾസ് ശോഭ് രാജ് എന്ന ഫ്രഞ്ച് സീരിയൽ കില്ലർ. വിവാഹത്തിന് മുൻപേ പിറന്ന പുത്രനായത് കൊണ്ടു അച്ഛന് മകനെ തീരെ താത്പര്യം ഇല്ലായിരുന്നു. അതിനിടെ അമ്മ ഒരു ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥനെ വിവാഹം ചെയ്തു.
അവർ അവനെ ഒരു ഫ്രഞ്ച് ബോർഡിങ് സ്കൂളിൽ ഹോസ്റ്റലിൽ ആക്കി. പിന്നീട് അമ്മയുടെയും, രണ്ടാനച്ഛന്റെയും കൂടെ പാരീസിലേക്ക് പോയ ചാൾസ് ചെറുപ്പത്തിലേ തന്നെ കുറ്റവാസന പ്രകടിപ്പിച്ചിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കാർ മോഷണവും, ചെറിയ ചെറിയ തട്ടിപ്പുകളും ഇയാൾ പതിവാക്കി. അമ്മക്ക് മറ്റൊരു പുത്രൻ ജനിച്ചപ്പോൾ തന്നോടുള്ള സ്നേഹം കുറഞ്ഞു എന്ന കാരണം ചാൾസിനെ വളരെ ദുഖിതനും കുറ്റവാസന കൂടുതൽ ഉള്ള ആളുമാക്കി മാറ്റി. അവിടെ ഒരു സീരിയൽ കില്ലറിന്റെ ജനനം ആയിരുന്നു. ലോകത്തെ തന്നെ ഞെട്ടി വിറപ്പിച്ച ക്രൂരനായ ഒരു സുന്ദരൻ കൊലയാളി.
1960-കളുടെ തുടക്കത്തില്‍ മോഷണക്കേസുകളില്‍ പലവട്ടം പോലീസ് ശോഭരാജിനെ അറസ്റ്റു ചെയ്തു. ചാന്റല്‍ കോംപാഗ്‌നോണ്‍ എന്ന ഫ്രഞ്ചുകാരിയുമായുള്ള വിവാഹശേഷം ശോഭരാജ് ഒരു പുതിയ മനുഷ്യനാവാന്‍ ശ്രമിച്ചു. എന്നാല്‍, അങ്ങനെ മാറാന്‍ ശോഭരാജിനാവുമായിരുന്നില്ല. മോഷണവും കള്ളക്കടത്തും തുടര്‍ന്നു. ഒടുവില്‍ ഫ്രഞ്ചുകാരിയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച ശോഭരാജ് മേരി ആന്‍ഡ്രീ ലെക്ലെര്‍ക്ക് എന്ന കനേഡിയന്‍ യുവതിയുമായി പരിചയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു.
1970-80 കാലഘട്ടത്തില്‍ ഇരുപതോളം പാശ്ചാത്യ സുന്ദരികളെ മയക്കുമരുന്നും വിഷവും നല്‍കി കൊലപ്പെടുത്തിയ ശോഭരാജ് വേഷം മാറി രക്ഷപെടാനും വിരുതു കാട്ടിയിരുന്നു. 1972-നും 1976-നും ഇടയില്‍ ശോഭരാജ് കൊന്നുതള്ളിയത് രണ്ടു ഡസന്‍ മനുഷ്യരെയാണ്. 1975ലാണ് ചാൾസ് ആദ്യത്തെ കൊലപാതകം നടത്തുന്നത്. കാനഡയിൽ നിന്നും നേപ്പാളിലേക്ക് ബുദ്ധ സന്യാസിനി ആകാൻ പുറപ്പെട്ട തെരേസ എന്ന ഒരു സ്ത്രീയായിരുന്നു അത്. സന്യാസം സ്വീകരിക്കുന്നതിനു മുൻപ് ജീവിതത്തിലെ സുഖങ്ങൾ ആസ്വദിക്കണം എന്ന അവരുടെ തോന്നലാണ് അവരുടെ മരണത്തിൽ കലാശിച്ചത്.
