കാസർകോട്: 916 കൊളുത്തിൽ ‘തിരൂർ പൊന്ന്‘ എന്നറിയപ്പെടുന്ന ചെമ്പ് കലർന്ന വ്യാജ സ്വർണം വിളക്കി ചേർത്ത് പണയം വെച്ച് 2.72 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ സൂത്രധാരൻ മുഹമ്മദ് സുഹൈറും സംഘവും റിമാൻഡിൽ. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ നിന്നാണ് സ്വർണ വായ്പയുടെ പേരിൽ പ്രതികൾ വൻ തട്ടിപ്പ് നടത്തിയത്. ബാങ്ക് മാനേജർ റിജുവിന്റെ പരാതിയിൽ 13 പേർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
ആദ്യം സുഹൈർ ആണ് 3 തവണ സ്വർണം പണയപ്പെടുത്തിയത്. പിന്നീട് മറ്റുള്ളവരെ ബാങ്കുമായി പരിചയപ്പെടുത്തി. തുടർന്ന് വിവിധ അക്കൗണ്ടുകളിലൂടെ സ്വർണം പണയപ്പെടുത്തി തട്ടിപ്പ് തുടരുകയായിരുന്നു.
കേസിലെ മുഖ്യപ്രതിയായ സുഹൈർ മാത്രം മൂന്ന് തവണയായി ആഭരണം പണയം വച്ച് 22 ലക്ഷം രൂപ എടുത്തു. ഓഡിറ്റിങ് സമയത്ത് സ്വർണം പുറത്തെടുത്ത് പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സംശയം തോന്നിയതിനെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് മുഴുവൻ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്.
ഉദുമ ശാഖയിലെ അപ്രൈസറായ നീലേശ്വരം സ്വദേശിയെ തൽസ്ഥാനത്ത് നിന്നും മാറ്റി. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഓഗസ്റ്റ് 6 വരെയാണ് സുഹൈറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഉദുമ, ബേക്കൽ, കളനാട് സ്വദേശികളായ മുഹമ്മദ് സുഹൈർ, ഹസൻ, റുഷൈദ്, അബ്ദുൽ റഹീം, എം.അനീസ്, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിൻ ജഷീദ്, മുഹമ്മദ് ഷഹമത്ത്, മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്വാൻ, മുഹമ്മദ് ഹാഷിം, ഹാരിസുള്ള എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
സുഹൈറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മുക്കുപണ്ടങ്ങൾ, ചെമ്പിൽ സ്വർണം പൂശാൻ ഉപയോഗിക്കുന്ന സാമഗ്രികൾ, ബാങ്കിൽ പണയപ്പെടുത്തിയതിന്റെ രസീതുകൾ തുടങ്ങിയവ കണ്ടെടുത്തു. സുഹൈർ മറ്റു ബാങ്കുകളിലും സമാന രീതിയിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുകയാണ്. സുഹൈറും കൂട്ടാളികളും ചേർന്നു 2020 ഒക്ടോബർ മുതൽ 2021 ജൂൺ വരെയുള്ള 9 മാസക്കാലയളവിലാണ് തട്ടിപ്പ് നടത്തിയത്.
Discussion about this post