ഇസ്ലാമാബാദ്: ഐപിഎൽ പാകിസ്ഥാൻ ക്രിക്കറ്റിനെ തകർക്കുന്നുവെന്ന് മുൻ പാക് നായകൻ ഇൻസമാം ഉൾ ഹഖ്. വരാനിരിക്കുന്ന ട്വെന്റി 20 ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാനും ബംഗ്ലാദേശിനും എതിരെ ന്യൂസിലാൻഡ് ടീം ഒരു പരിമിത ഓവർ പരമ്പര കളിക്കാനിരിക്കുകയാണ്. എന്നാൽ ഐപിഎല്ലിൽ കളിക്കാൻ വേണ്ടി ന്യൂസിലാൻഡിന്റെ 7 മുൻനിര താരങ്ങൾ എത്തുന്നതോടെ പാക് ടീമിന്റെ പരമ്പര നിറം മങ്ങുമെന്നാണ് ഇൻസമാമിന്റെ ആശങ്ക.
ന്യൂസിലാൻഡ് ക്യാപ്ടൻ കെയ്ൻ വില്ല്യംസൺ ഉൾപ്പെടെയുള്ളവർ ഐപിഎൽ കളിക്കാൻ പോകുന്നതോടെ പാകിസ്ഥാന് മുൻനിര കളിക്കാർക്കെതിരെ പരിശീലനം നേടാനുള്ള അവസരം നഷ്ടമാകുമെന്ന് ഇൻസമാം പറയുന്നു. എവിടെ പാകിസ്ഥാൻ കളിക്കാർ പോയാലും ഇതാണ് അവസ്ഥ. കഴിഞ്ഞ ഏപ്രിലിൽ പാകിസ്ഥാൻ ടീം ദക്ഷിണാഫ്രിക്കയിൽ പോയപ്പോൾ അവിടുത്തെ കളിക്കാർ ഐപിഎൽ കളിക്കാൻ പോയിരിക്കുകയായിരുന്നു. ഇപ്പോഴിതാ ന്യൂസിലാൻഡ് ടീമും അത് തന്നെ ചെയ്യുന്നു. ഇംഗ്ലണ്ടിൽ പോയപ്പോൾ കൊവിഡും വരാനിരിക്കുന്ന ഇന്ത്യൻ പര്യടനവും കാരണം മുഖ്യ കളിക്കാരെല്ലാം ഒഴിവിലായിരുന്നു. ഇൻസമാം ചൂണ്ടിക്കാട്ടുന്നു.
ആവശ്യത്തിന് അന്താരാഷ്ട്ര മത്സര പരിചയമില്ലാത്തതാണ് പാക് ക്രിക്കറ്റിന്റെ നിലവാരത്തകർച്ചയ്ക്ക് കാരണം. ഇക്കാര്യത്തിൽ ഐസിസി കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും ഇൻസമാം ആവശ്യപ്പെടുന്നു.