തായ്‌ലന്റിലെ പട്ടായ ബീച്ച് റിസോര്‍ട്ട് ടൌണില്‍ ബിക്കിനി ധരിച്ച ആറ് യുവതികളെ ചാൾസ് മയക്കുമരുന്ന് നല്‍കി കൊലപ്പെടുത്തിയിരുന്നു. ഇതോടെ, ‘ബിക്കിനി കൊലയാളി’ എന്ന പേര് ലഭിച്ച ശോഭരാജിനെതിരെ തായ്‌ലന്റ് പൊലീസ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ക്രൂരമായ കൊലപാതകങ്ങള്‍ വഞ്ചകന്‍, സാത്താന്‍ തുടങ്ങിയ അര്‍ഥം വരുന്ന ‘ദി സെര്‍പന്റ്’ എന്ന പേരും ശോഭാരാജിനു ചാര്‍ത്തിനല്‍കി. 1976-ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാകുന്നത്. എന്നാല്‍, അന്ന് ശോഭാരാജ് സമര്‍ഥമായി ജയില്‍ചാടി.
ഇക്കാലളവില്‍ തന്റെ തട്ടിപ്പു പരിപാടികള്‍ ദക്ഷിണേഷ്യയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. എഴുപതുകളുടെ മധ്യത്തിൽ ചാൾസ് ഇന്ത്യയിലുമെത്തി. അച്ഛന്റെ നാടായ ബോംബെയിൽ തന്നെയാണ് ആദ്യമെത്തിയത്. അവിടെ അശോക ഹോട്ടലിൽ താമസിക്കുമ്പോൾ അതിന് താഴെയുള്ള ഒരു ജ്വല്ലറിയിൽ മോഷണശ്രമം നടത്തി. ഇതിൽ ചാൾസ് ഇന്ത്യൻ പോലീസിന്റെ പിടിയിലായി. എന്നാൽ രോഗം അഭിനയിച്ചു ചാൾസ് ജയിൽ ചാടി എങ്കിലും വീണ്ടും പോലീസിന്റെ വലയിൽ പെട്ടു. ഇത്തവണ ഭാര്യയുടെ സഹായത്തോടെ ഇയാൾ ഹോസ്പിറ്റലിലെ ഗാർഡിനെ മയക്കി വീണ്ടും ജയിൽ ചാടി ടർക്കിയിലേക്ക് കടന്നു. ഇതിനിടെ ഭാര്യ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചിരുന്നു. അവർ മകളെയും കൊണ്ടു ഫ്രാൻസിലേക്ക് തിരിച്ചു പോയി.
ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ ഇന്ത്യന്‍ പോലീസ് കുറ്റം ചുമത്തി. ഒടുവില്‍ ഇത് ശോഭരാജിന്റെ അറസ്റ്റിലേക്കു നയിച്ചു. എന്നാല്‍, 1986-ല്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍നിന്നു ശോഭരാജ് സമര്‍ഥമായി രക്ഷപ്പെട്ടു. എങ്കിലും ഒരുമാസത്തിനു ശേഷം വീണ്ടും പിടിയിലായി.
ജയില്‍ ചാടിയതിന്റെ ശിക്ഷകള്‍ കൂടി അനുഭവിച്ച ശേഷം 1997-ലാണ് ശോഭരാജ് പുറത്തിറങ്ങുന്നത്. തുടര്‍ന്ന് പാരീസിലേക്കു പോയ ചാൾസ് അവിടെ ആഡംബര ജീവിതം നയിച്ചു. ഈ സ്വാതന്ത്ര്യം അധികം നീണ്ടു നിന്നില്ല. 2003-ല്‍ ശോഭരാജ് നേപ്പാളില്‍ വച്ച് അറസ്റ്റു ചെയ്യപ്പെട്ടു. 1975-ല്‍ കോണി ജോ ബ്രോണ്‍സിച്ച് എന്ന അമേരിക്കക്കാരനെ കൊന്ന കേസിലായിരുന്നു അത്. ആ കേസില്‍ ജീവപര്യന്തം ലഭിക്കുകയും ചെയ്തു. 2004-ല്‍ ജയില്‍ ചാടാന്‍ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.
