ഡൽഹി: കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് കേരളത്തിൽ നിന്നുള്ള യുവാക്കളെയെന്ന് റിപ്പോർട്ട്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും എൻ ഐ എക്കാണ് ഈ വിവരങ്ങൾ ലഭിച്ചത്. സാമൂഹിക മാധ്യമങ്ങളായ ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഹൂപ് എന്നിവയിലൂടെ ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചാണ് ഇവർ മലയാളി യുവാക്കളെ ആകർഷിച്ചിരുന്നത്.
കേരളത്തിൽ നിന്നും ജമ്മു കശ്മീരിൽ നിന്നുമാണ് ഇവർ പ്രധാനമായും യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർക്കാൻ പദ്ധതിയിട്ടിരുന്നത്. ഐഎസിന്റെ ഇന്ത്യൻ ഘടകം രൂപീകരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ ഭീകരർ കഴിഞ്ഞ മാസങ്ങളിൽ പല തവണ കേരളത്തിൽ എത്തിയിരുന്നു. ഇവരെ ഇന്നലെ മുതൽ ഡൽഹിയിലെ എൻ ഐ എ ആസ്ഥാനത്ത് ചോദ്യം ചെയ്തു വരികയാണ്.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള മലയാളി മുഹമ്മദ് അമീൻ (അബു യഹിയ) ആണ് സംഘത്തിനു നേതൃത്വം നൽകിയിരുന്നത്. ഇയാൾ കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായിരുന്നു. സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഐഎസ് സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്ന അമീൻ പിന്നീട് ഇന്ത്യയിലേക്കു മടങ്ങിയെത്തി. തുടർന്ന് ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ച ഇയാൾ യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയൊരുക്കി.
കശ്മീർ സന്ദർശിച്ച അമീൻ അവിടെയുള്ള മുഹമ്മദ് വഖാർ ലോൺ എന്നയാൾക്കൊപ്പം ഭീകരപ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തി. അമീൻ പിടിയിലായതോടെയാണു സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ എൻഐഎക്കു ലഭിച്ചത്. 2016 ൽ കാസർകോട് തൃക്കരിപ്പൂർ പടന്നയിലെ ഷിയാസും ഭാര്യ അജ്മലയും ഒന്നര വയസ്സുണ്ടായിരുന്ന മകനും അടക്കം 12 പേർ സിറിയയിലെത്തി ഐഎസിൽ ചേർന്നതായി കണ്ടെത്തിയിരുന്നു. അജ്മലയുടെ മാതൃ സഹോദരനും കഴിഞ്ഞ ദിവസം മംഗലൂരുവിൽ അറസ്റ്റിലായിരുന്നു
Discussion about this post