ഇസ്‌ലാമാബാദ്: 2018ൽ ഭരണകക്ഷിയായ പാകിസ്താൻ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി പാക് പ്രധാനമന്ത്രിയുടെ ഇസ്‌ലാമാബാദിലെ വസതി ഇമ്രാന്‍ ഖാന്‍ ഒഴിയുമെന്നും വസതി ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാമ്പസാക്കുമെന്നും പ്രഖ്യാപിച്ചിരുന്നെങ്കിലും, സാമ്പത്തിക പ്രതിസന്ധിമൂലം പാകിസ്താൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വാടകയ്ക്ക് നൽകാൻ നീക്കം. ഭാരിച്ച ചെലവുകൾ കുറയ്ക്കുന്നതിനും പണം ക്ഷേമ പദ്ധതികൾക്ക് നൽകുന്നതിനുമായി പ്രധാനമന്ത്രി ഔദ്യോഗിക വസതിയിൽ താമസിക്കില്ലെന്നും ഗവര്‍ണര്‍മാരും അവരുടെ ഔദ്യോഗിക വസതികള്‍ ഒഴിയുമെന്നും പാക് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി പരിപാലിക്കുന്നതിനായി കോടികള്‍ ചിലവാകുമെന്ന സാഹചര്യത്തിലാണ് ഈ തീരുമാനം വന്നത്. അതിനാൽ ഇമ്രാൻ ഖാൻ വസതി ഒഴിയുകയാണെന്നും വസതി ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി നവീകരിക്കണമെന്ന് ഉത്തരവിട്ടതായും പാക് വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത് മെഹമൂദ് അറിയിച്ചിരുന്നു. ലാഹോറിലുളള ഗവർണർ വസതി മ്യൂസിയവും ആർട്ട് ഗാലറിയുമായി മാറ്റുമെന്നും പഞ്ചാബ് വസതി ടൂറിസ്റ്റ് കോംപ്ലക്സായി ഉപയോഗിക്കുമെന്നും കറാച്ചിയിലെ ഗവർണർ വസതി മ്യൂസിയമായി ഉപയോഗിക്കുമെന്നും മെഹമൂദ് അറിയിച്ചിരുന്നു.
ക്ഷേമപദ്ധതികൾക്കായി ചെലവഴിക്കാന്‍ പാക് സർക്കാരിന്റെ കൈയിൽ പണമില്ലെന്ന് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ഇമ്രാൻഖാൻ സമ്മതിച്ചിരുന്നു. എന്നാൽ രാജ്യത്തെ ചിലർ ഇപ്പോഴും കോളോണിയൽ യജമാനന്മാരെ പോലെയാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റുമെന്ന് പാക് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടും 2019-ൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിവാഹചടങ്ങിന് വാടകയ്ക്ക് നൽകിയിരുന്നു. ബ്രിഗേഡിയർ വസീം ഇഫ്തിഖർ ചീമയുടെ മകൾ അനം വസീമിന്റെ വിവാഹത്തിനായാണ് വസതി വാടകയ്ക്ക് നൽകിയത്. ഇമ്രാൻ ഖാന്റെ മിലിട്ടറി സെക്രട്ടറിയാണ് ബ്രിഗേഡിയർ. ചടങ്ങിൽ ഇമ്രാൻ ഖാൻ പങ്കെടുത്തിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായുളള പദ്ധതികൾക്ക് വേണ്ട ധനസഹായത്തിനായി ചൈനയെയാണ് പാകിസ്താൻ പ്രധാനമായും ആശ്രയിക്കുന്നത്.
Discussion about this post