ശോഭരാജിന്റെ അപ്പീല്‍ തള്ളുകയും ചെയ്തു. ഇന്ത്യയിലെ എല്ലാ ശിക്ഷയും കഴിഞ്ഞു. ഇന്ത്യ ഇയാളെ ഫ്രാൻസിലേക്ക് തിരിച്ചയച്ചു. അവിടെ വച്ചു ശോഭ് രാജിന്റെ ഒരു പാട് ഇന്റർവ്യൂ കളും സിനിമകളും കരാർ ചെയ്യപ്പെട്ടു. ഒരു ഇന്റർവ്യൂവിന് 20 ലക്ഷം രൂപ വരെയാണ് ചാൾസ് പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നത്. സിനിമകൾക്കെല്ലാം നല്ല തുക പ്രൊഡ്യൂസർമാരിൽ നിന്നും ഈടാക്കി. നിലവിൽ ഫ്രാൻസിൽ കേസൊന്നും ഇല്ലാത്തതിനാൽ ചാൾസ് അവിടെ സ്വാതന്ത്ര്യത്തോടെ തന്നെ ജീവിച്ചു.
2003ൽ ചാൾസ് ശോഭ് രാജ് നേപ്പാളിലേക്ക് തിരിച്ചു വന്നു. മിനറൽ വാട്ടറിന്റെ ബിസിനസ് തുടങ്ങാനാണ് വന്നത് എന്നായിരുന്നു റിപ്പോർട്ട്.
എങ്കിലും നേപ്പാൾ പോലിസ് രണ്ട് കൊലപാതക കേസിൽ അന്വേഷിക്കുന്ന ചാൾസ് ശോഭ് രാജ് എന്തിന് ഇങ്ങോട്ട് വന്നു എന്നുള്ളത് ഇന്നും ദുരൂഹമാണ്. എന്തായാലും പോലീസ് ചാൾസിനെ അറസ്റ്റ് ചെയ്തു ജീവപര്യന്തം ശിക്ഷിച്ചു. ഇവിടെ അയാളുടെ വക്കീലായിരുന്ന സ്ത്രീയുടെ മകളായ നിഹിത ബിശ്വസിനു ഇയാളോട് പ്രണയം തോന്നിയതും, ജയിലിലെത്തി വിവാഹം കഴിച്ചതുമെല്ലാം പിന്നീടുണ്ടായ ചരിത്രം.
2008-ല്‍ ശോഭരാജ് നേപ്പാളി വനിത നിഹിത ബിശ്വാസുമായുള്ള വിവാഹം പ്രഖ്യാപിച്ചു. എന്നാൽ ബ്രോണ്‍സിച്ചിന്റെ സുഹൃത്തായിരുന്ന ലോറന്റ് കാരിയര്‍ എന്ന കനേഡിയനെ കൊന്ന കുറ്റത്തിന് ചാള്‍സ് ശോഭരാജിന് വിചാരണ നേരിടേണ്ടി വന്നു. ഇപ്പോള്‍ നേപ്പിളിലെ ജയിലില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ചാള്‍സ് ശോഭരാജ് .അതിനിടെ പല തവണ ചാൾസ് ശോഭ് രാജിന് ഹൃദയ ശസ്തക്രിയ നടന്നു. ആദ്യത്തെ തവണ ശസ്തക്രിയ നടക്കുമ്പോൾ “എനിക്ക് ജീവിക്കണം, എന്നെ രക്ഷപ്പെടുത്തണം” എന്ന് അയാൾ പറഞ്ഞത് ഇനിയും ജീവിക്കണമെന്ന അയാളുടെ അതിയായ ആഗ്രഹമാണ് സൂചിപ്പിക്കുന്നത്. പലതവണ ഹൃദയ ശസ്തക്രിയ വേണ്ടി വന്ന ഇയാളുടെ ആരോഗ്യ നില ഇന്ന് വളരെ മോശമാണ്. എന്നാലും മനോധൈര്യം ഒന്ന് കൊണ്ടു മാത്രം ഈ കൊടും ക്രിമിനൽ ഇന്നും ജീവിക്കുന്നു.
Discussion about this post