കൊച്ചി: ആൾക്കൂട്ടം നിയന്ത്രിക്കാനാവുന്നില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് ഹൈക്കോടതി. ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യമൊരുക്കണം. മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ച വ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
മദ്യം വാങ്ങുന്നവരുടെ കുടുംബങ്ങളെയും ആലോചിക്കണം. ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കുക, അല്ലെങ്കിൽ പൂർണമായി അടച്ചിടുക എന്നതാണ് മുന്നിലുള്ളത്. മദ്യം വാങ്ങാനെത്തുന്നവർക്ക് രോഗം വന്നോട്ടെയെന്ന് കരുതാനാകില്ലെന്നും മറ്റു മാർഗങ്ങൾ ഇല്ലാത്ത അവസ്ഥയാണെന്നും കോടതി പറഞ്ഞു.
സംസ്ഥാനത്തെ മദ്യശാലകള്‍ക്കു മുന്നില്‍ ഇപ്പോഴും വലിയ തിരക്കുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊലീസ് ബാരിക്കേഡുവച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഔട്ട്‌ലെറ്റുകളിലെ തിരക്ക് നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. കന്നുകാലികളെപ്പോലെയാണ് മദ്യം വാങ്ങാനെത്തുന്നവരെ പരഗണിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ മദ്യ വില്പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികൾക്കും നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ഹൈക്കോടതി വിമർശിച്ചു. വിൽപ്പനശാലകളിലെ തിരക്ക് സമീപത്തു താമസിക്കുന്നവർക്ക് ഭീതി ഉണ്ടാകുന്നതായും കോടതി പറഞ്ഞു.
Discussion about this post