കബൂൾ: അഫ്ഗാനിസ്ഥാൻ താലിബാൻ ഭീകരർ സംഹാരം തുടരുന്നു. അക്രമികളുടെ നരനായാട്ട് ഭയന്ന് ആയിരക്കണക്കിന് അഫ്ഗാനികൾ താലിബാൻ പിടിച്ചടക്കിയ നഗരങ്ങൾ ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്. തെരുവുകളിൽ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാക്കുകയാണ്. യുവാക്കളെ നിർബന്ധിച്ച് ഭീകര സംഘങ്ങളിൽ ചേർക്കുകയാണ്.
തടവറകൾക്ക് സമീപം മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണെന്നും നായ്ക്കൾ അവ ഭക്ഷിക്കുകയാണെന്നും കുന്ദൂസ് നഗരം ഉപേക്ഷിച്ച് പലായനം ചെയ്ത ആറ് മക്കളുടെ അമ്മയായ വിധവ എ എഫ് പിയോട് പറഞ്ഞു.
മൂന്ന് ദിവസങ്ങൾക്ക് മുൻപ് ഭീകരർ ഒരു ബാർബറെ കൊലപ്പെടുത്തി. അയാൾ സർക്കാരിന് വേണ്ടി പണിയെടുക്കുന്നു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. അഞ്ച് വർഷങ്ങൾക്ക് മുൻപ് സർക്കാർ ജോലി ഉപേക്ഷിച്ചവരെ പോലും ഭീകരർ തെരഞ്ഞു പിടിച്ച് കൊല്ലുകയാണ്. തന്റെ മകനെ ഭീകരർ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി കുന്ദൂസ് വിട്ട് പലായനം ചെയ്ത മദ്ധ്യവയസ്കൻ എ എഫ് പിയോട് വെളിപ്പെടുത്തി.
താലിബാൻ ഭീകരവാദിയെ വിവാഹം കഴിക്കാൻ അന്ത്യശാസനം ലഭിച്ചതിന്റെ പേരിലാണ് തനിക്ക് തലോഖൻ ഉപേക്ഷിച്ച് പോരേണ്ടി വന്നതെന്ന് 25 വയസ്സുകാരിയായ വിധവ അന്താരാഷ്ട്ര മാധ്യമത്തോട് വെളിപ്പെടുത്തി. തന്റെ ബന്ധുവായ യുവതിയെ താലിബാൻ ഭീകരർ തട്ടിക്കൊണ്ട് പോയി. അവളുടെ പ്രതിശ്രുത വരൻ ഫ്രാൻസിലാണെന്ന് യുവതി കണ്ണീരോടെ പറയുന്നു.
ഒരു കുടുംബത്തിൽ രണ്ട് പെൺകുട്ടികളാണെങ്കിൽ ഒരാളെ ഭീകരർക്ക് വിട്ട് നൽകണം. രണ്ട് ആൺകുട്ടികളാണെങ്കിൽ ഒരാളെ താലിബാൻ ഭീകരനാക്കണം. ഇതാണ് ഭീകരരുടെ ആവശ്യം.
തന്റെ ഇരുപതുകാരനായ മകൻ കണ്മുന്നിൽ കൊല്ലപ്പെട്ടതായി മറ്റൊരു വിധവ പറഞ്ഞു. ഭർത്താവിനെ അവർ കൊന്നു, ആകെയുള്ള ആശ്രയമായിരുന്നു മകൻ. അവനും കൊല്ലപ്പെട്ടതായി ഇവർ വിലപിക്കുന്നു.
കബൂളിന് സമീപത്തെ പൊതു പാർക്ക് അഭയാർത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പൊരിവെയിലിലും മരങ്ങളുടെ തണലിലും കഴിയുന്ന ജനങ്ങൾ ഭക്ഷണവുമായി എത്തുന്ന വാഹനങ്ങളുടെ നേർക്ക് പ്രതീക്ഷയോടെ പാഞ്ഞടുക്കുകയാണ്. വൈകാതെ ഭീകരർ കബൂളും പിടിച്ചെടുക്കുമെന്ന് ഇവർ ഭയപ്പെടുന്നു. അപ്പോൾ എങ്ങോട്ട് പോകുമെന്ന് അറിയില്ലെന്ന് ഇവർ പറയുന്നു.
Discussion about this post